അനുകൂലമായ സുപ്രീംകോടതി വിധിയുള്ളത് കൊണ്ട് തമിഴ്നാടിനു മേല്‍ക്കൈ ഉണ്ട്.....കേരളത്തിന്റെ ഒരു ഡിമാന്റും അംഗീകരിക്കേണ്ട കാര്യമോ, ചര്‍ച്ച തന്നെയോ നടത്തേണ്ട കാര്യമോ തല്‍ക്കാലം അവര്‍ക്കില്ല....മുല്ലപ്പെരിയാര്‍ വിഷയത്തിൽ പ്രതികരണവുമായി അഡ്വ.ഹരീഷ് വാസുദേവന്‍
മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്.ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് അഡ്വ.ഹരീഷ് വാസുദേവന്‍.തമിഴ്‌നാടുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാമോ എന്ന പരിശോധനയാണ് ഇനി നടക്കേണ്ടത്. എന്നാല്‍ ചര്‍ച്ചക്ക് ഇരിക്കുമ്ബോള്‍, അനുകൂലമായ സുപ്രീംകോടതി വിധിയുള്ളത് കൊണ്ട് തമിഴ്നാടിനു മേല്‍ക്കൈ ഉണ്ട്. കേരളത്തിന്റെ ഒരു ഡിമാന്റും അംഗീകരിക്കേണ്ട കാര്യമോ, ചര്‍ച്ച നടത്തേണ്ട കാര്യമോ തല്‍ക്കാലം അവര്‍ക്കില്ലെന്നും അഡ്വ.ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
"മുല്ലപ്പെരിയാറില്‍ മുന്നോട്ട് വഴിയെന്ത്?
ഡാം ഇപ്പൊ പൊട്ടുമെന്ന വാദം പോലെ തന്നെ അസംബന്ധമാണ് ഡാം പൂര്‍ണ്ണ സുരക്ഷിതമാണെന്ന വാദവും. 100 വര്‍ഷം കഴിഞ്ഞ ഏത് ഡാമും അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള ഒന്നാണ്. പ്രത്യേകിച്ച് ഭൂകമ്ബസാധ്യതയും മണ്ണിടിച്ചിലും ഉള്ള പ്രദേശമാണെങ്കില്‍. ഡാം എല്ലാക്കാലവും സമ്ബൂര്‍ണ്ണ സുരക്ഷിതമാണ് എന്ന വാദം ആ അര്‍ത്ഥത്തില്‍ അസംബന്ധമാണ്.
ഭരണഘടനയ്ക്ക് മുന്‍പ് ഉണ്ടാക്കിയ കരാര്‍ ഭരണഘടന വന്നത്തോടെ റദ്ദാകേണ്ടതാണ്. എന്നാലിത് പൊളിറ്റിക്കല്‍ കരാറല്ല എന്ന വിചിത്രവും അസംബന്ധവുമായ വിധിയിലൂടെയാണ് സുപ്രീംകോടതി കേരളത്തിന്റെ വാദം തള്ളിയത്. അതിനെതിരെ പ്രതിഷേധം ശക്തമാക്കേണ്ടത് ആയിരുന്നു, ചെയ്തില്ല.
തമിഴ്നാടുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാമോ എന്ന പരിശോധനയാണ് ഇനി ബാക്കി.
ഇനി ചര്‍ച്ചയ്ക്ക് ഇരിക്കുമ്ബോള്‍, അവര്‍ക്ക് അനുകൂലമായ സുപ്രീംകോടതി വിധിയുള്ളത് കൊണ്ട് തമിഴ്നാടിനു മേല്‍ക്കൈ ഉണ്ട്. കേരളത്തിന്റെ ഒരു ഡിമാന്റും അംഗീകരിക്കേണ്ട കാര്യമോ, ചര്‍ച്ച തന്നെയോ നടത്തേണ്ട കാര്യമോ തല്‍ക്കാലം അവര്‍ക്കില്ല. ഡാം ബലവത്താണെന്ന സുപ്രീംകോടതി വിധി അന്തിമമല്ലെന്നും, ബലക്ഷയം സംബന്ധിച്ച് നിയമപരമായ പുതിയ പോര്‍മുഖം തുറക്കാമെന്നും ഉള്ള സ്ഥിതി വന്നാലേ ആരോഗ്യകരമായ ചര്‍ച്ച ഉണ്ടാകൂ.
കേന്ദ്രജലകമ്മീഷനാണ് (CWC) രഈ വിഷയത്തിലെ, രാജ്യത്തുള്ള ഏറ്റവും ഉയര്‍ന്ന സാങ്കേതികസമിതി എന്ന അടിസ്ഥാനത്തിലാണ് തമിഴ്‌നാടിന്റെ വാദവും വിധിയും. എന്നാല്‍, 2006 നു ശേഷം രാജ്യത്തെ executive നും നിയമങ്ങള്‍ക്കും വലിയ മാറ്റങ്ങളുമുണ്ടായി.
അതത് സംസ്ഥാനങ്ങളുടെ ദുരന്തസാധ്യതകള്‍ സ്വതന്ത്രമായി വിലയിരുത്താനും തീരുമാനങ്ങള്‍ എടുക്കാനും SDMA കളും ദേശീയ തലത്തില്‍ NDMA യും നിലവില്‍ വന്നു. ഈ നിയമത്തിനു നിലനില്‍ക്കുന്ന മറ്റെല്ലാ നിയമങ്ങളുടെയും മുകളില്‍ മേല്‍ക്കൈ ഉണ്ട് എന്ന വകുപ്പ് CWC യുടെ തീരുമാനങ്ങളേ അസ്ഥിരപ്പെടുത്താന്‍ NDMA യ്ക്ക് അധികാരം നല്‍കുന്നു.
ദുരന്തനിവാരണ നിയമം അനുസരിച്ച് തയ്യാറാക്കിയ സ്റ്റേറ്റ് പ്ലാനില്‍ മനുഷ്യനിര്‍മ്മിത ദുരന്തങ്ങളുണ്ട്. ദുരന്തം ഒഴിവാക്കാനും ആഘാതം ലഘൂകരിക്കാനും ഉള്ള പോംവഴികളുണ്ട്. മുല്ലപ്പെരിയാര്‍ SDMP യില്‍ ഉള്‍പ്പെടുത്തണം. 2006 നും 2021 നും ഇടയില്‍ നടന്ന കാലാവസ്ഥാ മാറ്റവും ഭൗമപ്രതിഭാസങ്ങളും കണക്കിലെടുത്ത്, ഡാം പൊളിയാനുള്ള സാധ്യത ഒരു അന്താരാഷ്ട്ര ഏജന്‍സിയെ വെച്ചു സ്വതന്ത്രമായി പഠിക്കാനുള്ള തീരുമാനം SDMA യില്‍ ഉണ്ടാകണം. പൊളിഞ്ഞാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തം ലഘൂകരിക്കാനുള്ള പ്ലാന്‍ തയ്യാറാക്കണം. പുതിയ പഠനം ആശങ്കകള്‍ ശരിവെയ്ക്കുന്നത് ആണെങ്കില്‍, ഡാം പൊളിക്കാന്‍ തീരുമാനിക്കണം. കരാര്‍ റദ്ദാക്കാന്‍ തീരുമാനിക്കണം. തമിഴ്നാടിനു വെള്ളം കൊടുക്കേണ്ട ബാധ്യത കേരളാ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ രേഖകള്‍ സഹിതം ദേശീയ ദുരന്തനിവാരണ അതോറിറ്റിയില്‍ അപേക്ഷ സമര്‍പ്പിക്കണം. സമയബന്ധിതമായി തീരുമാനം എടുക്കാന്‍ കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങണം. അടഞ്ഞ വാതിലുകള്‍ തുറന്നേക്കാം എന്ന പ്രതീതി സൃഷ്ടിക്കണം.
അപ്പോള്‍, തമിഴ്നാട് സര്‍ക്കാര്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കും. അവിടെ കേരളത്തിന് കേരളത്തിന്റെ വാദം പറയുമ്ബോള്‍, സുപ്രീംകോടതിയുടെ വിധിയുടെ തോല്‍വിഭാരം ഇന്നത്തെയത്ര ഉണ്ടാകില്ല. പുതിയ ഡാമോ, ജലം കൊണ്ടുപോകാന്‍ പുതിയ കനാലോ എന്താന്നു വെച്ചാല്‍ തീരുമാനിക്കാം.
ഇപ്പോഴുള്ളതിലും മെച്ചപ്പെട്ട, സുരക്ഷിതമായ അവസ്ഥയിലേക്ക് കൊണ്ടുപോകാനാകും എന്നാണ് പ്രതീക്ഷ.
വ്യക്തിപരമായ അഭിപ്രായമാണ്.
ഡാം വിദഗ്ധനോ സുരക്ഷാ വിദഗ്ധനോ അല്ല"
https://www.facebook.com/Malayalivartha