ഇരട്ട സഹോദരിമാരും സഹപാഠികളും അപ്രത്യക്ഷരായിട്ട് 4 ദിവസം; പൊള്ളാച്ചിയിൽ ആ സിസിടിവി ദൃശ്യങ്ങൾ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കാണാതായി നാല് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പോലീസ്. ആലത്തൂരിൽ നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാർത്ഥികളെ കാണാതായത്. പാലക്കാട് ബസ് സ്റ്റാൻഡിലും പാർക്കിലും സഹപാഠികൾക്കൊപ്പം നടക്കുന്ന സഹോദരിമാരുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ഇവിടെ നിന്നും തമിഴ്നാട്ടിലേയ്ക്ക് കടന്ന ഇവർ പൊള്ളാച്ചിയിൽ എത്തിയതായി പോലീസ് പറയുന്നു. സംഘത്തിൽ ഒരാളുടെ പക്കൽ മൊബൈൽ ഫോൺ ഉണ്ടെങ്കിലും പാലക്കാട് വച്ച് ഇത് സ്വിച്ച് ഓഫാവുകയായിരുന്നു. ഇക്കാരണത്താൽ ഇവർ എങ്ങോട്ടേയ്ക്ക് പോയെന്നത് സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നു. വീട് വിട്ടിറങ്ങി ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് കുട്ടികളെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. തുടര്‍ന്ന് ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വീട് വിട്ടിറങ്ങിയ നാല് വിദ്യാര്‍ഥികളും ആലത്തൂർ ദേശീയപാതയില്‍ സ്വാതി ജംങ്ഷനിലേക്ക് നടന്നുപോകുന്നത് കണ്ടവരുണ്ട്. പാലക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇവിടെ നിന്ന് ബസില്‍ ഗോപാലപുരം വഴി തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് നിഗമനം. പൊള്ളാച്ചിയിൽ ഇവർ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. പൊള്ളാച്ചിയില്‍നിന്ന് ഇവരുടെ വ്യക്തമായ സിസിടിവി ദൃശ്യങ്ങളും കിട്ടി.
പക്ഷെ ഇവർക്കായി തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് സംഘം വീട് വിട്ട് ഇറങ്ങിയതെന്ന് കരുതുന്നു. ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു കുട്ടികളുടെ പെരുമാറ്റമെന്ന് പൊള്ളാച്ചിയില്‍ പലയിടത്ത് വച്ച് ഇവരെ കണ്ടവർ പറയുന്നു. അത്യാവശ്യങ്ങൾക്ക് വേണ്ടി വീട്ടിൽ നിന്ന് പണം കരുതിയിരുന്നതായി പോലീസ് പറയുന്നു.
കുട്ടികള്‍ വെറുതെ കറങ്ങിനടക്കുകയാണെന്നും യാത്രയ്ക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളില്ലെന്നാണ് അന്വേഷണ ചുമതലയുള്ള ആലത്തൂര്‍ സി.ഐ. റിയാസ് ചാക്കീരി പറയുന്നു. തമിഴ്‌നാട്ടില്‍ നിരവധി ഹോംസ്‌റ്റേകൾ പ്രവര്‍ത്തിക്കുന്നതിനാൽ കുട്ടികൾക്ക് അനധികൃതമായി താമസ സൗകര്യം ലഭിക്കാനും സാധ്യതയുണ്ട്.
അതേ സമയം കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് പറയുന്നു. ഇരട്ടസഹോദരിമാരായ പെണ്‍കുട്ടികള്‍ കാണാതാകുന്ന സമയം ജീന്‍സും ടീഷര്‍ട്ടും ആണ് ധരിച്ചിരുന്നത്. എന്നാൽ തമിഴ്‌നാട്ടിലെ സി സി ടി വി ദൃശ്യങ്ങളിൽ ഇവർ മറ്റൊരു വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. എത്രയും വേഗം കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്
https://www.facebook.com/Malayalivartha
























