കുഞ്ഞിനെ തേടിയുള്ള അമ്മയുടെ യാത്രയ്ക്ക് ഫലമുണ്ടാകുമോ? ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ എസ്. എഫ്.ഐ മുന്‍ നേതാവ് അനുപമയുടെ കുഞ്ഞ് ആന്ധ്രപ്രദേശിലാണെന്ന റിപ്പോര്‍ട്ടുകള്‍, ഹൈദരാബാദില്‍ ദത്തെടുത്ത കുഞ്ഞിനെ അനുപമക്ക് കിട്ടുന്നതെങ്ങനെ?

കുഞ്ഞിനെ തേടിയുള്ള അമ്മയുടെ യാത്രയ്ക്ക് ഒരു ഫലവുമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. കുഞ്ഞിനെ ദത്തെടുത്ത ദമ്പതികള്‍ ഒരു കാരണവശാലും കുഞ്ഞിനെ വിട്ടു കൊടുക്കില്ലെന്ന തീരുമാനത്തിലാണത്രേ.
ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ എസ്. എഫ്.ഐ മുന്‍ നേതാവ് അനുപമയുടെ കുഞ്ഞ് ആന്ധ്രപ്രദേശിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
ഇവിടെയുള്ള ഒരു അധ്യാപക ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നത്. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് ഇവര്‍ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.
ഒരു വയസാണ് കുഞ്ഞിനുള്ളത്. നാല് വര്‍ഷം മുമ്പ് ഓണ്‍ലൈന്‍ വഴിയാണ് ഇവര്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഇത്തരത്തിലൊരു കുഞ്ഞുണ്ടെന്നറിഞ്ഞ് നേരിട്ട് പോയി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് ദത്തെടുത്തത്. അവസാനമായി ഈ മാസം തിരുവനന്തപുരം കുടുംബ കോടതിയില്‍ ഒരു സിറ്റിങ്ങുണ്ടായിരുന്നു. അതും പൂര്‍ത്തീകരിച്ചു. ഇപ്പോള്‍ താത്കാലിക ദത്തായിട്ടാണുള്ളത്. ഏറ്റവും ഒടുവിലായി ഒരു സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രം മതിയെന്ന് ദമ്പതികള്‍ പറയുന്നു. അതും തങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷയാണുള്ളതെന്നും അവര്‍ വ്യക്തമാക്കി.
കുഞ്ഞുണ്ടാക്കിയ പുകില്‍ ശിശുക്ഷേമ സമിതിക്ക് നല്‍കിയ തലവേദന ചെറുതല്ല. കുഞ്ഞുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ദമ്പതികള്‍ അറിഞ്ഞിട്ടുണ്ട്. ശിശുക്ഷേമ സമിതിയില്‍ നിന്ന് ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്തകള്‍ വഴിയും അവര്‍ക്ക് വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. സുരക്ഷിതമായി, സന്തോഷത്തോടെയാണ് കുഞ്ഞ് തങ്ങള്‍ക്കൊപ്പം കഴിയുന്നതെന്നും ദമ്പതികള്‍ വ്യക്തമാക്കി. ആ സന്തോഷത്തില്‍ മങ്ങല്‍ വീഴ്ത്താന്‍ അധ്യാപക ദമ്പതികള്‍ തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ കുഞ്ഞിനെ തിരികെ കിട്ടുന്നത് നിയമപരമായ ബാധ്യതകള്‍ക്കിടയാക്കും.
നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയത് കൊണ്ട് മറ്റു ആകുലതകളൊന്നുമില്ലെന്നും ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു. ദത്തെടുത്ത ആളുകളുടെ സ്വകാര്യത പൂര്‍ണമായും മാനിക്കുന്നത് കൊണ്ട് ദത്തെടുത്തവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇതിനിടെ ദത്തുനല്‍കല്‍ നടപടിക്രമങ്ങളുടെ ഭാഗമായി കേസ് പരിഗണിക്കുന്ന കുടുംബക്കോടതിയില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കി. ആന്ധ്രാപ്രദേശില്‍ ദത്തുനല്‍കിയ കുഞ്ഞ് തന്റേതാണെന്നും വിട്ടുകിട്ടണമെന്നും ദത്തുനല്‍കുന്നത് നിര്‍ത്തിവെച്ച് ഡി.എന്‍.എ. പരിശോധന നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണവും നടക്കുന്നു. ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ ഇതിന് ഫലമുണ്ടാകുമെന്ന് കരുതാന്‍ വയ്യ. അപ്പോഴും കോടതിയുടെ തീരുമാനം നിര്‍ണായകമായിരിക്കും.
വിധി അനുപമക്ക് അനുകൂലമായാല്‍ അധ്യാപക ദമ്പതികള്‍ കോടതിയെ സമീപിച്ചെന്നിരിക്കും. അങ്ങനെ വന്നാല്‍ കേസില്‍ തിരിച്ചടി നേരിടും.കാരണം നീതി അധ്യാപക ദമ്പതികളുടെ ഭാഗത്താണ്.
ലഭിച്ചത് ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചെന്നും മലാല എന്ന പേരിട്ടെന്നുമായിരുന്നു സമിതിയുടെ അടുത്ത ദിവസത്തെ പത്രക്കുറിപ്പ്. തൈക്കാട് ആശുപത്രിയിലെയും ശിശുക്ഷേമസമിതിയിലെയും രേഖകളില്‍ പെണ്‍കുഞ്ഞെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
കുഞ്ഞിന്റെ ലിംഗമാറ്റം വിവാദമായതോടെ തിരുത്തി സിദ്ധാര്‍ഥന്‍ എന്ന് പേരിട്ടു. രണ്ട് നഴ്‌സുമാരെ സസ്‌പെന്‍ഡ് ചെയ്തു. രജിസ്റ്ററില്‍ രേഖപ്പെടുത്തിയപ്പോഴുള്ള തെറ്റെന്ന് വിശദീകരണം. എന്നാല്‍, മറ്റ് നടപടികളൊന്നുമുണ്ടാവാതെ ഇവരെ പെട്ടെന്ന് തിരിച്ചെടുത്തു. തൈക്കാട് ആശുപത്രിയിലെ രേഖകളും തിരുത്തി.
കുഞ്ഞിനെ അന്വേഷിച്ച് സ്വന്തം മാതാപിതാക്കള്‍ നടക്കുകയാണെന്നറിഞ്ഞിട്ടും ദത്തുനല്‍കാന്‍ പോവുകയാണെന്നുകാട്ടി നവംബര്‍ നാലിന് പത്ര പരസ്യം നല്‍കി.
ജൂലായില്‍ ദത്ത് നല്‍കാനായി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ വൈബ്‌സൈറ്റില്‍ കുഞ്ഞിന്റെ വിവരങ്ങള്‍ ചേര്‍ക്കുന്നു. ദത്തുനല്‍കല്‍ കമ്മിറ്റിയില്‍ ഷിജുഖാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ സുനന്ദയും അംഗങ്ങളായിരുന്നു.
മാതാപിതാക്കളുടെ പരാതികള്‍ മറച്ചുവെച്ച് ഓഗസ്റ്റ് ഏഴിന് കുഞ്ഞിനെ ആന്ധ്രാസ്വദേശികള്‍ക്ക് ദത്ത് നല്‍കുന്നു. ഇതിന് രണ്ടു ദിവസത്തിനുശേഷമാണ് കുഞ്ഞിനെ നല്‍കിയത് ശിശുക്ഷേമ സമിതിയിലാണെന്ന് പോലീസ് അമ്മയെ അറിയിക്കുന്നത്.
ഓഗസ്റ്റ് 11-ന് കുഞ്ഞിനെ അന്വേഷിച്ച് അനുപമ സി.ഡബ്ല്യു.സി.യിലും ശിശുക്ഷേമ സമിതിയിലും എത്തി. ഡി.എന്‍.എ. പരിശോധന ആവശ്യപ്പെടുന്നു.
മറ്റൊരു കുഞ്ഞിന്റെ ഡി.എന്‍.എ. പരിശോധന സെപ്റ്റംബര്‍ 30-ന് നടത്തുന്നു. ഒക്ടോബര്‍ ഏഴിന് കുഞ്ഞ് അനുപമയുടേതല്ലെന്ന് ഫലം വരുന്നു.
ഒക്ടോബര്‍ 13-ന് കുഞ്ഞിന്റെ ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനായി തിരുവനന്തപുരം കുടുംബ കോടതിയില്‍ ഷിജുഖാന്‍ സത്യവാങ്മൂലം നല്‍കുന്നു. കുഞ്ഞിന്റെ രക്ഷിതാക്കള്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് കാത്തുനില്‍ക്കുന്നതുപോലും മറച്ചുവെച്ചുകൊണ്ടാണ് സത്യവാങ്മൂലം നല്‍കിയത്.
ദത്തുകേന്ദ്രത്തില്‍ ഉണ്ടായിരുന്ന കുട്ടികളുടെ സീനിയോറിറ്റി മറികടന്ന് അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കി.
"
https://www.facebook.com/Malayalivartha

























