ഡിലീറ്റായത് പുറത്തെടുക്കും... മോന്‍സണ്‍ മാവുങ്കലിന്റെ ചികിത്സാ കേന്ദ്രത്തില്‍ നിന്നും പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ പല വമ്പന്‍മാരുമുണ്ടെന്ന് സൂചന; മോന്‍സന്റെ സ്‌പെഷ്യല്‍ ചികിത്സ നേടിയവര്‍ അങ്കലാപ്പില്‍; മോന്‍സണ്‍ പുറത്തിറങ്ങിയാല്‍ പണി കിട്ടുമോയെന്ന് സംശയം

വ്യാജ പുരാവസ്തുക്കളുടെ ശേഖരം ഒരുക്കി വിഐപികളെ വീട്ടിലേക്ക് ആകര്‍ഷിച്ച മോന്‍സന്റെ ചികിത്സയ്ക്ക് പാത്രമായവര്‍ അങ്കലാപ്പില്‍. പുരാവസ്തുക്കളും കാണാം തിരുമ്മലുമാകാമെന്ന അവസ്ഥയിലായിരുന്നു. ആരും സംശയിക്കുകയുമില്ല.
പുരാവസ്തുക്കള്‍ കാണുന്നതിന് പുറമേ മോന്‍സണിന്റെ ചികിത്സ തേടിയും ആളുകള്‍ ഇവിടെ എത്തിയിട്ടുണ്ട്. താന്‍ ഡോക്ടറാണെന്നാണ് ഇയാള്‍ പരിചയക്കാരോട് പറഞ്ഞിരുന്നത്. മോന്‍സണിന്റെ വീട്ടിലെ തിരുമല്‍ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് എത്തിയവരുടെ ദൃശ്യങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. ഉന്നത വ്യക്തികളുടെ ദൃശ്യങ്ങള്‍ എട്ടോളം ഒളിക്യാമറകള്‍ ഉപയോഗിച്ച് മോന്‍സണ്‍ ചിത്രീകരിച്ചതായി മോന്‍സണിനെതിരെ പരാതി നല്‍കിയ യുവതിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മോന്‍സന്റെ ഭീഷണി ഭയന്നാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത് വരാത്തതെന്നും യുവതി വെളിപ്പെടുത്തുന്നു.
അതേസമയം ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പോക്‌സോ കേസിലെ ഇരയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശേഖരിച്ചത്. എട്ട് ഒളികാമറയാണ് കലൂരിലെ വീടിന്റെ മുകള്‍ നിലയിലുള്ള തിരുമ്മല്‍ കേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്നത്. ഹാര്‍ഡ് ഡിസ്‌കില്‍നിന്ന് നീക്കിയ ദൃശ്യങ്ങള്‍ വീണ്ടെടുക്കും. വീട്ടിലെ പരിശോധനാ മുറിയില്‍നിന്ന് ഗര്‍ഭനിരോധന ഗുളികകള്‍ കണ്ടെത്തിയതായും വിവരമുണ്ട്.
സിനിമാ, പൊലീസ്, രാഷ്ട്രീയരംഗത്തെ ഉന്നതര്‍ മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തിലെ നിത്യസന്ദര്‍ശകരായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ചികിത്സയ്‌ക്കെന്ന പേരില്‍ വീട്ടില്‍ എത്തിയ ഉന്നതരുടെയും തന്റെയും ദൃശ്യങ്ങളും മോന്‍സണ്‍ രഹസ്യമായി ചിത്രീകരിച്ചു.
മോന്‍സന്റെ മുന്‍ സുഹൃത്തും പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹിയുമായ അനിത പുല്ലയിലും കലൂരിലെ വീട്ടില്‍ പതിവായി എത്തിയിരുന്നു. മോന്‍സണെതിരെ പരാതി നല്‍കാന്‍ പലരും തയ്യാറാകാതിരുന്നത് ബ്ലാക്ക്‌മെയിലിംഗ് ഭയന്നാണെന്ന് പെണ്‍കുട്ടി പറയുന്നു.
നിരവധി ഉന്നതര്‍ ഇവിടെ ചികിത്സയ്‌ക്കെത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കലൂരിലെ വീട്ടില്‍ താമസിപ്പിച്ചിരുന്നതായി നേരത്തെ ശ്രീവത്സം ഗ്രൂപ്പിന്റെ മാനേജര്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഉന്നതരുടെ ദൃശ്യങ്ങള്‍ മോന്‍സണ്‍ പകര്‍ത്തിയെന്ന സംശയം നേരത്തെതന്നെ അന്വേഷണസംഘത്തിനുണ്ടായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്‌സോ കേസില്‍ മോന്‍സണെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മോന്‍സന്റെ ചില ജോലിക്കാരും പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ഇവരെയും പ്രതിചേര്‍ത്തേക്കും. വിശദമായി അന്വേഷിച്ചശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാണ് െ്രെകംബ്രാഞ്ചിന്റെ തീരുമാനം.
അതേസമയം 2,26,000 കോടി രൂപ ഫെമ നിയമത്തില്‍ കുടുങ്ങി കിടക്കുകയാണെന്നും നിയമപോരാട്ടത്തിലൂടെ ഇതു വീണ്ടെടുക്കാമെന്നും വിശ്വസിപ്പിച്ച് പലരില്‍ നിന്നായി തട്ടിയ പണത്തിന്റെ വരവ് ക്രൈംബ്രാഞ്ച് കണ്ടെത്തി. മോന്‍സന്റെ വീട്ടുജോലിക്കാര്‍ മുതല്‍ ജീവനക്കാര്‍ വരെയുള്ളവരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. തുക എത്രയെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ല. പണം എവിടേക്ക് പോയെന്നത് അന്വേഷിച്ച് വരികയാണ്. മാനേജര്‍മാരെയും ജോലിക്കാരുടെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി.
"
https://www.facebook.com/Malayalivartha

























