എന്റെ അറിവിൽ കേരളത്തിൽ നിന്നും ഒരു പഞ്ചായത്ത് പ്രതിനിധി മാത്രമേ കേന്ദ്ര പ്ലാനിംഗ് കമ്മീഷനിൽ വർക്കിംഗ് ഗ്രൂപ്പിൽ അംഗമായിരുന്നിട്ടുള്ളൂ; പ്ലാനിംഗ് കമ്മീഷനേ ഇപ്പോൾ ഇല്ലായെന്നതിനാൽ ഇനി അതിനുള്ള ഭാഗ്യം മാറ്റാർക്കും ഉണ്ടാകുമെന്നും തോന്നുന്നില്ല; ജനകീയാസൂത്രണജനകീയചരിത്രത്തിന്റെ കുറിപ്പ് പങ്കു വച്ച് ഡോ .തോമസ് ഐസക്ക്

എന്റെ അറിവിൽ കേരളത്തിൽ നിന്നും ഒരു പഞ്ചായത്ത് പ്രതിനിധി മാത്രമേ കേന്ദ്ര പ്ലാനിംഗ് കമ്മീഷനിൽ വർക്കിംഗ് ഗ്രൂപ്പിൽ അംഗമായിരുന്നിട്ടുള്ളൂ. പ്ലാനിംഗ് കമ്മീഷനേ ഇപ്പോൾ ഇല്ലായെന്നതിനാൽ ഇനി അതിനുള്ള ഭാഗ്യം മാറ്റാർക്കും ഉണ്ടാകുമെന്നും തോന്നുന്നില്ലെന്ന് ജനകീയാസൂത്രണജനകീയചരിത്രത്തിന്റെ കുറിപ്പ് പങ്കു വച്ച് ഡോ .തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; എന്റെ അറിവിൽ കേരളത്തിൽ നിന്നും ഒരു പഞ്ചായത്ത് പ്രതിനിധി മാത്രമേ കേന്ദ്ര പ്ലാനിംഗ് കമ്മീഷനിൽ വർക്കിംഗ് ഗ്രൂപ്പിൽ അംഗമായിരുന്നിട്ടുള്ളൂ.
പ്ലാനിംഗ് കമ്മീഷനേ ഇപ്പോൾ ഇല്ലായെന്നതിനാൽ ഇനി അതിനുള്ള ഭാഗ്യം മാറ്റാർക്കും ഉണ്ടാകുമെന്നും തോന്നുന്നില്ല. ആ ജനപ്രതിനിധിയുടെ പേരാണ് അഡ്വ. ജലജ ചന്ദ്രൻ. 1995 മുതൽ 2000 മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ്. 2000- 2005-ൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ. വികസന സ്റ്റാൻഡിംഗ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ. 2005-2010-ൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.
പ്ലാനിംഗ് കമ്മീഷൻ മെമ്പർ ഡോ. സെയ്ദ ഹമീദ് അധ്യക്ഷയായുള്ള 11-ാം പഞ്ചവത്സര പദ്ധതിയുടെ ഗ്രാമീണ ചെറുകിട വ്യവസായ സ്റ്റിയറിംഗ് കമ്മിറ്റിയിൽ ബ്ലോക്ക് പ്രസിഡന്റ് ജലജ ചന്ദ്രനും അംഗമായിരുന്നു. മാരാരിക്കുളം വികസന പദ്ധതികൊണ്ട് ശ്രദ്ധേയമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്ലാനിംഗ് കമ്മീഷൻ മെമ്പർ സന്ദർശിക്കുകയുണ്ടായി. മന്ത്രിയായിരുന്ന എനിക്ക് കുറച്ചുസമയമേ കൂടെ ചെലവഴിക്കാൻ കഴിഞ്ഞുള്ളൂ. ജലജയാണ് ഇവരോടൊപ്പം വിവിധ ഉൽപ്പാദന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും വിശദീകരിക്കുന്നതിനും പോയത്.
പിന്നീട് ഡോ. സെയ്ദ ഹമീദ് കാണുമ്പോഴെല്ലാം ജലജയെക്കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസ് ട്രസ്റ്റ് "സക്സസ് സ്റ്റോറീസ് ഓഫ് വുമൺ ഇലക്ട്ഡ് ടു പഞ്ചായത്ത് രാജ്" എന്ന പേരിൽ ബിയോണ്ട് ബൗണ്ടറീസ് എന്ന് പറയുന്ന ഒരു പ്രസിദ്ധീകരണത്തിൽ ഇന്ത്യയിലെ 10 സ്ത്രീകളെക്കുറിച്ച് എഴുതിയിരുന്നു.
അതിൽ ഒരാൾ ജലജ ചന്ദ്രനായിരുന്നു. ജോസ് ചാത്തുക്കുളത്തിന്റെ നേതൃത്വത്തിൽ മറ്റു സംസ്ഥാനങ്ങളിലെ പഞ്ചായത്തിരാജ് സംവിധാനങ്ങളെക്കുറിച്ചു പഠിക്കുന്നതിനുള്ള പ്രതിനിധി സംഘത്തിൽ അംഗമായിരുന്നു. 1995-ൽ മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാകുമ്പോൾ വയസ് 26 മാത്രം. ജനകീയാസൂത്രണ പരിശീലനമാണ് ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു ജനപ്രതിനിധിയായി ഉയരാൻ തന്നെ സഹായിച്ചതെന്നാണു ജലജയുടെ അഭിപ്രായം.
പ്രസിഡന്റ് സ്ഥാനം അവസാനിക്കുന്ന 2000-ലെ ആഗസ്റ്റ് 27-ന് ഹിന്ദു സൺഡേ സപ്ലിമെന്റിൽ അമ്മു ജോസഫ് ഒരു മുഴുവൻ പേജ് ലേഖനം ജലജയെക്കുറിച്ച് എഴുതുകയുണ്ടായി. അതിശയോക്തിയെന്ന് ആരെങ്കിലും കരുതിയാലോ എന്നതുകൊണ്ട് അവസാനത്തെ ചിത്രമായി ആ പത്ര കട്ടിംഗും നൽകുന്നു. മുഹമ്മ പഞ്ചായത്തിനെ ശ്രദ്ധേയമാക്കിയത് വനിതാ ഘടക പദ്ധതിയുടെ പ്രവർത്തനമാണ്. 10 അല്ല, 13 ശതമാനം പദ്ധതി വിഹിതം വനിതാ ഘടക പദ്ധതിക്കായി വകയിരുത്തി.
ചെറുകിട വനിതാ തൊഴിൽ സംരംഭങ്ങൾ, മത്സ്യമേഖലയിലെ സ്ത്രീകൾക്കു കായൽ തീരത്തു കക്ക പുഴുങ്ങുന്നതിനും മറ്റുമുള്ള സൗകര്യം, സ്ത്രീകൾക്കു കൗൺസിലിംഗും ആരോഗ്യ പരിരക്ഷയും തുടങ്ങിയവയൊക്കെയായിരുന്നു ശ്രദ്ധേയമായ പ്രോജക്ടുകൾ. ഗ്രാമസഭകളിലും ആസൂത്രണത്തിലും വലിയ തോതിൽ സ്ത്രീകൾ പങ്കെടുക്കുകയും ചെയ്തു.
പോസ്റ്റിന്റെ ആദ്യ ചിത്രങ്ങൾ ഐആർറ്റിസിയുടെ സഹായത്തോടുകൂടി സോപ്പ് നിർമ്മിക്കാൻ സ്ത്രീകൾക്കു പരിശീലനം നൽകുന്നതിന്റേതാണ്. മാരി സോപ്പിന്റെ നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും ചിത്രത്തിൽ കാണാം. ആദ്യ ചിത്രത്തിൽ നടക്കു നിൽക്കുന്നതാണ് ജലജ ചന്ദ്രൻ.
പഞ്ചായത്ത് പ്രസിഡന്റ് ആകുമ്പോൾ രണ്ട് വയസ്സും അഞ്ച് വയസ്സുമുള്ള രണ്ട് കുട്ടികളുടെ അമ്മയായിരുന്നു. പഞ്ചായത്തിലെ വികസനരേഖ ഉണ്ടാക്കുന്ന ഘട്ടത്തിലും പ്രൊജക്ടുകൾ ഉണ്ടാക്കുന്ന ഘട്ടത്തിലും രണ്ടു വയസ്സു മാത്രമുള്ള ഇളയ കുഞ്ഞിനെ പഞ്ചായത്തിൽ കൊണ്ടുപോയി പായവിരിച്ചു ഷീറ്റ് വിരിച്ച് കിടത്തിയിട്ട് വരെയാണ് ചെയ്തുകൊണ്ടിരുന്നത്.
അതുപോലെതന്നെ രേഖകളൊക്കെ തയ്യാറാക്കി പോരുമ്പോൾ ചിലപ്പോൾ വെളുപ്പിന് 2 മണിക്ക് ആകുമായിരുന്നു. ഇത്തരത്തിൽ പഞ്ചായത്തിലെ പ്രവർത്തനങ്ങളെ മുന്നിൽ നിന്നു നയിക്കാൻ കഴിഞ്ഞത് ഭർത്താവിന്റെയും കുടുംബത്തിന്റെയും വലിയ പിന്തുണ ഉണ്ടായിരുന്നതുകൊണ്ടാണെന്ന് ജലജ ഓർമ്മിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എന്ന നിലയിലും ജലജ വികസനരേഖ ഉണ്ടാക്കുന്ന പ്രോജക്ടുകൾ തയ്യാറാക്കുന്നതിനു കെആർപിമാരോടൊപ്പം കൂടുമായിരുന്നു.
അതുകൊണ്ട് പ്ലാനിംഗ് കമ്മിറ്റി കൂടുന്ന സമയത്തു വിവിധ പ്രോജക്റ്റുകൾ ഫലപ്രദമായി വിശദീകരിക്കാൻ കഴിഞ്ഞിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്നത്തെ സിപിഐ(എം) ജില്ലാ സെക്രട്ടറി സ. നാസർ ആയിരുന്നു. കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് സംയുക്ത കമ്മിറ്റിയുണ്ടായിരുന്നു. ഈ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പത്താം പദ്ധതിക്കാലത്ത് 12 കോടി രൂപയുടെ എസ്.ജി.എസ്.വൈ പദ്ധതി ആവിഷ്കരിച്ചത്. അതുപോലെ തന്നെ പതിനൊന്നാം പദ്ധതിക്കാലത്ത് 6 കോടി രൂപയുടെ ഹരിയാലി പദ്ധതിയും കേന്ദ്ര ഗ്രാമവികസന വകുപ്പ് അനുവദിക്കുകയുണ്ടായി.
ഹരിയാലി പദ്ധതിയുടെ ആവിഷ്കാരത്തെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കാൻ ബിബിസി സംഘവും സന്ദർശിച്ചിരുന്നു. പ്ലാനിംഗ് ബോർഡ് മെമ്പർ മൃദുൽ ഈപ്പൻ നാടൻ ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കുന്ന സംരംഭങ്ങളെക്കുറിച്ചു നടത്തിയ പഠനത്തിൽ പങ്കാളിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം ജലജ ചന്ദ്രൻ മഹിളാ അസോസിയേഷന്റെയും പാർട്ടിയുടെയും പ്രവർത്തനങ്ങളിൽ സജീവമായി. ഇപ്പോൾ സിപിഐ(എം) ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗമാണ്.
ശ്രദ്ധേയമായ ഒരു നേട്ടം ഉന്നതവിദ്യഭ്യാസമായിരുന്നു. കേരളത്തിനു പുറത്തുള്ള സന്ദർശനങ്ങളുമെല്ലാം ഇതിന് പ്രചോദനമായിട്ടുണ്ടെന്നാണ് എന്റെ തോന്നൽ. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ ഉടനെ ചേർത്തല കോപ്പറേറ്റീവ് കോളേജിൽ എച്ച്ഡിസി എടുത്തു. ബ്ലോക്ക് മെമ്പർ ആയിരുന്നു സമയത്ത് എംഎ സോഷ്യോളജി കോൺടാക്ട് ക്ലാസിന് കൊല്ലം എസ്എൻ കോളേജിൽ ശനിയും ഞായറും പോയിക്കൊണ്ടിരുന്നു.
ബിരുദാനന്തരബിരുദം നേടി. ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനം കഴിഞ്ഞപ്പോൾ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം കൊണ്ടുപോകാൻ കഴിയുന്ന ഒരു പ്രൊഫഷൻ എന്ന നിലയിൽ എൽഎൽബിക്കു ചേർന്നു. കോടതിയിൽ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന സമയം ഹൈദ്രാബാദിലെ എൻഐആർഡിയിലെ ഒരു സുസ്ഥിര വികസനം അതിലൊരു പിജിഡിസിഎ-യ്ക്ക് ചേരുവാൻ തീരുമാനിച്ചു.
ഇതും വിദൂര വിദ്യാഭ്യാസമായിരുന്നു. ഹൈദരാബാദിൽ പോയി പരീക്ഷയെഴുതി രണ്ടാമത്തെ പിജി ബിരുദവും കരസ്ഥമാക്കി. ഇപ്പോൾ ജലജ ചന്ദ്രൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ആണ്. ഇതിനിടയിൽ അനൂറിസം എന്ന അസുഖം വന്നു ഞരമ്പ് പൊട്ടി അതീവഗുരുതമായ അവസ്ഥയിലേയ്ക്ക് പോയെങ്കിലും ജലജ തിരിച്ചുവന്നു. അങ്ങനെ ജലജയുടെ കഥ ഒരു അതിജീവനത്തിന്റെ കഥ കൂടിയാണ്.
https://www.facebook.com/Malayalivartha

























