വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ വച്ചു പുലർത്തുമ്പോഴും വികസന പ്രവർത്തനങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായ യോജിപ്പ് എന്ന പുതിയ രാഷ്ട്രീയ സംസ്കാരത്തിനുവേണ്ടി ഇഎംഎസ് ശക്തമായി വാദിച്ചിട്ടുണ്ട്;ജനകീയാസൂത്രണത്തിൽ വലിയൊരു പരിധിവരെ എല്ലാ രാഷ്ട്രീയകക്ഷികളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്താനും കഴിഞ്ഞു;ജനകീയാസൂത്രണജനകീയചരിത്രം പങ്കു വച്ച് ഡോ .തോമസ് ഐസക്ക്

വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ വച്ചുപുലർത്തുമ്പോഴും വികസന പ്രവർത്തനങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായ യോജിപ്പ് എന്ന പുതിയ രാഷ്ട്രീയ സംസ്കാരത്തിനുവേണ്ടി ഇഎംഎസ് ശക്തമായി വാദിച്ചിട്ടുണ്ട്. ജനകീയാസൂത്രണത്തിൽ വലിയൊരു പരിധിവരെ എല്ലാ രാഷ്ട്രീയകക്ഷികളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്താനും കഴിഞ്ഞുവെന്ന് ഡോ .തോമസ് ഐസക്ക് ചൂണ്ടിക്കാണിക്കുന്നു.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ വച്ചുപുലർത്തുമ്പോഴും വികസന പ്രവർത്തനങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായ യോജിപ്പ് എന്ന പുതിയ രാഷ്ട്രീയ സംസ്കാരത്തിനുവേണ്ടി ഇഎംഎസ് ശക്തമായി വാദിച്ചിട്ടുണ്ട്. ജനകീയാസൂത്രണത്തിൽ വലിയൊരു പരിധിവരെ എല്ലാ രാഷ്ട്രീയകക്ഷികളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്താനും കഴിഞ്ഞു.
ചാത്തമംഗലം പഞ്ചായത്ത് പ്രദേശത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും പങ്കെടുപ്പിച്ച് എല്ലാവരുടെയും കൊടികൾ ഒരു ജീപ്പിനു മുന്നിൽ കൂട്ടിക്കെട്ടി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ പ്രചാരണജാഥ ജനകീയാസൂത്രണ കാലത്ത് ഏറ്റവും അവിസ്മരണീയമായ ഒരു അനുഭവമായിട്ടാണ് ചാത്തമംഗലം ബ്ലോക്ക് കോർഡിനേറ്റർ പി. രാജൻ ഓർക്കുന്നത്.
ചാത്തമംഗലം പഞ്ചായത്തിൽ 13 വാർഡുകളിലായി 1702 സ്ത്രീകളും 3576 പുരുഷൻമാരുമടക്കം 5278 പേർ വിശേഷാൽ ഗ്രാമസഭകളിൽ പങ്കെടുത്തു. ചാത്തമംഗലം വാർഡിലെ 8-ാം വാർഡിൽ 1996 ഒക്ടോബർ 6 ന് വെള്ളനൂരിൽ നടന്ന വിശേഷാൽ ഗ്രാമസഭയിൽ 467 സ്ത്രീകളും 608 പുരുഷൻമാരുമടക്കം 1075 പേർ പങ്കെടുത്തു. സംസ്ഥാനത്തുതന്നെ ഗ്രാമസഭയിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തം ഉണ്ടായ ഗ്രാമസഭകളിൽ ഒന്നാണിത്.
1996 നവംബർ 1-ന്റെ പുനരർപ്പണദിനം എല്ലായിടത്തും സന്നദ്ധപ്രവർത്തനങ്ങളിലൂടെയാണ് ആചരിച്ചത്. ചാത്തമംഗലം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നടന്നത്. പുള്ളനൂർ, കുറുങ്ങാട്ടക്കടവ് പാലം ലിങ്ക് റോഡ് വമ്പിച്ച ജനപങ്കാളിത്തത്തോടെ അന്നു പൂർത്തീകരിച്ചു. ഉദ്ഘാടകൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണനായിരുന്നു. ജില്ലാ കളക്ടറായിരുന്ന ശ്രീ. യു.കെ.എസ് ചൗഹാനും പങ്കാളിയായി.
ഗതാഗതപ്രശ്നം രൂക്ഷമായ മലയോര പഞ്ചായത്തായ കോടഞ്ചേരിയിൽ 1.5 കിലോമീറ്റർ നീളത്തിൽ കളപ്പുറം, പാലയ്ക്കൽ ചാമുണ്ഡി റോഡ് 8 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന പ്രവൃത്തി 500-ലധികം ആളുകളുടെ പങ്കാളിത്തത്തോടെ പുനരർപ്പണദിനത്തിൽ ശ്രമദാനമായി പൂർത്തീകരിക്കാൻ കഴിഞ്ഞു.
രാജൻ ഓമശ്ശേരി കൃഷി ഭവനിൽ കൃഷി ഓഫീസറായിരുന്നു. ഈ വേളയിലാണ് കോഴിക്കോട് നളന്ദയിൽ 1996 ആഗസ്റ്റ് 15 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ജനകീയാസൂത്രണ പരിശീലനത്തിൽ പങ്കെടുക്കാൻ ക്ഷണക്കത്ത് ലഭിച്ചത്. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. ഐ.എസ്. ഗുലാത്തിയുടെയും, ഡോ. ടി.എം. തോമസ് ഐസക്കിന്റെയും പ്രത്യേക കത്തുകൾ ഉണ്ടായിരുന്നു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് രാജൻ കൂടുതൽ പ്രവർത്തനങ്ങൾ നടത്തിയത്. 102.58 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കോടഞ്ചേരി പഞ്ചായത്തടക്കം 9 പഞ്ചായത്തുകളുള്ള കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ബ്ലോക്കാണ് കുന്ദമംഗലം അന്ന്. 1997 ജൂലൈ 28-നു കുന്ദമംഗലം ബ്ലോക്ക് കോർഡിനേറ്ററായി ചാർജ്ജെടുത്ത് മുഴുവൻ സമയ ജനകീയാസൂത്രണ പ്രവർത്തകനായി.
അധികാരവും പണവും നിർവ്വഹണ ഉദ്യോഗസ്ഥരും ആർപിമാരുടെ സഹായവും എല്ലാംകൂടി ചേർന്നപ്പോൾ ഒട്ടേറെ പുതിയ പദ്ധതികളാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നടന്നത്. 1998-98, 1998-99 വർഷങ്ങളിൽ പഞ്ചായത്തിൽ എല്ലാ പ്രവൃത്തികളും ജനകീയ കമ്മിറ്റികൾക്കു നൽകി കൃത്യമായ മോണിറ്ററിംഗോടെ നടപ്പാക്കിക്കൊണ്ട് മാവൂർ ഗ്രാമപഞ്ചായത്ത് മാതൃകയായി.
ഈ രണ്ടു വർഷങ്ങളിലും ജില്ലാ സ്വരാജ് ട്രോഫി മാവൂർ പഞ്ചായത്തിനാണു ലഭിച്ചത്. റോഡുകൾ, ജലസേചന പദ്ധതികൾ, കുടിവെള്ള പദ്ധതികൾ, വീട്, കക്കൂസ് നിർമ്മാണം, ചെറുകിട വ്യവസായ യൂണിറ്റുകൾ, പാലങ്ങൾ, സാംസ്കാരികനിലയങ്ങൾ, കളിസ്ഥലങ്ങൾ തുടങ്ങി ഒട്ടേറെ പ്രോജക്ടുകൾ നടപ്പാക്കി. ചാത്തമംഗലം, മാവൂർ, പെരുവയൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെറുപുഴയ്ക്കു കുറുകേയുള്ള ചെട്ടിക്കടവു പാലം, ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായി പൂർത്തീകരിച്ചു.
കുരുവട്ടൂർ, കുന്ദമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുനൂർ പുഴയ്ക്കു കുറുകെയുള്ള തുറയിൽക്കടവ് പാലം ത്രിതല പഞ്ചായത്ത് സഹായത്തിൽ പൂർത്തീകരിച്ചു. കുരുവട്ടൂർ പഞ്ചായത്തിൽ നിർമ്മിച്ച ഇ.എം.എസ് സാംസ്കാരിക നിലയത്തിന്റെയും ഗ്രന്ഥശാലയുടെയും ഉദ്ഘാടനം മന്ത്രി പാലോളി മുഹമ്മദുകുട്ടിയാണു നിർവ്വഹിച്ചത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച വടക്കുംതല ജലസേചന പദ്ധതി 50 ഏക്കർ സ്ഥലത്തെ കർഷകർക്ക് ഇന്നും വെള്ളം നൽകുന്നു. ഭരണം മാറിയതോടെ പലകാര്യങ്ങളിലും തുടർച്ചയില്ലാതെ വന്നു. എങ്കിലും അഞ്ചു വർഷക്കാലത്തെ അക്ഷീണപ്രയത്നം തിരിച്ചുപോകാനാകാത്തവിധം കേരളത്തെ മാറ്റിയെന്നാണ് രാജൻ വിലയിരുത്തുന്നത്. #ജനകീയാസൂത്രണജനകീയചരിത്രം
https://www.facebook.com/Malayalivartha

























