കടുവ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ജോജുവിനെതിരെ മുദ്രാവാക്യം വിളിയുമായി യൂത്ത്കോൺഗ്രസ് പ്രവർത്തകരെത്തി; പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡ് തടഞ്ഞ് ചിത്രീകരണം നടത്തിയതിനാണ് പ്രതിക്ഷേധമെന്ന് മുന്‍ ജില്ലാ ഭാരവാഹി , പ്രതിഷേധത്തിന് ജോജുവുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധമില്ലെന്ന് വിശദീകരണം

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന കടുവ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ യൂത്തുകോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിക്ഷേധം അവസാനിപ്പിച്ചത് സംഘർഷത്തിൽ. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡ് തടഞ്ഞതിനെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളിയില്‍ സിനിമ ചിത്രീകരണത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടായതെന്ന് മുന്‍ ജില്ലാ ഭാരവാഹി സനോജ്.
ഒരുമണിക്കൂറോളം റോഡിലൂടെയുള്ള ഗതാതഗം തടസപ്പെട്ടിരുന്നുവെന്നും ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുകയായിരുന്ന വാഹനത്തെ തടഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായതെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത സനോജ് സ്വകാര്യ വാര്‍ത്ത ചാനലിനോട് വ്യക്തമാക്കി.
'രാവിലെ റോഡുതടയുകയും ആളുകള്‍ പള്ളിയില്‍ പോകാന്‍ പോലും സാധിക്കാതെ മടങ്ങുന്ന സാഹചര്യവുമുണ്ടായിരുന്നു. പിന്നീട് 2.30 യോടെ രോഗിയായ വയോധികനെയും കൊണ്ട് താലൂക്ക് ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനത്തിന് 15 മിനിറ്റ് വഴിയില്‍ കിടക്കേണ്ടിവന്നു. സിനിമ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഗുണ്ടകളാണ് വാഹനം തടഞ്ഞത് '. സനോജ് ആരോപിച്ചു.
രോഗിയുടെ നില ഗുരുതരമാണെന്നും എത്രയും വേഗം കടത്തിവിടണമെന്നും ഓട്ടോറിക്ഷക്കാരന്‍ വിളിച്ച് പറഞ്ഞതനുസരിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവത്തകര്‍ എസ്‌ഐയോട് കാര്യം അറിയിക്കുകയാണ് ചെയ്തതെന്നും യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന് എസ്‌ഐ ഉറപ്പുനല്‍കിയതോടെ പ്രവര്‍ത്തകര്‍ സമാധാനപരമായി പിരിഞ്ഞുപോവുകയായിരുന്നുവെന്നും സനോജ് പറയുന്നു. ഇതിനിടെ വൈകാരികമായി പ്രതികരിച്ച പ്രവര്‍ത്തകര്‍ ഒന്നും രണ്ടും പറഞ്ഞുപോയിട്ടുണ്ടാകാമെന്നും' അദ്ദേഹം പറഞ്ഞു.
അതേസമയം ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെത്തിയത്. പൊന്‍കുന്നത്തുനിന്ന് എത്തിയ വിഭാഗത്തിന് നേരെ കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള വിഭാഗം ശക്തമായി പ്രതികരിക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധത്തിന് ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധമില്ലെന്നാണ് സനോജ് പറയുന്നത്.
അതേസമയം, ജോജു ജോർജുമായുള്ള തർക്കത്തിൽ കോൺഗ്രസ് സ്വരം കടുപ്പിപ്പിച്ചിരിക്കുകയാണ്. സമരത്തിനിടെ ഉണ്ടായ തർക്കങ്ങൾ പറഞ്ഞു തീർക്കാനുള്ള ശ്രമങ്ങൾ ഇല്ലാതാക്കിയത് സി പി എം ആണെന്ന ആരോപണവുമായി നേതാക്കൾ ഇന്നലെ രംഗത്ത് വന്നു. സി പി എം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലാണ് ഒത്തുതീർപ്പ് ചർച്ചയിൽ നിന്ന് ജോജു പിന്മാറാൻ കാരണമെന്നു കെ ബാബു എം എൽ എ ആരോപണവും ഉന്നയിച്ചതായിരുന്നു.
എറണാകുളം ജില്ലയിൽ നിന്നുള്ള സിപിഎം എംഎൽഎയുടെ മധ്യസ്ഥതയിൽ മാത്രമേ ചർച്ച നടത്താവൂ എന്നാണ് പാർട്ടി നൽകിയിരിക്കുന്ന നിർദ്ദേശം. അതു കൊണ്ടാണ് ജോജുവും ആയുള്ള സമവായ ചർച്ച അവസാന ഘട്ടത്തിൽ ഇല്ലാതായത്. ജോജുവിന്റെ സുഹൃത്തുക്കൾ വഴി ആയിരുന്നു ചർച്ചകൾക്ക് കളമൊരുക്കിയത്. എന്നാൽ അവർ തന്നെ മുന്നോട്ടുവച്ച ഉപാധികളിൽ നിന്ന് അവർ സ്വയം പിന്മാറുകയായിരുന്നു എന്നും കെ ബാബു ചൂണ്ടിക്കാട്ടുകയും ചെയ്‌തിരുന്നു.
നടൻ ജോജു ജോർജ് മനപൂർവം പ്രകോപനം നടത്തുകയായിരുന്നുവെന്നും ജോജു മാസ്‌ക് ധരിക്കാത്തതിൽ പോലീസ് എന്ത് നടപടി സ്വീകരിച്ചുവെന്നും കെ. ബാബു എംഎൽഎ ചോദിച്ചു. ഒരു തർക്കം ഉണ്ടായാൽ അത് പരിഹരിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. എന്നാൽ സിപിഎം അത് ഇല്ലാതാക്കുകയായിരുന്നു. സിനിമ ഷൂട്ടിങ്ങുകൾ പലതും നടു റോഡിൽ നടത്താറുണ്ട്.
ചിലപ്പോഴെങ്കിലും ഇത് വാഹന ഗതാഗതവും തടസ്സപ്പെടുത്തുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയും ആണ് ചെയ്യാറ്. ഇനി മുതൽ സിനിമാ ചിത്രീകരണം നടുറോഡിൽ അനുവദിക്കില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചാൽ എന്താകും അവസ്ഥയെന്നും കെ ബാബു ചോദിച്ചു.
എന്നാൽ ഇതുവരെയും കോൺഗ്രസ് അത്തരമൊരു ഒരു തീരുമാനം എടുത്തിട്ടില്ല. അത് പാർട്ടി തീരുമാനിക്കേണ്ടതാണ്. ഇതെല്ലാം ജോജുവിനെ പിന്തുണയ്ക്കുന്നവർ ആലോചിക്കേണ്ടതാണ്. അത്തരം ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തരുത് എന്നും കെ ബാബു പറഞ്ഞു.
https://www.facebook.com/Malayalivartha
























