കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസ് :വാറണ്ടു തിരികെ വിളിക്കണമെന്നും ഹാജരാകാത്ത വീഴ്ചക്ക് മാപ്പപേക്ഷയുമായി സരിത കോടതിയില്‍ കീഴടങ്ങി,സരിതയെ അറസ്റ്റ് ചെയ്യാത്ത വലിയതുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഒക്ടോബര്‍ 28 ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സരിതയുടെ കീഴടങ്ങല്‍, നവംബര്‍ 11 ന് സിഐ ഹാജരായി വിശദീകരണം ബോധിപ്പിക്കണം

കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസില്‍ വാറണ്ട് പ്രതിയായ ഒന്നാം പ്രതി സരിത. എസ്. നായര്‍ തലസ്ഥാനത്തെ അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങി. വാറണ്ടു തിരികെ വിളിക്കണമെന്നും ഹാജരാകാത്ത വീഴ്ചക്ക് മാപ്പപേക്ഷയുമായിട്ടാണ് സരിത കോടതിയില്‍ കീഴടങ്ങിയത്.
ജാമ്യക്കാര്‍ സഹിതം പ്രതി ഹാജരായെങ്കിലും ജാമ്യ ബോണ്ട് റദ്ദാക്കിയിട്ടില്ലാത്തതിനാല്‍ കൃത്യമായി കോടതിയില്‍ ഹാജരാകണമെന്നും ഇനിയാവര്‍ത്തിക്കരുതെന്നുമുള്ള താക്കീത് നല്‍കിക്കൊണ്ട് മാപ്പപേക്ഷ കോടതി അനുവദിച്ചു.
നവംബര്‍ 11 ന് വിചാരണക്ക് ഹാജരാകാനും മജിസ്‌ട്രേട്ട് വിവിജ രവീന്ദ്രന്‍ ഉത്തരവിട്ടു. സരിതയെ അറസ്റ്റ് ചെയ്യാത്ത വലിയതുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സരിതകോടതിയില്‍ കീഴടങ്ങിയത്.
നവംബര്‍ 11 ന് സിഐ ഹാജരായി വിശദീകരണം ബോധിപ്പിക്കാനും വിവിജ രവീന്ദ്രന്‍ ഉത്തരവിട്ടു. കോടതി നല്‍കിയ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നടപ്പിലാക്കുകയോ അറസ്റ്റ് ചെയ്യാനാവാത്തതിന്റെ കാര്യ കാരണ റിപ്പോര്‍ട്ടു സഹിതം വാറണ്ട് മടക്കുകയോ ചെയ്യാത്തതിനാലാണ് കോടതി നടപടിയെടുത്തത്.
കേസില്‍ കോടതിയില്‍ ഹാജരാകാതെ ദീര്‍ഘകാലമായി ഒളിവില്‍ കഴിയുന്ന മൂന്നാം പ്രതിയും സരിതയുടെ മാതാവുമായ ആലപ്പുഴ മണ്‍മഴി പഴയേടം വീട്ടുനമ്പര്‍ 12/60 ല്‍ ഇന്ദിരാദേവി , നാലാം പ്രതിയും പവര്‍ കമ്പനിയുടെ കോയമ്പത്തൂര്‍ വടവള്ളി ഓഫീസ് മാനേജരുമായ ബാലാജി നഗര്‍ നിവാസി ഷൈജു സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച കോടതി അവര്‍ക്കെതിരെ അറസ്റ്റ് വാറണ്ടും സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഖജനാവിലേക്ക് മുതല്‍കൂട്ടാന്‍ ജപ്തിവാറണ്ടും പുറപ്പെടുവിച്ചു.
വിചാരണക്ക് തുടര്‍ച്ചയായി ഹാജരാകാത്ത കേസിലെ പരാതിക്കാരനും ഒന്നാം സാക്ഷിയുമായ പീരുമേട് തോട്ടമുടമയും അതിയന്നൂര്‍ തലയല്‍ പള്ളിയറ വീട്ടില്‍ താമസക്കാരനുമായ ആര്‍. ജി. അശോക് കുമാറിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഹാജരായ അശോക് കുമാറിനെ 2018 നവംബര്‍ 21ന് വിസ്തരിച്ചു. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് മൂന്ന് പ്രാമാണിക രേഖകള്‍ കോടതി അക്കമിട്ട് തെളിവില്‍ സ്വീകരിച്ചു. 20ഹ 9 നവംബര്‍ 26 ന് മൂന്നു മുതല്‍ ഏഴ് വരെയുള്ള സാക്ഷികളെ വിസ്തരിച്ച് ആറ് പ്രാമാണിക രേഖകള്‍ അക്കമിട്ട് തെളിവില്‍ സ്വീകരിച്ചു.
ഐ.സി.എം.എസ്. പവര്‍ കണക്റ്റ് എന്ന സ്ഥാപനത്തിന്റെ ചുമതലക്കാരി സരിത.എസ്. നായര്‍ , നടത്തിപ്പുകാരന്‍ ബിജു രാധാകൃഷ്ണന്‍ എന്നിവരാണ് കേസില്‍ നിലവില്‍ വിചാരണ നേരിടുന്ന 2 പ്രതികള്‍.
2008 നവംബര്‍ 10 ന് മലയാള ദിനപത്രത്തിലെ ധനകാര്യം സപ്ലിമെന്ററി പേജില്‍ 'കാറ്റില്‍ നിന്നും വൈദ്യുതി വീട്ടിലേക്ക് ' എന്ന ലേഖനം പരസ്യം ചെയ്താണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ലേഖനത്തില്‍ ഐ.സി.എം.എസ് പവര്‍ കമ്പനി കൊച്ചി തുറമുഖത്തും ആലപ്പുഴ കായലിലും ബോട്ടുകളില്‍ കാറ്റാടി യന്ത്രം ഘടിപ്പിച്ച് വൈദ്യുതി ഉപയോഗിക്കുന്നതായി അവകാശപ്പെട്ടിരുന്നു. കമ്പനിക്ക് തിരുവനന്തപുരത്തും കന്യാകുമാരി ജില്ലയിലും വിതരണക്കാരെ ആവശ്യമുണ്ടെന്നും പരസ്യം ചെയ്തിരുന്നു. പരസ്യം കണ്ട് ആകൃഷ്ടനായ തോട്ടമുടമ തനിക്ക് പീരുമേട്ടില്‍ ഉള്ള വൈദ്യുതി ഇല്ലാത്ത കൃഷിസ്ഥലത്ത് കാറ്റാടിയന്ത്രം സ്ഥാപിക്കണമെന്നും വിതരണവകാശം നേടണമെന്നുമുള്ള ഉദ്ദേശത്തോടെ ഐ സി എം എസ് പവര്‍ കമ്പനിയുടെ ഓഫീസില്‍ എത്തുകയായിരുന്നു.
തോട്ടമുടമയെ പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ രേഖകള്‍ ചമച്ച് 4,50,000 രൂപ 2009 ജനുവരി 7 തീയതി വച്ചുള്ള യൂണിയന്‍ ബാങ്കിന്റെ മുണ്ടക്കയം ബ്രാഞ്ചിലെ ചെക്ക് പ്രകാരം തോട്ടമുടമയില്‍ നിന്നും പ്രതികള്‍ കബളിപ്പിച്ചെടുത്ത് രസീത് നല്‍കി. തുടര്‍ന്ന് ഡീലര്‍ഷിപ്പ് എഗ്രിമെന്റ് എന്ന് കാണിച്ച് പ്രതികള്‍ 2009 ജനുവരി 7 ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ച് വ്യാജ രേഖ ഒപ്പിട്ട് 1,26,000 രൂപയുടെ വ്യാജ സാധന (മെറ്റീരിയല്‍സ്) ഓര്‍ഡര്‍ ഫോം നല്‍കിയും പ്രതികള്‍ ആയതിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവര്‍ത്തിച്ച് തോട്ടമുടമയില്‍ നിന്നും 4,50,000 രൂപ വഞ്ചിച്ചെടുത്ത് കാറ്റാടി വൈദ്യുതി യന്ത്രം സ്ഥാപിച്ചു നല്‍കുകയോ തുക തിര്യെക്കൊടുക്കുകയോ ചെയ്യാതെ ശിക്ഷാര്‍ഹമായ കുറ്റം ചെയ്തുവെന്നാണ് പോലീസ് കേസ്.
വ്യാജരേഖകളില്‍ കാണപ്പെട്ട കൈയ്യക്ഷരം, ഒപ്പ് എന്നിവ പ്രതികളുടേതാണോയെന്ന് സ്ഥിരീകരിക്കുന്നതിന് പ്രതികളുടെ കൈയ്യക്ഷര- ഒപ്പ് സാമ്പിളുകള്‍ ശേഖരിച്ച് വ്യാജരേഖകള്‍ സഹിതം ഫോറന്‍സിക് പരിശോധനക്കയച്ച് ഫലം ലഭ്യമാക്കിയിട്ടുണ്ട്. വലിയതുറ മുന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ റ്റി.സതികുമാറിന്റെ അപേക്ഷയിലാണ് കോടതി പ്രതികളെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം വരുത്തി സാമ്പിള്‍ കൈയ്യക്ഷര- ഒപ്പുകള്‍ ശേഖരിച്ച് ഫോറന്‍സിക് പരിശോധനക്കയച്ചത്. പ്രതികള്‍ തങ്ങളുടേതല്ലെന്ന് പോലീസിനോട് തര്‍ക്കിച്ച വ്യാജ രേഖകളിലെ കൈയ്യക്ഷര- ഒപ്പുകളും തങ്ങളുടെ യഥാര്‍ത്ഥ കൈയ്യക്ഷര- ഒപ്പുകളെന്ന് സമ്മതിച്ച് കോടതിയില്‍ വച്ച് ജൂനിയര്‍ സൂപ്രണ്ട് മുമ്പാകെ പ്രതികള്‍ എഴുതിയ കൈയ്യക്ഷര- ഒപ്പുകളും ഒന്നാണെന്ന എഫ്.എസ്.എല്‍.റിപ്പോര്‍ട്ടാണ് കോടതിയില്‍ എത്തിയിരിക്കുന്നത്.
തോട്ടമുടമയില്‍ നിന്ന് കൈപ്പറ്റിയ പണം കൊണ്ട് പ്രതികള്‍ സമ്പാദിച്ച ഹുണ്ടായ് സാന്റോ കാറും വസ്തുവിന്റെ പ്രമാണവും സ്വര്‍ണ്ണാഭരണങ്ങളും ഡിസ്ട്രിക്റ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ അസി. പോലീസ് കമ്മീഷണര്‍ എസ്.അനില്‍കുമാര്‍ മഹസറില്‍ വിവരിച്ച് ബന്തവസ്സിലെടുത്ത് തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
2010 ജനുവരി 20 നാണ് പോലീസ് വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്തത്. 2013 ആഗസ്റ്റ് 3 നാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികള്‍ ഈ കേസിലെ കൃത്യത്തിന് പുറമേ തിരുവനന്തപുരം സിറ്റി മെഡിക്കല്‍ കോളേജ്, മ്യൂസിയം, കരമന, ആറന്മുള, നൂറനാട്, കരുനാഗപ്പള്ളി, ചെങ്ങന്നൂര്‍, വള്ളിക്കുന്ന്, തൃക്കാക്കര, കോയമ്പത്തൂര്‍, വടവള്ളി, പൂനെ ബാഗ് ഗാര്‍ഡന്‍സ് എന്നീ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ട 15 വഞ്ചനാ കേസുകളില്‍ പ്രതികളാണെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
"
https://www.facebook.com/Malayalivartha























