'ഒച്ചയിട്ടും ദേഹോപദ്രവം ചെയ്തും അമ്മമാരെ നിശബ്ദരാക്കുന്ന അച്ഛൻമാരെ കണ്ടു വളരുന്ന ആൺകുട്ടികളിൽ ചിലരെങ്കിലും തങ്ങളുടെ ദേഷ്യം തീർക്കാനുള്ള പഞ്ചിംഗ് ബാഗാണ് ഭാര്യ എന്നു കരുതിപ്പോരാറുണ്ട്. അതാണ് ഭാര്യയെ ഇഞ്ച ചതയ്ക്കുന്നതു പോലെ ചതയ്ക്കുന്ന ഗാർഹിക പീഡനം...' അഞ്ജലി ചന്ദ്രൻ കുറിക്കുന്നു

നമ്മുടെ സമൂഹത്തിൽ ഗാർഹികപീഡനം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഈ അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. ഭർത്താക്കൻമാരുടെ ദേഷ്യം തീർക്കാനുള്ള വെറും ഉപകരണങ്ങളായി ജീവിക്കുന്ന ഭാര്യമാരെയാണ് അത്തരത്തിൽ നാം കാണുന്നത്. പ്രതികരണ ശേഷി പോലും നഷ്ടപ്പെട്ട് ജീവിക്കുന്ന അത്തരം ഹതഭാഗ്യരുടെ ജീവിതം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയിൽപെടുത്തുകയാണ് അഞ്ജലി ചന്ദ്രൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
കുറിപ്പിൽ പറയുന്നത് ഇങ്ങനെ :
നാട്ടിലെ അമ്പിയും വീട്ടിലെ അന്യനും !
#domesticviolenceawareness Part 19
കുറേ ദിവസങ്ങളായല്ലോ നമ്മൾ ഗാർഹിക പീഡനത്തെക്കുറിച്ച് സംസാരിക്കുന്നു. ഗാർഹിക പീഡനം എന്നു കേട്ടാൽ നിങ്ങളുടെ മനസ്സിൽ ആദ്യം ഓടി വരുന്നത് എന്താണെന്ന് കമന്റായി കുറിയ്ക്കാമോ? ഞാനടക്കമുള്ള നമ്മൾ ബഹുഭൂരിപക്ഷം ആളുകളെയും നമ്മുടെ സമൂഹം പലപ്പോഴും കണ്ടീഷൻ ചെയ്യിപ്പിച്ചിട്ടുള്ളത് സ്ത്രീധനത്തിനോ സ്വത്തിനോ വേണ്ടിയോ ഉള്ള ശാരീരിക മാനസിക പീഡനങ്ങളെ മാത്രം ഗാർഹികപീഡനങ്ങളായി കണക്കാക്കാനാണ്. അതു കൊണ്ടാണ് മിക്കപ്പോഴും സ്ത്രീധനത്തിനു വേണ്ടി പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾ മരണത്തിനു മുന്നിൽ കീഴടങ്ങുമ്പോൾ നമ്മുടെ രക്തം തിളയ്ക്കുന്നതും മറ്റേതെങ്കിലും കാരണവശാൽ മുന്നോട്ട് പോവാൻ പറ്റാതെ നമുക്കറിയുന്ന ഒരു പെൺകുട്ടി തിരികെ സ്വന്തം വീട്ടിൽ വരുമ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ നമ്മളവളെ ഉപദേശിക്കുന്നതും.
സീരീസിന്റെ ആദ്യ ഭാഗത്ത് വൃത്തിയില്ലാത്ത അടുക്കളയിൽ എത്തിപ്പെടുന്ന മരുമകളെ പറ്റി എഴുതിയപ്പോൾ 'നിനക്കെന്തൊടീ വൃത്തിയാക്കിയാൽ ',' ഭർത്താവിന്റെ വീട്ടിന്റെ അടുക്കള വൃത്തിയാക്കേണ്ടത് മരുമകളുടെ ഉത്തരവാദിത്തമാണ് അല്ലെങ്കിൽ അവിടെ ചെന്ന് വൃത്തിയാക്കി കാണിച്ച് അവരെ വൃത്തി പഠിപ്പിച്ച് കൊടുക്കുന്നവരാണ് നല്ല പെൺകുട്ടികൾ എന്നിങ്ങനെ ഒരുപാട് കമന്റുകൾ ഒളിഞ്ഞും തെളിഞ്ഞും ഉയർന്നു വന്നിട്ടുണ്ട്. വർഷങ്ങളായി പല മനുഷ്യരും അവർ ശീലിച്ച ചുറ്റുപാടുകളിൽ നിന്നോ സ്വഭാവത്തിൽ നിന്നോ കടുകിട മാറാൻ പാടില്ല എന്നും വിവാഹിതയാവുന്ന പെൺകുട്ടി അടിമുടി മാറുകയോ ഭർതൃവീട് മാറ്റുകയോ ചെയ്യുന്നതാണ് ഹീറോയിസം എന്നു ചിന്തിക്കുന്ന ബൈനറി ചിന്തകരുണ്ട് നമുക്ക് ചുറ്റിലും.
ഒരു വിവാഹാലോചനയുടെ സമയത്ത് നമ്മളേറ്റവും കൂടുതൽ അന്വേഷിക്കുന്ന ഒരു കാര്യം പയ്യന്റെ സ്വഭാവമാണ്. പലപ്പോഴും മദ്യപാനമോ പുകവലിയോ മറ്റു ചീത്ത കൂട്ടുകെട്ടുകളോ ഇല്ലാത്ത പയ്യനാണെന്ന സർട്ടിഫിക്കറ്റ് നാട്ടുകാർ നൽകുന്നതിന്റെ അടുത്ത ആഴ്ചകളിൽ വിവാഹ നിശ്ചയം നടക്കാറുമുണ്ട്. വിവാഹം കഴിഞ്ഞാലും മേൽ പറഞ്ഞ സർട്ടിഫിക്കറ്റിൽ വലിയ തിരുത്തില്ലാതെ ജീവിതം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കും. എത്ര വർഷം മുൻപ് അറിയുന്ന വ്യക്തിയാണെങ്കിലും ആണായാലും പെണ്ണായാലും അവരുടെ തനിസ്വഭാവം പുറത്തു വരിക വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടാവും. കല്യാണം കഴിഞ്ഞ നാളുകളിൽ പലപ്പോഴും ഭർത്താവിന്റെ അമ്മ മരുമകളോട് പറയുന്ന ഒരു സ്‌റ്റേറ്റ്മെന്റുണ്ട് " അവനിത്തിരി ദേഷ്യക്കാരനാണ്".
നമ്മളിൽ ദേഷ്യം പിടിക്കാത്തവർ ആരുമുണ്ടാവില്ല. പക്ഷേ നമ്മുടെ ദേഷ്യം നമ്മളെങ്ങനെ, ആരോട് , എവിടെ വെച്ച് പ്രകടിപ്പിക്കുന്നു എന്നത് ശരിക്കും ചർച്ച ചെയ്യേണ്ടതാണ്. നമുക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം വീട്ടുകാരോ സഹപ്രവർത്തരോ ചെയ്താലും മുന്നോട്ടുള്ള പല കാര്യങ്ങൾ ചിന്തിച്ച് നമ്മുടെ കോമൺ സെൻസ് ഉപയോഗിച്ച് വൃത്തിയ്ക്ക് ആ സാഹചര്യം മാനേജ് ചെയ്യുന്നവരാണ് നമ്മളിലധികം പേരും. പക്ഷേ തങ്ങളുടെ ബാല്യകാലത്തിൽ വീട്ടിൽ ഗാർഹിക പീഡനം അനുഭവിച്ചവരിൽ ചിലരെങ്കിലും ഇത്തരം സാഹചര്യങ്ങളെ വ്യത്യസ്തമായി നേരിടുന്നവരാണ്. അച്ഛൻ അമ്മയെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്നത് കണ്ടു വളർന്ന ആൺകുട്ടികളിൽ നല്ലൊരു ശതമാനം ആളുകളും സ്വന്തം പങ്കാളികളിലേയ്ക്ക് ഗാർഹിക പീഡനത്തിന്റെ അലകൾ പ്രസരിപ്പിക്കുന്നതിൽ വലിയൊരു പങ്കു വഹിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
ഒച്ചയിട്ടും ദേഹോപദ്രവം ചെയ്തും അമ്മമാരെ നിശബ്ദരാക്കുന്ന അച്ഛൻമാരെ കണ്ടു വളരുന്ന ആൺകുട്ടികളിൽ ചിലരെങ്കിലും തങ്ങളുടെ ദേഷ്യം തീർക്കാനുള്ള പഞ്ചിംഗ് ബാഗാണ് ഭാര്യ എന്നു കരുതിപ്പോരാറുണ്ട്. അതാണ് ഭാര്യയെ ഇഞ്ച ചതയ്ക്കുന്നതു പോലെ ചതയ്ക്കുന്ന ഗാർഹിക പീഡനം. അതു പോലെ തന്നെ പരസ്യമായി വീട്ടിനകത്തും പുറത്തും വെച്ച് ഭാര്യയോട് ദേഷ്യപ്പെടുന്നതും ഭാര്യ മിണ്ടാതെ പുറകെ പോവുന്നതും നോർമലായി കാണുന്നവരല്ലേ നമ്മളിൽ പലരും ? ഷോപ്പിംഗിനോ മറ്റു ചടങ്ങുകളിലോ ഈ ദേഷ്യക്കാരനു മുന്നിൽ തല കുനിഞ്ഞു നിൽക്കുന്ന പങ്കാളിയ്ക്കും ഒരു വ്യക്തിത്വമുണ്ടെന്നത് പലപ്പോഴും സമർത്ഥമായി നമ്മളെല്ലാം മറന്നതായി നടിക്കും. 'ആണുങ്ങൾ ആവുമ്പോൾ ഇത്തിരി ദേഷ്യം ഉണ്ടാവും സ്ത്രീകൾ അത് കണ്ടറിഞ്ഞ് പെരുമാറേണ്ടവരാണ് ' എന്നാണല്ലോ നാട്ടുപ്രമാണം.
ഇനി ചർച്ച ചെയ്യേണ്ട മറ്റൊരു വിഭാഗവുമുണ്ട്. മേൽപ്പറഞ്ഞ പോലെ ടോക്സിക് പാരന്റിംഗിന്റെ ഇരകളായ ഇത്തരം ആളുകൾ ഭാര്യയെ ശാരീരികമായി ഒരു തരത്തിലും ഉപദ്രവിക്കില്ല. നേരെ മറിച്ച് തങ്ങളുടെ മാനസിക സംഘർഷങ്ങളെ മറികടക്കാൻ അവർ കാണുന്ന ഏക മാർഗം സ്വയം പീഡിപ്പിക്കലാണ്. സ്വന്തം ശരീരത്തിൽ പങ്കാളിയുടെയോ കുട്ടികളുടെയോ മുന്നിൽ നിന്ന് വേദന ഏൽപ്പിക്കുക വഴി അറിഞ്ഞോ അറിയാതെയോ ഗാർഹിക പീഡനത്തിന്റെ മറ്റൊരു കിളിവാതിൽ തുറക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇതിൽ പലരും സ്വയം ന്യായീകരിക്കാൻ പങ്കാളിയോട് ചോദിക്കുന്ന ചോദ്യം " ഞാൻ നിന്നെ ഒന്ന് നുള്ളി നോവിച്ചിട്ടില്ലല്ലോ" എന്നതാവും. ഇത്തരം സ്വഭാവ വൈകല്യമുള്ളവർ ഇങ്ങനെയുള്ള സന്ദർഭങ്ങൾ വഴി നിങ്ങൾ നിങ്ങളുടെ പങ്കാളിയ്ക്കും കുട്ടികൾക്കും ഉണ്ടാക്കുന്ന മെന്റൽ ടോർച്ചറിന്റെ ആഘാതം എത്രത്തോളമാണെന്ന് ഒന്ന് ചിന്തിക്കണം. നിങ്ങളുടെ രക്ഷിതാക്കൾ നിങ്ങളോട് കാണിച്ച നീതികേടിന്റെ ഇരകൾ നിങ്ങളുടെ അമ്മയോ സഹോദരങ്ങളോ മാത്രമല്ല, നേരെ മറിച്ച് ഒരുപാട് പ്രതീക്ഷകളോടെ നിങ്ങളുടെ ജീവിതം പങ്കിടാൻ വന്ന നിങ്ങളുടെ പങ്കാളിയും , നിങ്ങളുടെ കുട്ടികളുമാണ്. ഇവിടം കൊണ്ട് ഇരകളുടെ എണ്ണം തീർന്നില്ല. മിക്കപ്പോഴും നിങ്ങളുടെ മക്കളിൽ ആൺകുട്ടികളുണ്ടെങ്കിൽ അച്ഛന്റെ ഹീറോയിസം അതേ പോലെ പകർത്തി അവരുടെ ഭാവി പങ്കാളികളും ജനിക്കാനിരിക്കുന്ന കുട്ടികളും വരെ നിങ്ങളുടെ മാതാപിതാക്കൾ പ്രസരിപ്പിച്ച ഗാർഹിക പീഡനത്തിന്റെ ഭാവി ഇരകളായി മാറിയേക്കാം.
ഇത്തരം സ്വയം പീഡനമേൽപ്പിക്കുന്ന മിക്കവാറും ആളുകൾ ഓഫീസിലും നാട്ടിലും വളരെ നല്ല വ്യക്തിത്വമുള്ളവരായി പേരു കേട്ടവരാവും. കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ എന്ന പോലെ ഇവരുടെ ഉള്ളിലെ 'അന്യൻ' കിടപ്പുമുറികളിൽ പ്രത്യക്ഷപ്പെടുകയും 'അമ്പി' ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമിടയിൽ മിടുക്കനായി ഇറങ്ങി നടക്കുകയും ചെയ്യും. ഇതിൽ ഏറ്റവും ഗതികേട് അനുഭവിക്കുന്നവർ ഇവരുടെ പങ്കാളികളാണ്.
'അവനവളെ പൊന്നു പോലെ നോക്കുന്നുണ്ട്, കുടീം വലീം ഒന്നുമില്ലാത്ത നല്ല ചെക്കൻ ' എന്നിങ്ങനെയുള്ള ഒരുപാട് പട്ടങ്ങൾ മറ്റുള്ളവർ നൽകിയതു കൊണ്ട് അവളുടെ രക്ഷിതാക്കൾ പോലും നിനക്കെന്തിന്റെ കുറവാണ് എന്ന ചോദ്യം ചോദിച്ച് മറുപടി നൽകാൻ പറ്റാതെ നാവ് വെന്ത അവസ്ഥയിൽ അവളെ എത്തിച്ചേക്കാം. പുറത്തുള്ളവർ കാണുന്ന സത് സ്വഭാവിയായ ഭർത്താവിന്റെ ഇത്തരം പെരുമാറ്റ വൈകല്യങ്ങളാൽ അവരുടെ പങ്കാളികളുടെ വ്യക്തിത്വം പോലും ബാധിക്കപ്പെടേക്കാം.
ഗാർഹികപീഡനത്തിലെ ഇത്തരം മാനസിക പീഡനങ്ങളെ നമുക്കെങ്ങനെയൊക്കെ ഇല്ലായ്മ ചെയ്യാൻ പറ്റും എന്ന് നമ്മൾ വിശദമായി ചർച്ച ചെയ്യേണ്ടതല്ലേ ?
അഞ്ജലി ചന്ദ്രൻ
https://www.facebook.com/Malayalivartha
























