അറിയണം സുധാചന്ദ്രനെ... വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് ഏറെ അപമാനം; സുധാ ചന്ദ്രന്റെ പ്രതിഷേധം ഫലം കണ്ടു; ഖേദം പ്രകടിപ്പിച്ചു സിഐഎസ്എഫ്; വീണിട്ടും വീഴാതെ താരമായി സുധാ ചന്ദ്രന്‍

നമ്മള്‍ക്കൊന്നും മറക്കാന്‍ കഴിയാത്ത നടിയും നര്‍ത്തകിയാണ് സുധാ ചന്ദ്രന്‍. നൃത്തത്തെ ജീവിതമായി കണ്ട പെണ്‍കുട്ടി. പഠനത്തില്‍ ബഹുമിടുക്കിയായിരുന്നിട്ടും നൃത്തം എന്ന സ്വപ്നത്തിനു വേണ്ടി ഉണ്ണാതെയും ഉറങ്ങാതെയും പരിശീലിച്ചവള്‍. നൃത്തം സപര്യയാക്കി ഒഴുകി നടക്കുന്നതിനിടയില്‍ എപ്പോഴോ വിധി ശത്രുവായി.
ഒരപകടത്തില്‍ കാല്‍ മുറിച്ചുമാറ്റി. കാലില്ലാത്ത പെണ്‍കുട്ടി നൃത്തം ചെയ്യുന്നതെങ്ങനെ? തോറ്റു പിന്മാറിയില്ല, തന്നെ തോല്‍പ്പിച്ച വിധിയെ തിരിച്ചു തോല്‍പ്പിക്കാന്‍ മനസുറച്ചു പോരാടിയ ആ പെണ്‍കുട്ടിയാണ് ഇന്നത്തെ പേരുകേട്ട നര്‍ത്തകി സുധാ ചന്ദ്രന്‍. മയൂരി എന്ന ഒരൊറ്റ ചിത്രത്തിലൂടെ സ്വന്തം കഥ അവതരിപ്പിച്ചു കൊണ്ടുതന്നെ സിനിമാലോകത്തേക്കു കടന്ന ധീരയായ വനിത.
സുധാചന്ദ്രനെ പറ്റിയുള്ള വേദനയുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം വന്നത്. വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് സംബന്ധിച്ച് പ്രതിഷേധവുമായി നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്ക് ഫലം കണ്ടു. സുധ ചന്ദ്രനുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രോട്ടോക്കോള്‍ പ്രകാരം പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ കൃതൃമക്കാല്‍ ഊരിമാറ്റാന്‍ ആവശ്യപ്പെടുകയുള്ളൂവെന്നും സി.ഐ.എസ്.എഫ് വ്യക്തമാക്കി.
ഇത്തരം പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കണമെന്ന് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീഡിയോയിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാറപകടത്തെ തുടര്‍ന്നാണ് സുധയ്ക്ക് കാല്‍ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമക്കാലോടെ സുധ നൃത്തത്തിലേക്കും അഭിനയ രംഗത്തേക്കും ശക്തമായി തിരിച്ചെത്തി.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നുമായിരുന്നു സുധയുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധക്ഷണിച്ചാണ് സുധ തന്റെ വീഡിയോ പങ്കുവച്ചത്.
തനിക്ക് കാല്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് സുധാ ചന്ദ്രന്‍ തന്നെ നേരത്തെ പറഞ്ഞിരുന്നു. മൂന്നര വയസോടെയാണ് ഞാന്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയത്. ഇക്കാലത്ത് ഞാന്‍ ചില പരിപാടികളിലും നൂറോളം സ്‌റ്റേജ് ഷോകളുമൊക്കെ ചെയ്തുവന്നു. ട്രിച്ചിയില്‍ നിന്നും ബസില്‍ വരുന്നതിനിടെയാണ് ഞങ്ങള്‍ ഒരു വലിയ അപകടത്തില്‍ പെട്ടത്, അപകടത്തില്‍ ഏറ്റവും കുറച്ച് പരിക്കേറ്റയാളായിരിക്കും ഞാന്‍. രോഗികളുടെ പ്രവാഹം കാരണം എന്നെ ഇന്റേണ്‍ഷിപ് ചെയ്യുന്നവരാണ് നോക്കിയത്, അവര്‍ എന്റെ വലതു കണങ്കാലിലെ വലിയ മുറിവു ശ്രദ്ധിക്കാതെ പൊതിഞ്ഞു പിടിച്ചു. ഇതു പിന്നീട് കാല്‍പാദത്തില്‍ പഴുപ്പു വ്യാപിക്കാന്‍ കാരണമായി. ശരീരത്തിലാകമാനം പടര്‍ന്നാലോ എന്ന ഭയം മൂലം എന്റെ വീട്ടുകാര്‍ വലതുകാല്‍പാദം മുറിച്ചുമാറ്റുകയെന്ന വിഷമകരമായ ദൗത്യം കൈക്കൊണ്ടു.
ഞാനാകെ തകര്‍ന്നു പോയിരുന്നു, കാരണം അന്നാണു ഞാന്‍ നൃത്തത്തെ എത്രത്തോളം സ്‌നേഹിച്ചിരുന്നുവെന്നു മനസിലാക്കിയത്. വീണ്ടും പിച്ചവച്ചു നടക്കാന്‍ പഠിച്ചു, ശരിയായി നടക്കാന്‍ നാലുമാസമാണു ഞാന്‍ എടുത്തത്. ജയ്പൂര്‍ കാലു ലഭിച്ചപ്പോഴും പഴയപടിയാകുവാന്‍ മൂന്നു വര്‍ഷത്തെ ഫിസിയോതെറാപ്പി വേണ്ടി വന്നു. അങ്ങനെയാണ് ഞാന്‍ നൃത്തം വീണ്ടും അഭ്യസിക്കുവാന്‍ തീരുമാനിക്കുന്നത്.
അതു വളരെ സാവധാനവും വേദനാജനകവുമായ പ്രക്രിയയായിരുന്നു, പക്ഷേ ഓരോ ചുവടിലും ഞാന്‍ പഠിച്ചു ഇതാണ് എനിക്കു വേണ്ടതെന്ന്. ദൈവം എന്റെ കൂടെയുണ്ട്. അന്നു ഞാനതു കണ്ടില്ലെങ്കിലും അദ്ദേഹം എനിക്കൊപ്പം തന്നെയുണ്ടായിരുന്നു അതാണ് ജീവിതത്തിലെ വിരോധാഭാസം.
"
https://www.facebook.com/Malayalivartha

























