വീണ്ടും ട്വിസ്റ്റോട് ട്വിസ്റ്റ്.. അധ്യാപക ദമ്പതികളില്‍ നിന്നും കുഞ്ഞിനെ ഏറ്റെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ട് പോകുമ്പോള്‍ നാടകീയ രംഗങ്ങള്‍; അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ തലസ്ഥാനത്തെത്തിച്ചു; ബോധരഹിതയായി വീണ് അനുപമ; ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം

അമ്മയറിയാതെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ ഉള്‍പ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയില്‍ നിന്നു തിരുവനന്തപുരത്തെത്തിച്ചു. ആന്ധ്രാപ്രദേശിലും തിരുവനന്തപുരത്തും ഇതിനോടനുബന്ധിച്ച് നാടകീയ രംഗങ്ങളാണുണ്ടായത്. കുട്ടികളില്ലാതെ ദീര്‍ഘനാളായി സങ്കടപ്പെട്ടിരുന്ന അധ്യാപക ദമ്പതികള്‍ക്ക് ദൈവം തന്ന നിധിയായിരുന്നു ഈ കുട്ടി. അതിനാല്‍ തന്നെ കുട്ടിയുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ഭാവി അവര്‍ കരുതലോടെ നെയ്‌തെടുത്തിരുന്നു. എന്നാല്‍ സ്വന്തം കുഞ്ഞായി കണ്ട് സ്‌നേഹിച്ച് കൊതിതീരും മുമ്പാണ് ദത്ത് വിവാദം ശക്തമായത്. എങ്കിലും ഇത്രവേഗം കുഞ്ഞിനെ വിട്ട് നല്‍കണമെന്ന് കരുതിയില്ല.
കേരളത്തില്‍ നിന്നുള്ള സംഘം വന്ന് കുഞ്ഞിനെ ഏറ്റു വാങ്ങുമ്പോള്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരഞ്ഞുപോയി. പോയ സംഘത്തിന്റേയും കണ്ണ് നിറഞ്ഞു. കണ്ടു നിന്നവര്‍ ആശ്വസിപ്പിച്ചു. തിരുവനന്തപുരത്ത് കുഞ്ഞിനെ കൊണ്ട് വന്നപ്പോള്‍ അനുപമയുടെ ബോധവും പോയി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ സംരക്ഷണയില്‍ ഏല്‍പിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളെടുക്കും. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞ് ഇവരുടേതാണെന്ന് തെളിയണം. അല്ലെങ്കില്‍ വീണ്ടും ട്വിസ്റ്റാകും.
പിറന്നു മൂന്നാം നാള്‍ കൈവിട്ടുപോയ കുഞ്ഞിനെ കാണാന്‍ കാത്തിരിക്കുകയാണെന്നു പരാതിക്കാരിയായ അനുപമ എസ്. ചന്ദ്രന്‍ പറഞ്ഞു. ശിശുക്ഷേമ സമിതിക്കു മുന്നിലെ സമരപ്പന്തലില്‍ കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനുപമ ബോധരഹിതയായി വീണു. ഡോക്ടറെത്തി പ്രാഥമിക ചികിത്സ നല്‍കി.
താല്‍ക്കാലിക ദത്തിന് ഏല്‍പിച്ചിരുന്ന ആന്ധ്രയിലെ ദമ്പതികളില്‍നിന്നു കുഞ്ഞിനെ സ്വീകരിച്ച കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥസംഘം ഇന്നലെ രാത്രി എട്ടരയോടെയാണു വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയത്. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും പൊലീസുകാരും ഉള്‍പ്പെട്ടതായിരുന്നു സംഘം. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ അനുമതിയോടെ പാളയത്തെ നിര്‍മല ശിശുഭവനിലാക്കി. ഇന്നു വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷം കുഞ്ഞിന്റെ ഡിഎന്‍എ സാംപിളെടുക്കും. പരാതിക്കാരായ അനുപമ, അജിത്കുമാര്‍ എന്നിവരുടെ ഡിഎന്‍എ സാംപിളുകള്‍ ഇന്നു ശേഖരിക്കുമോ എന്നു വ്യക്തമല്ല. ഇവര്‍ക്ക് ഇതു സംബന്ധിച്ച് അറിയിപ്പൊന്നും നല്‍കിയിട്ടില്ല.
തന്റെ സാന്നിധ്യത്തില്‍ കുഞ്ഞിന്റെ വൈദ്യപരിശോധന ഇന്നുതന്നെ നടത്തണമെന്നാവശ്യപ്പെട്ടു സിഡബ്ല്യുസിക്കും ബാലാവകാശ കമ്മിഷനും അനുപമ നിവേദനം നല്‍കി. ഡിഎന്‍എ സാംപിള്‍ എടുത്ത ശേഷം കോടതിവിധി വരുന്നതുവരെ തിരിമറികളൊന്നും നടക്കാതിരിക്കാനാണ് ഈ ആവശ്യമെന്നും നിവേദനത്തില്‍ പറയുന്നു. 2020 ഒക്ടോബര്‍ 23ന് ശിശുക്ഷേമ സമിതിയില്‍ ലഭിച്ച കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അവകാശവാദവും പരാതിയും നിലനില്‍ക്കെയാണു കഴിഞ്ഞ ഓഗസ്റ്റ് 6ന് കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികള്‍ക്കു കൈമാറിയത്.
ഇന്നലെ 8.30ന് ഹൈദരാബാദ് തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞുമായി പ്രത്യേക സംഘം എത്തിയത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ചൈല്‍ഡ് വെല്‍ഫയര്‍ കൗണ്‍സിലിന്റെ സോഷ്യല്‍ വര്‍ക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രാപ്രദേശിലെത്തി ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി അവിടെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഇവിടേക്ക് കൊണ്ടു വന്നത്.
കുഞ്ഞ്, അനുപമ, അജിത് കുമാര്‍ എന്നിവരെ ഉടന്‍ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയ്ക്ക് ശേഷം കേസ് നടപടികള്‍ തീരും വരെ നോക്കാനും സംരക്ഷിക്കാനും കഴിയുന്ന ഒരാളെ കണ്ടെത്തി കുട്ടിയെ കൈമാറും. കുഞ്ഞിനെ അഞ്ചു ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന് 18നാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചൈല്‍ഡ് വെല്‍ഫയര്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയത്. താനറിയാതെ കുഞ്ഞിനെ മാതാപിതാക്കള്‍ ചേര്‍ന്ന് ദത്ത് നല്‍കിയെന്ന ആരോപണവുമായി ഒക്ടോബര്‍ 14നാണ് പേരൂര്‍ക്കട സ്വദേശി അനുപമ രംഗത്തെത്തിയത്.
"
https://www.facebook.com/Malayalivartha

























