റവന്യൂ പുറമ്പോക്ക് ഭൂമികളില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കത്തിനൊരുങ്ങി സര്‍ക്കാര്‍... ഓരോ താലൂക്കിലും ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ ക്വാറികള്‍ക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനും, ഡിസംബറിനുള്ളില്‍ അനുമതി നല്‍കാനും നിര്‍ദേശം...അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ക്ക് ഒരു കാരണം ക്വാറികള്‍ക്ക് നല്‍കുന്ന അനിയന്ത്രിതമായ അനുമതിയാണെന്ന മുന്നറിയിപ്പുകള്‍ ചര്‍ച്ചയാകുമ്പോഴാണ് വീണ്ടും ക്വാറി അനുമതിക്കുള്ള നീക്കം പുറത്താകുന്നത്

ഒരു തുള്ളി മഴ പെയ്താല്‍ ഉരുള്‍പൊട്ടലുണ്ടാകുന്ന നാട്ടില്‍ ക്വാറികള്‍ വേണ്ടേ വേണ്ടന്ന് മുറവിളി ഉയരുമ്പോള്‍ സി പി ഐ എന്ന ആദര്‍ശ പാര്‍ട്ടിയുടെ റവന്യുമന്ത്രി നാടുനീളെ ക്വാറികള്‍ അനുവദിക്കാന്‍ അപേക്ഷ ക്ഷണിച്ചു. സി പി എമ്മിന്റെ കൂടി അനുമതിയില്ലാതെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ സി പി ഐക്ക് കഴിയില്ല. അതായത് പാവപ്പെട്ട നിരപരാധികളെ കുരുതി കൊടുക്കാന്‍ സര്‍ക്കാര്‍ ലേലം വിളിക്കുന്നു എന്ന് ചുരുക്കം.
റവന്യൂ പുറമ്പോക്ക് ഭൂമികളില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഓരോ താലൂക്കിലും ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ ക്വാറികള്‍ക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനും, ഡിസംബറിനുള്ളില്‍ അനുമതി നല്‍കാനുമാണ് നിര്‍ദേശം. ഇതിനാവശ്യമുള്ള ഉത്തരവ് സര്‍ക്കാര്‍ രേഖാമൂലം നല്‍കി കഴിഞ്ഞു.
അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ക്ക് ഒരു കാരണം ക്വാറികള്‍ക്ക് നല്‍കുന്ന അനിയന്ത്രിതമായ അനുമതിയാണെന്ന മുന്നറിയിപ്പുകള്‍ ചര്‍ച്ചയാകുമ്പോഴാണ് വീണ്ടും ക്വാറി അനുമതിക്കുള്ള നീക്കം പുറത്താകുന്നത്. ഓരോ താലൂക്കിലും റവന്യൂ പുറമ്പോക്കുകളില്‍ ക്വാറികള്‍ക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ദുരന്തങ്ങളുണ്ടായ പ്രദേശങ്ങളിലും മറ്റും ക്വാറികള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നതെന്നിരിക്കെയാണ് പുതിയ നീക്കം. കിഴക്കന്‍ മലയോരങ്ങളില്‍ ക്വാറികള്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം മാധവ് ഗാഡ്ഗിലും കസ്തൂരി രംഗനും നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം സര്‍ക്കാര്‍ കാറ്റില്‍ പറത്തി.
പുതിയ സര്‍ക്കുലര്‍ പ്രകാരം ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ പുതിയ ക്വാറികള്‍ക്കായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനാണ് ലാന്‍ഡ് റവന്യു കമ്മീഷണറുടെ നിര്‍ദേശം.
ഹെക്ടറിന് പത്ത് ലക്ഷം കുറഞ്ഞ പാട്ടത്തുക നിശ്ചയിച്ച് ലേലം നടത്തി ഡിസംബറിനുള്ളില്‍ അനുമതി നല്‍കണം. ഈ മാസം മുപ്പതിനകം ക്വാറികള്‍ ഏറ്റെടുത്തവരുമായി കരാറൊപ്പിടണം. നിലവിലുള്ള ക്വാറികളില്‍ നിന്ന് സീനിയറേജ് അടക്കം സര്‍ക്കാരിലേക്ക് ലഭിക്കാനുള്ള കുടിശികകള്‍ ഉടനെ പിരിച്ചെടുക്കാനും നിര്‍ദേശമുണ്ട്.
സ്ഥലം കണ്ടെത്തുമ്പോള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള റെഡ് സോണുകള്‍, പരിസ്ഥിലോല പ്രദേശങ്ങള്‍, വനം എന്നിവ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.
പക്ഷെ അതിതീവ്ര മഴ ആവര്‍ത്തിക്കെ, ഉയരംകൂടിയ മേഖലകളില്‍ ക്വാറികള്‍ ജനവാസ മേഖലകള്‍ക്ക് കൂടുതല്‍ ഭീഷണി ഉയര്‍ത്തുമെന്ന ആശങ്കയാണുള്ളത്. 2018 ല്‍ മഹാപ്രളയം ഉണ്ടായതിന് ശേഷവും ക്വാറികള്‍ക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും തൊട്ടടുത്ത വര്‍ഷം ജനുവരിക്ക് ശേഷം 223 ക്വാറികള്‍ക്ക് ആണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പരിസ്ഥിതി ലോല പ്രദേശങ്ങളെ ഒഴിവാക്കുമെന്ന് ഉത്തരവുകളില്‍ പറയുമ്പോഴും ഇത് ലംഘിക്കപ്പെടാറുമുണ്ട്.
എല്ലാം പരിശോധിച്ചാണ് അനുമതി എന്നാണ് എപ്പോഴും സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ ആ ജില്ലകളിലെ ക്വാറികളുടെ പ്രവര്‍ത്തനം കണ്ണില്‍പ്പൊടിയിടാന്‍ ചുരുങ്ങിയ സമയത്തേക്ക് നിര്‍ത്തിവെക്കുക മാത്രമാണ് ചെയ്യാറ്. അതേസമയം, കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ഭൂമിയിലെ ക്വാറികളുടെ അനുമതിക്ക് കൃത്യമായ രൂപരേഖ ഉണ്ടാക്കുകയാണ് ചെയ്തതെന്നാണ് വകുപ്പ് വിശദീകരിക്കുന്നത്.
ഉരുള്‍പൊട്ടല്‍ ഉണ്ടായെന്ന് കരുതി തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുമെന്ന് കരുതാന്‍ വയ്യ. കാരണം ക്വാറികളുടെ പേരില്‍ മറിയുന്നത് കോടികളാണ്.
ജൂലൈയില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് തന്നെ മേയില്‍ നടന്ന ഇലക്ഷന്റെ പ്രത്യുപകാരമായിട്ടാണ്. ജൂലൈയില്‍ ഇറക്കിയ ഉത്തരവ് നടപ്പിലാക്കുന്നത് ഡിസംബറിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഡിസംബറില്‍ ഉത്തരവ് നടപ്പിലാക്കണമെങ്കില്‍ കാശ് വേറെ കൊടുക്കേണ്ടി വരുമോ എന്ന് കണ്ടറിയണം.
പ്രമുഖ വ്യക്തികള്‍ ബിനാമി പേരുകളില്‍ ക്വാറികള്‍ നടത്തുന്ന കാലമാണ് ഇത്.കര്‍ണാടകത്തിലാണ് ഇത്തരത്തില്‍ ക്വാറി മാഫിയ സജീവമായിരുന്നത്.ഇപ്പോള്‍ കേരളത്തിലും അവര്‍ വേരുറപ്പിച്ചിരിക്കുന്നു.
"
https://www.facebook.com/Malayalivartha

























