ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ജാമ്യത്തിനെതിരെ ഇ ഡിയോ എന്‍ സി ബിയോ സുപ്രീം കോടതിയെ സമീപിക്കാത്തതിന് പിന്നില്‍ ദുരുഹത

ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ജാമ്യത്തിനെതിരെ ഇ ഡിയോ എന്‍ സി ബിയോ സുപ്രീം കോടതിയെ സമീപിക്കാത്തതിന് പിന്നില്‍ ദുരുഹത.
സാധാരണ ഗതിയില്‍ തങ്ങള്‍ക്കെതിരായ കോടതി ഉത്തരവുകള്‍ വന്നാല്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ മനം മാറ്റത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.
തത്കാലം സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന നിര്‍ദ്ദേശമാണ് ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇത്തരം നിര്‍ദ്ദേശം നല്‍കാന്‍ കഴിയുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മാത്രമാണ്. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. അവരുടെ നിര്‍ദ്ദേശമില്ലാതെ ഇവര്‍ പ്രവര്‍ത്തിക്കാറില്ല.
കോണ്‍ഗ്രസുമായി ദേശിയ തലത്തില്‍ കൈ കോര്‍ക്കേണ്ടതില്ലെന്ന കോടിയേരി ഉള്‍പ്പെടെയുള്ള തീരുമാനത്തിനും ഇതില്‍ ഒരു നിര്‍ണായ പങ്കുണ്ടെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെങ്കില്‍ ബിജെപിക്ക് വീണ്ടും കേന്ദ്ര ഭരണം കിട്ടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിച്ച് നിര്‍ത്താനുള്ള മിടുക്ക് ബി ജെ പി ക്കുണ്ട്. കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിണറായിയും കോടിയേരിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് എതിരെയാണ് നിലപാടെടുത്തത്. എന്നാല്‍ യച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്ര സി പി എം നേതാക്കള്‍ക്ക് കോണ്‍ഗ്രസ് സഹകരണത്തോട് താത്പര്യ മുണ്ട്. കേരള നേതാക്കളുടെ എതിര്‍പ്പ് കാരണമാണ് അത് നടക്കാതെ പോയത്.
കേരളത്തില്‍ സ്വര്‍ണ്ണക്കടത്തും ബിനീഷ് വിഷയവും തട്ടുകേടില്ലാതെ തീര്‍ക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ കനിയണം. അതിനുള്ള സമര്‍ത്ഥമായ നീക്കങ്ങളാണ് കേരള നേതാക്കള്‍ നടത്തുന്നത്. സ്വപ്ന സുരേഷ് പുട്ടു പോലെ ഇറങ്ങി പോയിട്ടും ഇ.ഡി.അനങ്ങാത്തതും സി പി എം നേതാക്കളുടെ സഹായം കാരണമാണെന്ന് കരുതുന്നു.
ബിനീഷിന്റെ കാര്യത്തില്‍ കര്‍ണാടക ഹൈക്കോടതി രൂക്ഷമായ പരാമര്‍ശങ്ങളാണ് എന്‍ സി ബിക്കെതിരെ നടത്തിയത്.
ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ നേരിട്ടുള്ള തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു. സംശയം വെച്ച് മാത്രം ജാമ്യം നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ബിനീഷിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി പരാമര്‍ശം. വിധി പകര്‍പ്പിലെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇഡി കേസില്‍ ബംഗ്ലൂരുവിലെ കോടതിയിലാണ് വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. എപ്പോള്‍ വിളിപ്പിച്ചാലും കോടതിയില്‍ ഹാജരാകണം രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്.
2020 നവംബര്‍ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്യുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ആയിരുന്നു കോടതിയില്‍ തുടക്കം മുതലേ ബിനീഷിന്റെ നിലപാട്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞിരുന്നു. ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ല. അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴുലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടന്‍ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകള്‍ ഒന്നും തന്റെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.
കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഡാലോചയാണ് പിന്നില്‍. അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണ്. ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയസമ്മര്‍ദ്ദം കാരണമെന്നും ബിനിഷ് കോടതിക്ക് മുന്നില്‍ പറഞ്ഞിരുന്നു.
ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളുമായി നേരിട്ട് ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയെന്നവകാശപ്പെട്ടുകൊണ്ടാണ് ബെംഗളൂരു മയക്കുമരുന്ന് കേസ് നാര്‍ക്കോട്ടിക് കണ്‍ണ്ട്രോള്‍ ബ്യൂറോ അവതരിപ്പിച്ചത്. ബിനീഷിന്റെ അടുത്ത സുഹൃത്തും മലയാളിയുമായ മുഹമ്മദ് അനൂപും, റിജേഷ് രവീന്ദ്രനുമാണ് കേസിലെ പ്രധാന പ്രതികള്‍. ഒരുതവണ ചോദ്യം ചെയ്തതല്ലാതെ ബിനീഷിനെതിരെ ഇതുവരെ ഒരു നടപടിയും എന്‍സിബി സ്വീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും എന്‍സിബി കോടതിയെ അറിയിച്ചത്. ബിനീഷിന്റെ അക്കൗണ്ടില്‍നിന്നും ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന പേരില്‍ മുഹമ്മദിന് അനൂപിന് കൈമാറിയ പണം ലഹരി ഇടപാടിന് ഉപയോഗിച്ചു എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ കേസില്‍ എന്‍സിബി ബിനീഷിനെ തേടി വീണ്ടുമെത്തിയേക്കും.
അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന ബിനീഷിന്റെ വാദം ഇഡിയും എന്‍സിബിയും ഇതുവരെ വിശ്വസിച്ചിട്ടില്ല. ഇഡിയുടെ കേസിലെ തുടര്‍ നടപടികളും നിര്‍ണായകമാണ്. ലഹരി ഇടപാടില്‍ നേരിട്ട് പങ്കുള്ള മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാര്‍ഡിലെ ഒപ്പുപോലും ബിനീഷിന്റെതാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.
മാത്രമല്ല ഹോട്ടല്‍ വ്യവസായത്തിനെന്ന പേരില്‍ പണം മയക്കുമരുന്നിടപാടുകാര്‍ക്ക് കൈമാറി, പേരിന് മാത്രം വ്യവസായം നടത്തി, ആ പണമുപയോഗിച്ച് ബിനീഷ് ലഹരി ഇടപാട് നടത്തി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി കണ്ടെത്തല്‍.
"
https://www.facebook.com/Malayalivartha























