ഇന്ത്യന്‍ വ്യോമയാനമേഖലയുടെ അഭിമാനമായ എയര്‍ ഇന്ത്യയെ ടാറ്റ കമ്പനി അടുത്ത മാസങ്ങള്‍ക്കുള്ളില്‍ ഏറ്റെടുക്കും... എയര്‍ ഏഷ്യ, വിസ്താര കമ്പനികള്‍ക്കു പുറമെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇനി ടാറ്റയുടെ നിയന്ത്രണത്തില്‍

ഇന്ത്യന്‍ വ്യോമയാനമേഖലയുടെ അഭിമാനമായ എയര്‍ ഇന്ത്യയെ ടാറ്റ കമ്പനി അടുത്ത മാസങ്ങള്‍ക്കുള്ളില്‍ ഏറ്റെടുക്കും. നിലവില്‍ ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തമുള്ള എയര്‍ ഏഷ്യ, വിസ്താര കമ്പനികള്‍ക്കു പുറമെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇനി ടാറ്റയുടെ നിയന്ത്രണത്തിലായിരിക്കും. കൂടുതല്‍ സര്‍വീസുകളും കൂടുതല്‍ മെച്ചപ്പെട്ട സര്‍വീസുകളുമായി ലോകനിലവാരത്തിലേക്ക് വൈകാതെ എയര്‍ ഇന്ത്യയെ ഉയര്‍ത്തുമെന്ന് ടാറ്റ പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ കൈമാറ്റം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.
68 വര്‍ഷങ്ങള്‍ക്കു മുന്‍പ് ടാറ്റ തുടങ്ങി വെച്ച വിമാന സര്‍വീസ് വീണ്ടും ടാറ്റയുടെ കൈകളിലേക്ക് വന്നുചേരുകയാണ്. സ്വന്തമായി ഇന്ത്യയ്ക്ക് ഒരു വിമാന സര്‍വീസിനെപ്പറ്റി ഇന്ത്യാക്കാര്‍ സ്വപ്നം കണ്ട് തുടങ്ങും മുമ്പ് അത് പ്രാവര്‍ത്തികമാക്കിയ പ്രതിഭാശാലിയായിരുന്ന ജഹാംഗീര്‍ രത്തന്‍ജി ദാദോഭായ് ടാറ്റ എന്ന ജെആര്‍ഡി ടാറ്റ.
ഇന്ത്യന്‍ സിവില്‍ ഏവിയേഷന്റെ സ്ഥാപകന്‍ എന്നതിനൊപ്പം പൈലറ്റ് ലൈസന്‍സ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്നു കൂടിയാണ് ജെആര്‍ഡി ടാറ്റ.
പാഴ്സി സമുദായാംഗമായ ഇന്ത്യന്‍ ബിസിനസ്മാന്‍ രത്തന്‍ജി ടാറ്റയുടെയും ഫ്രഞ്ചുകാരിയായ സൂസന്‍ ബ്രിയെയുടെയും അഞ്ചുമക്കല്‍ രണ്ടാമനായി പാരീസില്‍ ജനിച്ച ജെആര്‍ഡി ടാറ്റയുടെ ദീര്‍ഘവീക്ഷണവും കഠിനാധ്വാനവുമാണ് എയര്‍ ഇന്ത്യയുടെ ആസ്തിയും അടിസ്ഥാനവും.
അമേരിക്കന്‍ വൈമാനികന്‍ ചാള്‍സ് ലിന്‍ഡ്ബര്‍ഗ് തനിച്ച് അറ്റ്ലാന്റിക്കിനു കുറുകെ വിമാനം പറത്തിയതോടെയാണ് ടാറ്റയില്‍ വിമാത്തില്‍ പറക്കാനുള്ള അടങ്ങാത്ത അഭിനിവേശം ഉടലെടുത്തത്. ബോംബെയില്‍ ആദ്യമായി ഒരു ഫ്ളൈയിംഗ് ക്ലബ് ആരംഭിച്ചപ്പോള്‍ അവിടെ അംഗത്വം നേടാന്‍ ടാറ്റയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
1932ല്‍ ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിക്കൊണ്ട് ജെആര്‍ടി ടാറ്റ ഏവിയേഷന്‍ സര്‍വീസിനു തുടക്കമിട്ടു. ടാറ്റ എയര്‍ മെയില്‍ എന്നായിരുന്നു ആദ്യസര്‍വീസിന്റെ പേര്. ഇതിനുള്ള നിക്ഷേപമാകട്ടെ വെറും രണ്ടു ലക്ഷം രൂപയും.
1932 ഒക്ടോബര്‍ 15ന് കറാച്ചിയിലെ ദ്രിഗ് റോഡ് വിമാനത്താവളത്തില്‍ നിന്നും ടാറ്റ വൈമാനികനായ വിമാനം വിഹായസിലേക്ക് പറന്നുയര്‍ന്നു. ആ സിംഗിള്‍ എഞ്ചിന്‍ 'ദേ ഹാവിലാന്‍ഡ് പസ് മോത്ത്' വിമാനം മുംബൈയിലെ ജുഹു എയര്‍ സ്ട്രിപ്പില്‍ പറന്നിറങ്ങി.
1932 ഒക്ടോബറിലെ ആ സൂര്യോദയത്തില്‍ കറാച്ചിയില്‍ നിന്നും മുംബൈയിലേക്കുള്ള ആ വിമാനം പറത്തല്‍ താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്ന് ഇന്ത്യയുടെ ആദ്യ വിമാന സര്‍വീസിനെക്കുറിച്ച് ടാറ്റ പിന്നീടൊരിക്കല്‍ പറഞ്ഞു.
തുടക്കത്തില്‍ ചരക്കുവിമാനമായിരുന്നു സര്‍വീസ് തുടങ്ങിയത്. 1933ല്‍ ടാറ്റ എയര്‍മെയിലിന്റെ ലാഭം 60,000 രൂപയായിരുന്നെങ്കില്‍ 1937 ആയപ്പോഴേക്കും അത് ആറു ലക്ഷത്തിലേക്കുയര്‍ന്നു.
1938ല്‍ ടാറ്റ വിമാന സര്‍വീസിന്റെ പേര് ടാറ്റ എയര്‍ലൈന്‍ എന്നാക്കി മാറ്റി. എന്നാല്‍ ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ബ്രിട്ടീഷ് ഇന്ത്യന്‍ ഗവണ്‍മെന്റ് ടാറ്റ എയര്‍ലൈനിന്റെ എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം കൈവശപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ വിമാന സര്‍വീസിന്റെ നിയന്ത്രണം ടാറ്റയുടെ കൈകളിലേക്ക് തിരികെയെത്തി. 1946ല്‍ ജെആര്‍ഡി ടാറ്റ എയര്‍ലൈന്‍സിന്റെ പേര് 'എയര്‍ ഇന്ത്യ' എന്ന് പുനര്‍നാമകരണം ചെയ്ത് ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനിയായി മാറ്റുകയും ചെയ്തു.
1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതോടെ കമ്പനികളുടെ ദേശസാല്‍ക്കരണം ചൂടുപിടിച്ച വിഷയമായി ഉയര്‍ന്നു വന്നു. ലാഭത്തില്‍ പോകുന്ന കമ്പനികളെല്ലാം ദേശസാല്‍ക്കരിക്കാനുള്ള തീരുമാനവുമായി ഗവണ്‍മെന്റ് ്മുമ്പോട്ടു പോയപ്പോള്‍ എയര്‍ ഇന്ത്യയും സ്വഭാവികമായി അതില്‍ ഉള്‍പ്പെട്ടു.
എന്നാല്‍ ജെആര്‍ഡി ടാറ്റ ദേശസാല്‍ക്കരണത്തെ പൂര്‍ണമായും എതിര്‍ത്തു. ഒരു എയര്‍ലൈന്‍ കമ്പനിയെ എങ്ങനെ മുമ്പോട്ടു കൊണ്ടുപോകണമെന്ന് ഒരു മുന്‍പരിചയവുമില്ലാത്ത ഗവണ്‍മെന്റാണ് ഇന്ത്യയിലേതെന്നും ഇത് ഉദ്യോഗസ്ഥ മേധാവിത്വത്തിലേക്കും അലസതയിലേക്കും മാത്രമേ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയുള്ളൂ എന്ന് ടാറ്റ ആവര്‍ത്തിച്ചു.എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ അധികാരികള്‍ തയ്യാറായില്ല.
1947 ഒക്ടോബറില്‍ അന്താരാഷ്ട്ര സര്‍വീസ് തുടങ്ങാനുള്ള ഒരു പ്രൊപ്പോസല്‍ ടാറ്റ ഗവണ്‍മെന്റിനു മുമ്പാകെ വെച്ചു. ഇതിന്‍ പ്രകാരം കമ്പനിയുടെ 49 ശതമാനം ഓഹരികള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയും ചെയ്തു. ആ നിര്‍ദേശം ആഴ്ചയ്ക്കുള്ളില്‍ നെഹ്റു ഗവണ്‍മെന്റ് അംഗീകരിച്ചു.
തൊട്ടടുത്ത വര്‍ഷം എയര്‍ ഇന്ത്യ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് നടത്തി. ബോംബൈയില്‍ നിന്ന് ലണ്ടനിലേക്കായിരുന്നു അത്. തങ്ങളുടെ ഐക്കണിക് മസ്‌കോട്ടായ മഹാരാജയെ ആദ്യമായി അവതരിപ്പിച്ചത് ഈ യാത്രാവേളയിലായിരുന്നു.
എന്നാല്‍ ഗവണ്‍മെന്റ് എയര്‍ഇന്ത്യയെ ദേശസാല്‍ക്കരിച്ചതോടെ എയര്‍ഇന്ത്യ പൂര്‍ണമായും ടാറ്റയുടെ കൈകളില്‍ നിന്നകന്നു. ഗവണ്‍മെന്റ് ബോധപൂര്‍വം തന്നെ അവഗണിച്ചതും ടാറ്റയെ രോഷാകുലനാക്കി.
1953 ആയപ്പോഴേക്കും 2.8 കോടി കൂടി നല്‍കി ടാറ്റയുടെ കൈവശം അവശേഷിച്ചിരുന്ന ഓഹരികള്‍ കൂടി ഗവണ്‍മെന്റ് സ്വന്തമാക്കി ദേശസാല്‍ക്കരണം പൂര്‍ത്തിയാക്കിയെങ്കിലും എയര്‍ ഇന്ത്യയെ നയിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ക്ഷണിച്ചു..
അങ്ങനെ 1978 വരെയുള്ള 25 വര്‍ഷം എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി ജെആര്‍ഡി ടാറ്റ തുടര്‍ന്നു.
എന്നാല്‍ 1978 ജനുവരി ഒന്നിന് എയര്‍ ഇന്ത്യയുടെ ബോയിംഗ് 855 വിമാനം അറബിക്കടലില്‍ വീണ് 213 പേര്‍ മരിച്ചത് എയര്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു കറുത്ത അധ്യായമായിരുന്നു. സംഭവം നടന്ന് ഒരു മാസത്തിനുള്ളില്‍ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ജെആര്‍ഡി ടാറ്റയെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്തു.
എന്നാല്‍ മൊറാര്‍ജി മാറി 1980ല്‍ ഇന്ദിര ഗാന്ധി അധികാരത്തിലെത്തിയപ്പോള്‍ ടാറ്റയെ വീണ്ടും എയര്‍ ഇന്ത്യയുടെ ബോര്‍ഡ് ഓഫ് ഡയറക്ടറായി നിയമിച്ചു. 1993 നവംബര്‍ 29ന് ജനീവയില്‍ വെച്ചായിരുന്നു ജെആര്‍ഡി ടാറ്റ എന്ന മഹാപ്രതിഭയുടെ അന്ത്യം.
https://www.facebook.com/Malayalivartha

























