ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 19കാരനൊപ്പം മുങ്ങാൻ സ്കൂൾ തുറക്കുന്ന ദിവസം കാത്തിരുന്ന് 16 കാരി: പോലീസിനെ വട്ടം കറക്കാൻ ഫോൺ നമ്പറടക്കം തെളിവുകൾ നശിപ്പിച്ച് യുവാവ്: മണിക്കൂറുകൾ നീണ്ട പോലീസിന്റെ നെട്ടോട്ടത്തിന് ഒടുവിൽ വമ്പൻ ട്വിസ്റ്റ്: പിടിയിലായപ്പോൾ ഏതെങ്കിലും നാട്ടിൽ പോയി ജീവിക്കാനുള്ള പദ്ധതിയാണ് നിങ്ങൾ പൊളിച്ചതെന്ന് പറഞ്ഞ് പോലീസിന് യുവാവിന്റെ വക തെറിവിളി...

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയുമായി ജീവിക്കാൻ പത്തൊമ്പതുകാരൻ ആസൂത്രണം ചെയ്ത പദ്ധതി മണിക്കൂറുകളോളം പൊലീസുകാരെ നെട്ടോട്ടമോടിച്ചു. ഒടുവിൽ പോലീസിന്റെ വമ്പൻ ട്വിസ്റ്റിൽ ഇരുവരും കുടുങ്ങിയപ്പോൾ ഏതെങ്കിലും നാട്ടിൽപോയി ജീവിക്കാനുള്ള ഞങ്ങളുടെ പദ്ധതി നിങ്ങൾ പൊളിച്ചെന്ന് പറഞ്ഞ് യുവാവിന്റെ വക പോലീസിന് നേരെ തെറിവിളിയും.
ഫോൺ നമ്പറടക്കം ഒരു തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു ഇരുവരുടെയും മുങ്ങൽ. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടാകുമെന്ന് കൃത്യമായി അറിയാവുന്നത് കൊണ്ടുതന്നെ ആദ്യം ഇല്ലാതാക്കിയതും അത് തന്നെയായിരുന്നു. പക്ഷെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇരുവരും പോലീസിന്റെ വലയിലായി. കോഴിക്കോട് പന്തീരാങ്കാവിലാണ് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ അരങ്ങേറിയ കേസ് നടന്നത്.
കഥയിലെ നായകൻ ഉളിക്കൽ സ്വദേശി അജാസ് ആയിരുന്നു. ലോക്ഡൗൺ സമയത്താണ് സോഷ്യൽ മീഡിയയിലൂടെ അജാസിനെ പെൺകുട്ടി പരിചയപ്പെടുന്നത്. വീഡിയോ കോളിലൂടെ മാത്രം കണ്ടുള്ള പരിചയം, പ്രണയമായി. പിന്നീട് അങ്ങോട്ട് മാസങ്ങളോളം ഇരുവരും നേരിൽ കാണാനുള്ള തയ്യാറെടുപ്പിലായിരുന്നു. പിന്നീട് സ്കൂൾ തുറക്കുന്ന ദിവസം ആർക്കും സംശയത്തിന് ഇട നൽകാതെ ഒളിച്ചോടാൻ പ്ലാൻ ഇടുകയായിരുന്നു.
സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് സഹപാഠികൾ വീട്ടിൽ അന്വേഷിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇരുവരുടെയും പ്രണയം ആർക്കും അറിയാത്ത കൊണ്ടുതന്നെ അന്വേഷണം യുവാവിലേയ്ക്ക് എത്തില്ലെന്നും, ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമെന്ന് അറിയാവുന്ന പെൺകുട്ടി സ്വന്തം ഫോൺ എടുക്കാതെ വീട് വിട്ട് ഇറങ്ങുകയുമായിരുന്നു.
പന്തീരാങ്കാവ് പോലീസിൽ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് സി സി ടി വി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചെങ്കിലും, ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ബസ് സ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതിൽ സംശയാസ്പദമായി ഒരു പെൺകുട്ടിയെയും പയ്യനെയും കണ്ടെത്തി.
എന്നാൽ കൂടെയുള്ള യുവാവിനെപ്പറ്റി ബന്ധുക്കൾക്ക് അറിയില്ലെന്ന് പറഞ്ഞതോടെ ഇരുവരും മുങ്ങാനുള്ള പ്ലാൻ ആയിരുന്നുവെന്ന് പോലീസ് ഉറപ്പിച്ചു. റെയിൽവേയുടെ കംപ്യൂട്ടറിൽ സമയം വച്ച് ഇരുവരുടെയും യാത്ര എങ്ങോട്ടേക്കാണെന്ന് പരിശോധിച്ചപ്പോൾ കൊല്ലത്തേയ്ക്കാണ് യാത്രയെന്ന് മനസിലായി. പക്ഷെ അവിടെയും പോലീസ് അന്വേഷണം വഴിമുട്ടിച്ച് ഇരുവരും ആ ട്രെയിനിൽ യാത്ര ചെയ്തില്ലെന്ന് മനസിലാക്കി.
ടിക്കറ്റ് ബുക്ക് ചെയ്തിട്ടും, ആ ട്രെയിനിൽ യാത്ര ചെയ്തില്ലെന്നു മനസ്സിലാക്കിയ പൊലീസ് സമ്മർദത്തിലായി. പിന്നെ എങ്ങോട്ടേക്ക് പോയെന്ന ചോദ്യം അന്വേഷണ സംഘത്തെ കുഴപ്പിച്ചു. ഫോൺ നമ്പർ നൽകിയില്ലെങ്കിലും യുവാവിന്റെ യഥാർത്ഥ പേര് നൽകി ടിക്കറ്റ് എടുത്തത് പോലീസിന്റെ അന്വേഷണത്തെ തുണച്ചു.
യഥാർത്ഥ പേര് ഫേസ്ബുക്കിൽ സെർച്ച് ചെയ്തപ്പോൾ പെൺകുട്ടിയുടെ ഫ്രണ്ട് ആണെന്ന് മനസിലാക്കിയ പോലീസ് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ സമയത്ത് പെൺകുട്ടിക്ക് നൽകിയ ഫോൺ നമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചു. ഈ നമ്പർ പരിശോധിച്ചപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്ന് മനസിലാക്കി. തുടർന്ന് യാത്ര കൊട്ടാരക്കര ഭാഗത്തേയ്ക്ക് ആണെന്ന് മനസിലാക്കിയ പോലീസ് കൊട്ടാരക്കര പോലീസിന് ഇരുവരുടെയും ചിത്രങ്ങൾ അയച്ച് പരിശോധന ആരംഭിക്കാൻ നിർദ്ദേശം നൽകി.
ബസുകളടക്കം പോലീസ് അരിച്ചുപെറുക്കി, ഒടുവിൽ ഇരുവരും പോലീസ് വലയിലുമായി. നേരിട്ട് കണ്ടത് ആദ്യമായിട്ട് ആണെന്നും ഒരുമിച്ച് ജീവിക്കാനായിരുന്നു നാട് വിട്ടതെന്നും കോഴിക്കോട്ടെത്തിച്ച ഇരുവരും പോലീസിന് മൊഴി നൽകി. ഏതെങ്കിലും നാട്ടിൽ പോയി ജീവിക്കാനുള്ള പദ്ധതിയാണ് നിങ്ങൾ പൊളിച്ചതെന്ന് പറഞ്ഞ് യുവാവ് പോലീസിനെ ചീത്ത വിളിച്ചതായും പറയുന്നു.
പത്തൊമ്പതുകാരൻ വിദ്യാർത്ഥിയാണെന്നും ഇരുവർക്കും പ്രായത്തിന്റെ പക്വതക്കുറവാണെന്ന് ബോധ്യമായതായും പോലീസ് വ്യക്തമാക്കുന്നു. പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചെങ്കിലും, പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ യുവാവിനെതിരെ പോക്‌സോ കേസ് എടുത്തിട്ടുണ്ട്. മൂന്ന് ടീമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മണിക്കൂറുകൾക്കും ശേഷം ഇരുവരും പോലീസ് വലയിലായത്.
https://www.facebook.com/Malayalivartha

























