ജാനകി കാട്ടിൽ നടന്നത് ക്രൂര ബലാത്സംഗം; പ്രണയം നടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിയെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച് മധുര പാനീയത്തില്‍ മയക്കുമരുന്ന് ചേർത്ത് നൽകി ആദ്യം കാമുകൻ പീഡിപ്പിച്ചു; പിന്നാലെ സുഹൃത്തുക്കളും: പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ഉപേക്ഷിച്ചത് ബന്ധു വീടിന് സമീപം

കോഴിക്കോട് കുറ്റ്യാടിയിൽ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത നാല് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
മരുതോങ്കര സ്വദേശികളായ അടുക്കത്ത് പാറച്ചാലില്‍ ഷിബു (34), മൊയിലോത്തറ തമിഞ്ഞീമ്മല്‍ രാഹുല്‍ (22), മൊയിലോത്തറ തെക്കെപറമ്ബത്ത് സായൂജ് (24), കായക്കൊടി ആക്കല്‍ പാലോളി അക്ഷയ് (22) എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്ലസ് ടു വിദ്യാര്‍ഥിനിയെ മരുതോങ്കര ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ കൊണ്ടുപോയാണ് പ്രതികൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.
പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഈ മാസം മൂന്നിനാണ് പീഡനം നടന്നത്. രണ്ടു ദിവസം മുമ്പാണ് പെണ്‍കുട്ടി പൊലിസില്‍ പരാതി നല്‍കിയത്. പ്രണയം നടിച്ച് കാമുകനായ സായൂജ് കുറ്റ്യാടിക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ജാനകികാട്ടില്‍ കൊണ്ടുപോയി സുഹൃത്തുക്കളുമായി ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് മൊഴി.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പൊലീസ് നാലുപേരെയും പിടികൂടി. എ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിക്ക് മധുര പാനീയത്തില്‍ മയക്കുമരുന്നു ചേര്‍ത്താണ് കൃത്യത്തിന് വിധേയമാക്കിയതെന്ന് പരാതിയുണ്ടെന്നും അതിനെപ്പറ്റി ശാസ്ത്രീയ അന്വേഷണം നടത്തുമെന്നും നാദാപുരം എ.എസ്.പി നിധിന്‍ രാജ് പറഞ്ഞു.
പെണ്‍കുട്ടിയുടെ കാമുകനായ യുവാവ് വിദ്യാര്‍ഥിനിയെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബാക്കിയുള്ളവരും പീഡിപ്പിച്ചു എന്നാണ് പരാതി. പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് പരിചയമുള്ളവരാണ് നാലു പേരും.
പീഡന വിവരം പുറത്ത് അറിയിച്ചാല്‍ കൊന്ന് കളയുമെന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ അവരുടെ ബന്ധു വീടിന് സമീപം കൊണ്ട് എത്തിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
കുറ്റ്യാടി ചെറുപുഴ പാലത്തിന് സമീപം പെണ്‍കുട്ടിയെ ചൊവ്വാഴ്ച വൈകിട്ട് സംശയാസ്‌പദമായ നിലയിൽ കണ്ടെത്തിയ ആളുകളായിരുന്നു പോലീസിൽ വിവരമറിയിച്ചത്. ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പറഞ്ഞത്. തുടർന്ന് തൊട്ടിൽ പാലം പൊലീസ് പ്രതികളെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തു.
ജാനകിക്കാട്ടിൽ എത്തിച്ച് തെളിവെടുപ്പും നടത്തി. പെണ്‍കുട്ടി പട്ടികജാതിക്കാരിയായതിനാല്‍ റൂറല്‍ എസ്.പിയുടെ മേല്‍നോട്ടത്തില്‍ നാദാപുരം എ.എസ്.പി. അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പോക്സോ, പട്ടികജാതി പീഡനം, ബലാത്സംഗം എന്നിങ്ങനെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് എ.എസ്.പി നിധിന്‍ രാജ് പറഞ്ഞു. പ്രതികളെ ഇന്ന് കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha

























