കുത്തേറ്റ് പ്രാണരക്ഷാർത്ഥം ഓപ്പറേഷൻ തീയറ്ററിൽ വരെ ഓടി കയറി: വിടാതെ പിന്തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം:- കൊട്ടാരക്കര വിജയ ആശുപത്രിക്ക് മുമ്പിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കഴുത്തിലും, വയറിലും കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊട്ടാരക്കര വിജയ ആശുപത്രിക്ക് മുമ്പിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നിക്കോട് സ്വദേശി രാഹുൽ(26) ആണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷമുണ്ടായത്. രാഹുലിന് പുറമെ വിളക്കുടി ചക്കുപാറ പ്ലാംകീഴിൽ ചരുവിള പുത്തൻവീട്ടിൽ ഒ.വിഷ്ണു(27), അനുജൻ ഒ.വിനീത്(25) എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
എതിർ സംഘാംഗമായ കൊട്ടാരക്കരയിൽ വാടകയ്ക്കു താമസിക്കുന്ന വിളക്കുടി കുന്നിക്കോട് സോഫിയ മൻസിലിൽ മുഹമ്മദ് സിദ്ദീഖ്(36) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കരിക്കോട് മുണ്ടോലിമുക്ക് മുണ്ടോലി താഴതിൽ വീട്ടിൽ സി.അഖിൽ (26), മൈലം പള്ളിക്കൽ ചെമ്പൻ പൊയ്ക വിജയ ഭവനത്തിൽ എസ്. വിജയകുമാർ (24),കൊട്ടാരക്കര പുലമൺ ശ്രേയസ് ഭവനിൽ ജെ.ലിജിൻ (31), നെടുവത്തൂർ കുറുമ്പാലൂർ സരസ്വതി വിലാസത്തിൽ പി.സജയകുമാർ (28) എന്നിവരെ പിടികൂടിയിരുന്നെങ്കിലും മുഖ്യ പ്രതികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഇത് പരിഹരിക്കാനായി സിദ്ദീഖിനെ വിഷ്ണുവും വിനീതും വീട്ടിലേക്കു ക്ഷണിച്ചു. സിദ്ദീഖ് ജ്യേഷ്ഠൻ ഹാരിസുമായി സ്ഥലത്തെത്തി. സംസാരത്തിനിടെയുണ്ടായ തർക്കത്തിൽ വിഷ്ണുവും വിനീതും ചേർന്നു സിദ്ദീഖിനെ മർദ്ദിച്ചു. പരുക്കേറ്റ സിദ്ദീഖ് കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഇതിന് ശേഷം ഇരു സംഘത്തിലും ഉൾപ്പെട്ടവർ ഒത്തുതീർപ്പ് ശ്രമം നടത്തി. ഒത്തുതീർപ്പിന്റെ ഭാഗമായി വിജയ ആശുപത്രി പരിസരത്തെത്തിയ വിഷ്ണുവിനെയും വിനീതിനെയും സിദ്ദീഖിന്റെ സംഘത്തിൽപെട്ടവർ കത്തിയും മാരകായുധങ്ങളുമായി ആക്രമിച്ചു.
വിനീതിന് കഴുത്തിൽ ആഴത്തിൽ കുത്തേറ്റു. വിഷ്ണുവിനും രാഹുലിനും കുത്തേറ്റു. കുത്തേറ്റ രാഹുൽ ആശുപത്രിയിലേക്ക് ഓടിക്കയറി. തുടർന്ന് ആശുപത്രിക്ക് ഉള്ളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അരങ്ങേറി. ഓപ്പറേഷൻ തിയറ്ററിലും പ്രസവ മുറിയിലും അതിക്രമം നടന്നു.
ആശുപത്രി കെട്ടിടത്തിന്റെ ചില്ലുകൾ ഇവർ അടിച്ചു തകർത്തു. നാശ നഷ്ടങ്ങൾ വരുത്തി. ആക്രമണത്തിൽ ആശുപത്രിക്ക് ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്.
ആക്രമണത്തിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രക്തം പുരണ്ട കത്തി ആശുപത്രി പരിസരത്തു നിന്ന് ലഭിച്ചിരുന്നു. സംഘത്തിൽ പത്ത് പ്രതികൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഏറെ നേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്.
https://www.facebook.com/Malayalivartha

























