മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവം; ഹോട്ടലുടമയെയും അഞ്ച് ജീവനക്കാരെയും അറസ്റ്റ് ചെയ്തു ; കേസിലെ നിർണായക തെളിവുകൾ നശിപ്പിച്ചു, റോയി പൊലീസിന് കൈമാറിയ ഹാര്‍ഡ് ഡിസ്‌കില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് പൊലീസ്

കൊച്ചി പാലാരിവട്ടത്ത മോഡലുകൾ മരിച്ച സംഭവത്തിൽ നമ്പർ 18 ഹോട്ടലിന്റെ ഉടമയേയും അഞ്ച് ജീവനക്കാരുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചതിനാണ് റോയ് ജെ വയലാട്ടിനെതിരെ പൊലീസ് കേസെടുത്തത്. മുന്‍ മിസ് കേരള ആന്‍സി കബീര്‍ അടക്കം മൂന്നു പേര്‍ കാറപകടത്തില്‍ മരിച്ച കേസില്‍ നിര്‍ണായകമായ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിനാണ് അറസ്റ്റ്.
റോയിയെ ചൊവ്വാഴ്ച 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ചയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രാവിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായ റോയ് ജെ വയലാട്ടുമായി ഹോട്ടലിൽ പരിശോധനയും നടത്തിയിരുന്നു.
റോയി പൊലീസിന് കൈമാറിയ ഹാര്‍ഡ് ഡിസ്‌കില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് പൊലീസ് നേരെത്തെ കണ്ടെത്തിയതായിരുന്നു. വീണ്ടും പരിശോധന നടത്തിയത്. ഇതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതിന് ഇയാളെ ഉള്‍പെടെ ആറു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അന്‍സിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഹോടെലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് പറഞ്ഞ് കുടുംബം പരാതി നൽകിയിരുന്നു. അപകടം നടന്ന രാത്രിയിലെ ഹോടെലിലെ സിസിടിവി ദൃശ്യങ്ങള്‍ റോയിയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടര്‍ന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്. അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാന്‍ വിപുലമായ അന്വേഷണം ആവശ്യമാണെന്ന് അന്‍സി കബീറിന്റെ ബന്ധു നിസാം പറഞ്ഞു. അന്‍സിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് ഒരു കേസ് കൂടിയെടുക്കാന്‍ സാധ്യതയുണ്ട്.
സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന രണ്ട് ഡിവി ആറുകളില്‍ ഒന്ന് കഴിഞ്ഞദിവസം റോയി ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു. അപകടമുണ്ടായ നവംബര്‍ ഒന്നിന് ഹോടെലില്‍ ഡ്യൂടിയിലുണ്ടായിരുന്ന ജീവനക്കാരെ പാലാരിവട്ടം സ്റ്റേഷനില്‍ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. അപകടമുണ്ടായതിന് പിന്നാലെ റോയി ഹോടെലില്‍ എത്തി ഡിവിആര്‍ കൊണ്ടുപോയെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയിരുന്നു.
യഥാര്‍ഥ ഡിവിആര്‍ നല്‍കിയില്ലെങ്കില്‍ റോയിക്ക് എതിരെ തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബര്‍ ഒന്നിന് പുലര്‍ചെ ഒരു മണിയോടെ എറണാകുളം ബൈപാസില്‍ വൈറ്റിലയ്ക്ക് അടുത്തായിരുന്നു അപകടം.
ഫോര്‍ട് കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അന്‍സിയും അഞ്ജനയും സഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈകില്‍ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നുപോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അന്‍സി കബീറും, അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആശിഖിനേയും അബ്ദുര്‍ റഹ് മാനേയും ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ആശിക് പിന്നീട മരണപ്പെട്ടു. അപകടത്തില്‍പെട്ട ബൈക് യാത്രക്കാരന് നിസാര പരിക്ക് മാത്രമാണ് പറ്റിയത്.
2019-ല്‍ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലങ്കോട് സ്വദേശി അന്‍സി കബീര്‍, ഇതേ മത്സരത്തിലെ റണ്ണര്‍ അപ് ആയിരുന്നു ആയുര്‍വേദ ഡോക്ടര്‍ ആയ തൃശൂര്‍ ആളൂര്‍ സ്വദേശി അഞ്ജന ഷാജന്‍, കേരളത്തിലെ മോഡലിംഗ്, സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അന്‍സി കബീറും, അഞ്ജന ഷാജനും.
https://www.facebook.com/Malayalivartha

























