മുല്ലപ്പെരിയാറിനെ അപകടകാരിയാക്കുന്നത് എന്തൊക്ക; ഡാമിന്റെ നിർമ്മാണ രഹസ്യങ്ങൾ ഇങ്ങനെ!
കേരളത്തെ മുഴുവൻ ഭീതിയിലാഴ്ത്തുന്ന ജലബോംബാണ് ഇന്ന് മുല്ലപെരിയാർ ഡാം. തുലാവർഷം ശക്തി പ്രാപിച്ചാൽ ഏത് നിമിഷവും അണക്കെട്ട് പൊട്ടാം എന്നതാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. ഇന്നിപ്പോൾ അണക്കെട്ടിന്റെ ജലനിരപ്പ് 138 അടിയിലെത്തിയിരിക്കുന്നു എന്നുള്ളതാണ് ഏറ്റവും പുതിയതായി വരുന്ന വാർത്തകൾ. 50 വർഷമാണ് ഒരു ഡാമിന്റെ ശരാശരി ആയുസ്. എന്നാൽ മുല്ലപ്പെരിയാറിന്റെ പഴക്കം 100 വർഷത്തിന് മുകളിലാണ് മുല്ലപ്പെരിയാറിന്റെ കാലപ്പഴക്കം.
ഈ സാഹചര്യത്തിൽ ഡാമിന്റെ ഉറപ്പാണ് ചർച്ചയാകുന്ന പ്രധാന വിഷയം. കാലപ്പഴക്കം, ബലക്ഷയം, ചോർച്ച എന്നിവയാണു ഡാം നേരിടുന്ന പ്രശ്നങ്ങൾ. ഇവയെ ആശ്രയിച്ചിരിക്കും ഡാമിന്റെ ഉറപ്പ്. ഗ്രാവിറ്റി ഡാമാണു മുല്ലപ്പെരിയാർ. ഡാമിന്റെ ഭാരത്തെ ആശ്രയിച്ചാണു ബലവും സുരക്ഷയും. കോൺക്രീറ്റിനു പകരം ലൈം സുർക്കി മിശ്രിതം ഉപയോഗിച്ചാണു ഡാം നിർമിച്ചത്. കോൺക്രീറ്റ് മിശ്രിതം വരുന്നതിനു മുൻപു ലൈം സുർക്കി മിശ്രിതം ഉപയോഗിച്ചാണു ഡാം നിർമിക്കുന്നത്.
ലൈം അഥവാ ചുണ്ണാമ്പ്, കുമ്മായം, പൊടിച്ചെടുത്ത ഇഷ്ടിക, മെറ്റൽ (പാറ പൊട്ടിച്ച കല്ല്), വെള്ളം എന്നിവ ചേർത്താണു മിശ്രിതം തയാറാക്കുന്നത്. സിമന്റ്, മണൽ, മെറ്റൽ, വെള്ളം എന്നിവ ചേരുന്നതാണു സിമന്റ് മിശ്രിതം. സിമന്റിനു പകരമാണു ലൈം, മണലിനു പകരം ഇഷ്ടികയും. എന്നാൽ കോൺക്രീറ്റ് മിശ്രിതത്തിന്റെ ഉറപ്പ് ലൈം സുർക്കിക്ക് ഇല്ല. അതുകൊണ്ട് തന്നെ ആദ്യം ബലക്ഷയമുണ്ടായപ്പോൾ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചു ബലപ്പെടുത്തി. പഴയ ഡാമിന്റെ പുറംഭാഗത്തായാണു കോൺക്രീറ്റിട്ടു ബലപ്പെടുത്തിയത്.
പഴയ ലൈം സുർക്കി ഡാമും ബലപ്പെടുത്തിയ കോൺക്രീറ്റ് ഭാഗവും തമ്മിൽ വിടവുണ്ട്. ഇവ ഒറ്റ അണക്കെട്ടായി പ്രവർത്തിക്കില്ല. സുർക്കി– കോൺക്രീറ്റ് വിടവ്, ഡാമിന്റെ അടിത്തട്ട് എന്നിവയിലൂടെ വെള്ളം ചോരുന്നു. ഈ വെള്ളത്തിലൂടെ ലൈം സുർക്കി മിശ്രിതത്തിലെ ലൈം അഥവാ കുമ്മായം ഒഴുകിപ്പോകുന്നു. വർഷം 35 ടൺ ലൈം ഒഴുകിപ്പോകുന്നുവെന്നാണ് കണക്ക്. ഇങ്ങനെ വർഷങ്ങളായി ലൈം നഷ്ടപ്പെട്ടതുമൂലം ഡാമിന്റെ ഭാരം കുറഞ്ഞു വന്നു. ഇതുമൂലം ബലക്ഷയം സംഭവിച്ചു. വെള്ളം താങ്ങാനുള്ള ശേഷി കുറഞ്ഞു.
ഇതിനൊപ്പം ജലനിരപ്പ് ഉയരുന്നതോടെ ഡാമിലുള്ള സമ്മർദം കൂടും. ഡാമിന്റെ ഉറപ്പിനെ ഇതു ബാധിക്കും. ഇതോടെ ഡാമിനു ഭൂചലനത്തെ നേരിടാനുള്ള ശേഷി ഇല്ലാതായി. ഡാം നിർമ്മിച്ച 1886ൽ അത്തരത്തിലുള്ള നിർമാണരീതി സാധ്യമായിരുന്നില്ല. ഇന്ന് പ്രളയം, കാലപ്പഴക്കം, ഭൂചലനം എന്നിവ മൂലം ഏതെങ്കിലും തരത്തിൽ സമ്മർദമുണ്ടായാൽ അത് ഡാമിനെ ബാധിക്കും.ഭൂചലനത്തെ പ്രതിരോധിക്കാൻ അണക്കെട്ടിനു കഴിയില്ല.
റൂർക്കി ഐഐടി നടത്തിയ പഠനത്തിൽ 1900ൽ കോയമ്പത്തൂരിൽ റിക്ടർ സ്കെയിലിൽ 6 തീവ്രതയുള്ള ഭൂചലനം ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഭ്രംശ രേഖ മുല്ലപ്പെരിയാർ ഡാമിൽ നിന്നു 16 കിലോമീറ്റർ അകലെയാണ്. ഇനിയൊരു ഭൂചലനമുണ്ടായാൽ ഡാമിന്റെ ഉറപ്പിനെ ബാധിക്കും. ഡാമിന്റെ വൃഷ്ടിപ്രദേശം 625 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ ലഭിക്കുന്ന മഴവെള്ളം ഡാമിൽ ഒഴുകിയെത്തും. മഴമൂലം സെക്കൻഡിൽ പരമാവധി 2.12 ലക്ഷം ഘനയടി വെള്ളം വരെ ഒഴുകിയെത്തും എന്നു കണക്കാക്കിയാണ് അന്നു ഡാം നിർമിച്ചത്.
എന്നാൽ, 1943ൽ മഴക്കാലത്തു സെക്കൻഡിൽ 2.43 ലക്ഷം ഘനയടി വെള്ളം ഒഴുകിയെത്തിയിരുന്നു. 2013ൽ ഡൽഹി ഐഐടിയിലെ പ്രഫ. എ.കെ. ഗൊസൈനെ കേരളം പഠനത്തിനു നിയോഗിച്ചു. സെക്കൻഡിൽ 2.91 ലക്ഷം ഘനയടി വെള്ളം വരെ ഒഴുകിയെത്താമെന്നു കണ്ടെത്തി. ഇത്രയും ജലം ഡാമിനു താങ്ങാനാകില്ല. അധികജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുകണം. 13 വാതിലുകളുള്ള(വെന്റ്) സ്പിൽവേയാണു ഡാമിലുള്ളത്.
ഇവ മുഴുവൻ തുറന്നാലും സെക്കൻഡിൽ 1.22 ലക്ഷം ഘനയടി ജലം മാത്രമേ പുറത്തേക്ക് ഒഴുകുകയുള്ളൂ. ഇതോടെ ജലനിരപ്പുയരും. ഡാമിനു മുകളിൽ അഞ്ചടി ഉയരത്തിൽ 11 മണിക്കൂർ വെള്ളം ഒഴുകും. ഗ്രാവിറ്റി ഡാമുകളുടെ മുകളിലൂടെ ജലം ഒഴുകിയാൽ ഡാമിന്റെ നിലനിൽപിനെ ബാധിക്കും. മുല്ലപ്പെരിയാറിന്റെ ശേഷി 16 ടിഎംസി വെള്ളമാണ്. ഇടുക്കിയുടേത് 47 ടിഎംസി. ഒരു ടിഎംസി എന്നാൽ 100 കോടി ഘനയടി വെള്ളമാണ്.
മുല്ലപ്പെരിയാറിന്റെ സുരക്ഷ ജലനിരപ്പിന്റെ അടിക്കണക്കിലാണ്. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ജലനിരപ്പ് ഇപ്പോൾ 142 അടിക്കു മുകളിൽ കൂടാൻ പാടില്ല. 137 അടിയിൽ ജലനിരപ്പു കൂട്ടരുതെന്നാണു കേരളത്തിന്റെ വാദം. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 138 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജനങ്ങൾക്കാണു മുല്ലപ്പെരിയാർ ഭീഷണിയുയർത്തുന്നത്. പ്രളയജലം പെരിയാറിലൂടെ ഒഴുകും. മുല്ലപ്പെരിയാറിനു താഴെ പെരിയാറിലുള്ള ഇടുക്കി, ചെറുതോണി, കുളമാവ്, ലോവർ പെരിയാർ, ഭൂതത്താൻകെട്ട് എന്നീ ഡാമുകൾക്കും ഭീഷണിയാകും.
പെരിയാർ കായലിൽ ചേരുന്ന വരാപ്പുഴ ഭാഗത്ത് ജലനിരപ്പ് 5 മീറ്റർ വരെ ഉയരാമെന്നാണു പഠനം. മുല്ലപ്പെരിയാറിന് 47 കിലോമീറ്റർ താഴെയാണ് ഇടുക്കി ഡാം. മുല്ലപ്പെരിയാറിനെന്തെങ്കിലും സംഭവിച്ചാൽ പ്രളയജലവും മറ്റും ഒഴുകി ഇടുക്കി ഡാമിൽ എത്തും. ഈ പ്രളയം താങ്ങാൻ ഇടുക്കി ഡാമിനു കഴിയില്ല. ചെറുതോണി ഡാമിനു മാത്രമാണു സ്പിൽവേയുള്ളത്. ഇടുക്കി, കുളമാവ് ഡാമുകൾക്കു സ്പിൽവേയില്ല.
ചെറുതോണി ഡാമിന്റെ സ്പിൽവേയിലൂടെ മാത്രം ഈ പ്രളയജലം പുറത്തേക്ക് ഒഴുക്കാൻ കഴിയില്ല. മൂന്നു ഡാമുകൾക്കും മുകളിലൂടെ പ്രളയജലം ഒഴുകും. ഈ ഡാമുകളുടെ സുരക്ഷയെ അവ ബാധിക്കും. സമാനമായ രീതിയിൽ ലോവർ പെരിയാർ, ഭൂതത്താൻകെട്ട് ഡാമുകളെയും ബാധിക്കും. ഈ വസ്തുകൾ തന്നെയാണ് മുല്ലപ്പെരിയാറിനെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന ഭീതി സ്വപ്നമാക്കുന്നത്.
https://www.facebook.com/Malayalivartha