കേരളത്തിൽ നിര്‍മ്മാണ വസ്തുക്കളുടെ വില കൂടുന്നതുമൂലം തൊഴിലാളികളും സാധാരണക്കാരും നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അവ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പി രാജീവ്

കേരളത്തിൽ നിര്‍മ്മാണ വസ്തുക്കളുടെ വില കൂടുന്നതുമൂലം തൊഴിലാളികളും സാധാരണക്കാരും നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അവ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പി രാജീവ് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കേരളത്തിൽ നിര്‍മ്മാണ വസ്തുക്കളുടെ വില കൂടുന്നതുമൂലം തൊഴിലാളികളും സാധാരണക്കാരും നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അവ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
കോവിഡ് വ്യാപനം പ്രതിസന്ധി വളരെയേറെ രൂക്ഷമാക്കുകയും ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കുകയും ചെയ്തിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം നിര്‍മ്മാണത്തിനുപയോഗിക്കുന്ന സിമന്‍റ്, ഇരുമ്പ്, പിവിസി പൈപ്പ്, എം- സാന്‍റ്, പി-സാന്‍റ് എന്നിവയുടെ വില വര്‍ദ്ധിച്ചിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവും കല്‍ക്കരി ക്ഷാമവും വിലവര്‍ദ്ധനവിന് ആക്കം കൂട്ടി.
കൂടാതെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സിമന്‍റ് റോഡ്/റെയില്‍ മാര്‍ഗ്ഗം എത്തിക്കേണ്ടി വരുന്നതും സിമന്‍റിന്‍റെ വിലവവര്‍ദ്ധനവിന് കാരണമാവുന്നുണ്ട്. സംസ്ഥാനത്തിന് ആവശ്യമുള്ള സിമന്‍റിന്‍റെ 10% മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ. കേരളത്തിലെ സിമന്‍റ് വിപണിയുടെ 90% വും നിയന്ത്രിക്കുന്നത് സംസ്ഥാനത്തിനു പുറത്തുള്ള സ്വകാര്യ സിമന്‍റ് ഉത്പാദകരാണ്.
സംസ്ഥാനത്തെ നിര്‍മ്മാണ വസ്തുക്കളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി ഈ മേഖലയുമായി ബന്ധപ്പെട്ട് സിമന്‍റ്/സ്റ്റീല്‍ ഉദ്പാദകരുടെയും വിപണനക്കാരുടെയും യോഗം സര്‍ക്കാര്‍ തലത്തില്‍ വിളിച്ച് വിലയുടെ തോത് വിലയിരുത്തി വിലയില്‍ ഗണ്യമായ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്പാദന വിപണന ചെലവുകളിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്താണ് വിലകൂട്ടിയതെന്ന് ഉത്പാദകര്‍ പ്രസ്തുത യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് അനുബന്ധ ലോക്ക്ഡൗണില്‍ ഖനന മേഖലയിലെ നിയന്ത്രണങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. കൂടാതെ കോവിഡ് വ്യാപനത്തോടനുബന്ധിച്ച് ഖനന മേഖലയിലെ പ്രതിസന്ധികളെയും അതിലൂടെ നിര്‍മ്മാണ മേഖലയിലുണ്ടാകുന്ന ബുദ്ധിമുട്ടുകളെയും മറികടക്കുന്നതിന് ഈ കാലയളവിലുണ്ടായിരുന്ന ഖനനാനുമതിയുടെ കാലാവധി സര്‍ക്കാര്‍ ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു നൽകി.
സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി കൂടുതല്‍ സിമന്‍റ് ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്. അധിക ഉത്പാദനം വരുമ്പോള്‍ വില നിര്‍ണ്ണയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് സാധിക്കും. പൊതു മേഖലയിലുള്ള മലബാര്‍ സിമന്‍റ് ലിമിറ്റഡ് നിലവിലുള്ള കമ്പനികളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് സിമന്‍റ് വിപണനം നടത്തിവരുന്നത്. മലബാര്‍ സിമന്‍റിന്‍റെ ഉത്പാദനം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിച്ചിട്ടുണ്ട്.
കൂടാതെ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ സിമന്‍റിന് ഗ്രേ സിമന്‍റ് ഉത്പാദനം ആരംഭിക്കുന്നതിനും നിലവിലുള്ള വൈറ്റ് സിമന്‍റ്, വാള്‍പുട്ടി എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സംരംഭങ്ങളിലും സിമന്‍റ് ഉല്‍പ്പാദനത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.
നിര്‍മ്മാണ വസ്തുക്കളുടെ ദൗര്‍ലഭ്യം മൂലമുള്ള വിലവര്‍ദ്ധനവ് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ MSE Cluster Development Programme - ന്‍റെ കീഴില്‍ ക്ലസ്റ്റര്‍ അധിഷ്ഠിത പൊതുസേവന കേന്ദ്രമായി ‘റോ മെറ്റീരിയല്‍ ബാങ്കുകള്‍’ സ്ഥാപിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























