കേരളത്തിലൊരാൾക്ക് നീർത്തട വികസന പരിപാടി പഠിക്കണമെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ സന്ദർശന സ്ഥലം മൈസൂറിലെ മിരാഡ എന്ന സ്ഥാപനമാണ്; പ്രകൃതിവിഭവങ്ങളും ഉപജീവന തൊഴിലുകളും സംബന്ധിച്ച പഠനപ്രവർത്തനങ്ങൾ നടത്തുന്ന ഒരു സന്നദ്ധസംഘടനയാണ് മിരാഡ; നീർത്തടാസൂത്രണം സംബന്ധിച്ച് കേരളത്തിലെ ഗ്രാമവികസന വകുപ്പ് മിരാഡയുമായി സഹകരിക്കുന്നതിന് ഗൗരവമായ ചർച്ചകൾ നടന്നിരുന്നുവെന്ന് ഡോ . തോമസ് ഐസക്ക്

കേരളത്തിലൊരാൾക്ക് നീർത്തട വികസന പരിപാടി പഠിക്കണമെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ സന്ദർശന സ്ഥലം മൈസൂറിലെ മിരാഡ എന്ന സ്ഥാപനമാണ്. പ്രകൃതിവിഭവങ്ങളും ഉപജീവന തൊഴിലുകളും സംബന്ധിച്ച പഠനപ്രവർത്തനങ്ങൾ നടത്തുന്ന ഒരു സന്നദ്ധസംഘടനയാണ് മിരാഡയെന്ന് പരിചയപ്പെടുത്തുകയാണ് ഡോ . തോമസ് ഐസക്ക് .അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കേരളത്തിലൊരാൾക്ക് നീർത്തട വികസന പരിപാടി പഠിക്കണമെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ സന്ദർശന സ്ഥലം മൈസൂറിലെ മിരാഡ എന്ന സ്ഥാപനമാണ്.
പ്രകൃതിവിഭവങ്ങളും ഉപജീവന തൊഴിലുകളും സംബന്ധിച്ച പഠനപ്രവർത്തനങ്ങൾ നടത്തുന്ന ഒരു സന്നദ്ധസംഘടനയാണ് മിരാഡ. ഇതുപോലെ നീർത്തട വികസന പരിപാടി നടപ്പാക്കിയിട്ടുള്ള അണ്ണാഹസാരയുടേതുപോലുള്ള സംഘടനകളുണ്ട്. പക്ഷെ, അവരിൽ നിന്നെല്ലാം മിരാഡ് ഉയർന്നുനിൽക്കുന്നതു പ്രായോഗിക അനുഭവങ്ങളെ അക്കാദമിക്കായും വിശകലനം ചെയ്യുന്നതിനും ഡോക്യുമെന്റ് ചെയ്യുന്നതിനുമുള്ള കഴിവുകൊണ്ടാണ്.
1990-ൽ ആദ്യം മൈക്രോ ഫിനാൻസിനെക്കുറിച്ചും സ്വയംസഹായ സംഘങ്ങളെക്കുറിച്ചും പഠിക്കുകയും സംഘടിപ്പിക്കുകയും ചെയ്തത് മിരാഡയാണ്. നീർത്തടാസൂത്രണം സംബന്ധിച്ച് കേരളത്തിലെ ഗ്രാമവികസന വകുപ്പ് മിരാഡയുമായി സഹകരിക്കുന്നതിന് ഗൗരവമായ ചർച്ചകൾ നടന്നതാണ്. എന്നാൽ പ്രായോഗികതലത്തിൽ വന്നില്ല. മിരാഡയുടെ ഇപ്പോഴത്തെ ഡയറക്ടർ ഡോ. എസ്.എസ്. മീനാക്ഷിസുന്ദരമാണ്.
ഇന്നു ദേശീയതലത്തിൽ അധികാര വികേന്ദ്രീകരണത്തിൽ അഗാധ പാണ്ഡിത്യവും നീണ്ടനാളത്തെ പ്രായോഗിക പരിജ്ഞാനവുമുള്ള വ്യക്തിത്വം മീനാക്ഷിസുന്ദരമാണ്. കർണ്ണാടകത്തിൽ 80-കളുടെ മധ്യത്തിൽ ഹെഗ്ഡെ സർക്കാരിൽ പഞ്ചായത്ത് മന്ത്രിയായിരുന്ന അബ്ദുൾ നസീർ സാബിന്റെ നേതൃത്വത്തിൽ നടന്ന അധികാരവികേന്ദ്രീകരണ പരീക്ഷണം പ്രസിദ്ധമാണ്.
അശോക് മേത്താ കമമിറ്റി റിപ്പോർട്ടിനുശേഷം രൂപംകൊണ്ട മൂന്നാംതലമുറ പഞ്ചായത്തുകളിൽ ഏറ്റവും ഫലപ്രദമായത് കർണ്ണാടകത്തിലായിരുന്നു. അന്ന് അവിടെ പഞ്ചായത്തു വകുപ്പിന്റെ സെക്രട്ടറിയായിരുന്നു ഡോ. മീനാക്ഷിസുന്ദരം. കർണ്ണാടകത്തിലെ കളക്ടറെ ജില്ലാ പരിഷത്തിന്റെ ചീഫ് സെക്രട്ടറിയായി പുനർനാമകരണം ചെയ്തു.
ഡിആർഡിഎ നിറുത്തലാക്കി (കേരളത്തിൽ നമുക്ക് അതിനായി 2006 വരെ കാത്തിരിക്കേണ്ടി വന്നു). ജില്ലാ ആസൂത്രണം ആവിഷ്കരിച്ചു. എന്നാൽ ഹെഗ്ഡെ സർക്കാരിന്റെ തകർച്ചയോടെ ഈ പരീക്ഷണവും ദുർബലപ്പെട്ടു.
മീനാക്ഷിസുന്ദരം ഡൽഹിയിൽ ഗ്രാമവികസന വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്താണ് രാജീവ് ഗാന്ധി അധികാരവികേന്ദ്രീകരണത്തിൽ ആകൃഷ്ടനായത്. ഇതിൽ മണിശങ്കർ അയ്യർക്കുള്ള പങ്കുപോലെതന്നെ മീനാക്ഷിസുന്ദരവും സംഭാവന ചെയ്തിട്ടുണ്ട്.
73, 74-ാം ഭരണഘടനാ ഭേദഗതിയുടെ പ്രധാന സൂത്രധാരകരിൽ ഒരാളായിരുന്നു. ഞാനടക്കം പലരും ഈ ഭേദഗതികളുടെ പല പരിമിതികളെയും വിമർശിച്ചിട്ടുണ്ട്. അന്നത്തെ സാഹചര്യത്തിൽ പ്രായോഗികമായ ഒരു ഒത്തുതീർപ്പായിരുന്നു ഈ ഭരണഘടനാ ഭേദഗതിയെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
ദേവഗൗഡ പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്ക് എടുത്തു. നവംബർ 1-ന് നടന്ന പുനരർപ്പണ പരിപാടിയിൽ പ്രധാനമന്ത്രിയെ പങ്കെടുക്കുന്നതിനു പ്രേരിപ്പിച്ചത് മീനാക്ഷിസുന്ദരമായിരുന്നു. ജനകീയാസൂത്രണത്തിന്റെ പുരോഗതിയിൽ അതീവതാൽപ്പര്യം അദ്ദേഹം എടുത്തിരുന്നു. കേന്ദ്രസർക്കാരിൽ കേരളത്തിലെ പരീക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്നതിനും ഉയർത്തിക്കാട്ടുന്നതിനും അദ്ദേഹം മുൻകൈയെടുത്തു.
വാജ്പേയി പ്രധാനമന്ത്രിയായപ്പോഴും മീനാക്ഷിസുന്ദരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും മാറ്റിയില്ല. 1998-ൽ കുടുംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനു വാജ്പേയിയെ ക്ഷണിക്കാൻ തീരുമാനിച്ചു. വാജ്പേയിയെ കൊണ്ടുവരുന്നതിനുവേണ്ട സഹായം ചെയ്തത് മീനാക്ഷിസുന്ദരമായിരുന്നു. എന്നു മാത്രമല്ല, പ്ലാനിംഗ് കമ്മീഷനിൽ നിന്നും 100 കോടി രൂപ കുടുംബശ്രീക്കു പ്രത്യേകമായി അനുവദിപ്പിക്കുകയും ചെയ്തു.
റിട്ടയർമെന്റിനുശേഷം മീനാക്ഷിസുന്ദരം രാജ്യമെമ്പാടും അധികാരവികേന്ദ്രീകരണ സെമിനാറുകളിലും പരിശീലനങ്ങളിലും പങ്കെടുത്തു നിറഞ്ഞു നിന്നു.
വളരെ സൗമ്യമായ ഭാഷയിൽ അതിലളിതമായ പൂർണ്ണവ്യക്തതയോടെ നിയമവശങ്ങളും അധികാരവികേന്ദ്രീകരണ സങ്കൽപ്പങ്ങളും വിശദീകരിക്കുന്നതിന് അദ്ദേഹത്തിനു പ്രത്യേക കഴിവുണ്ടായിരുന്നു. ഒട്ടനവധി പ്രാവശ്യം കിലയിലടക്കം കേരളം സന്ദർശിച്ചിട്ടുണ്ട്. അവസാനം കേരളത്തിൽ വന്നത് 73, 74-ാം ഭരണഘടനാ ഭേദഗതിയുടെ രജതജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനായിരുന്നു.
കിലയുമായി ഒരു പ്രത്യേകബന്ധം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ഏതാനും വർഷം മുമ്പ് കിലയുടെ സോഷ്യൽ ഓഡിറ്റ് നടത്തുന്നതിന് അദ്ദേഹം നേതൃത്വം നൽകി. രാജ്യത്തു തന്നെ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഒരു സംസ്ഥാനതല സ്ഥാപനം ഇതുപോലെ സോഷ്യൽ ഓഡിറ്റിനു വിധേയമാകുന്നത്.
2016-ൽ കേന്ദ്രഭരണ പ്രദേശങ്ങളിൽ പഞ്ചായത്തിരാജ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള ദേശീയസമിതിയുടെ ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചു. പല പ്രശസ്തമായ ദേശീയസ്ഥാപനങ്ങളുടെയും ഫാക്കൽറ്റി അംഗമാണ്. പ്രായോഗിക പരിജ്ഞാനവും അക്കാദമിക പ്രാഗത്ഭ്യവും ഒത്തുചേർന്ന അപൂർവ്വം പ്രഗത്ഭരിൽ ഒരാളാണ് മീനാക്ഷിസുന്ദരം.
#ജനകീയാസൂത്രണജനകീയചരിത്രം
https://www.facebook.com/Malayalivartha


























