ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക്ക് കൊച്ചി കായലില്‍?, സ്കൂബ ഡൈവേഴ്സിന്‍റെ സഹായത്തോടെ തെരച്ചില്‍ പുരോഗമിക്കുന്നു

മോഡലുകളുടെ അപകട മരണത്തിന് തൊട്ട് മുമ്പ് അന്‍സി കബീറും സംഘവും പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക്കിന് വേണ്ടി കൊച്ചി കായലില്‍ തെരച്ചില്‍ നടക്കുന്നു. സ്കൂബ ഡൈവേഴ്സിന്‍റെ സഹായത്തോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
നേരത്തെ ഹോട്ടലുടമ റോയിയുടെ വീടിന് സമീപത്തെ കണ്ണങ്കാട്ട് പാലത്തിനടുത്ത് തെരച്ചില്‍ നടത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഹാര്‍ഡ് ഡിസ്ക്ക് ഇവിടെ ഉപേക്ഷിച്ചെന്ന സൂചനയെ തുടര്‍ന്നായിരുന്നു തെരച്ചില്‍. സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡിവി ആറുകളിൽ ഒന്ന് റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങളില്ലായിരുന്നു.
നമ്പര്‍ 18 ഹോട്ടൽ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് അപകടത്തിൽ മരണപ്പെട്ട മോഡലുകളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്‍റെ കുടുംബം ആവശ്യപ്പെട്ടു.
കാണാതായ ഹാർഡ് ഡിസ്ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിന്‍റെ കുടുംബത്തിന്‍റെ നിലപാട്. മകൾക്ക് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ലെന്ന് അൻസിയുടെ കുടുംബം നേരത്തെ അറിയിച്ചിരുന്നു.
ഇതിനിടെ കൊല്ലപ്പെട്ട പെൺകുട്ടികളുടെ വാഹനത്തെ മുൻപും അരെങ്കിലും പിന്തുടർന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം മോഡലുകളെ നേരത്തേയും അഞ്ജാത വാഹനം പിന്തുടർന്നതായി അഞ്ജനയുടെബന്ധുക്കൾ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ക്രൈബ്രാഞ്ചിന് പരാതി നൽകിയിട്ടുണ്ട്.
തൃശ്ശൂർ കൊടകരയ്ക്ക് സമീപം മരണത്തിന് ഒരാഴ്ച്ച മുമ്പാണ് അഞ്ജാത വാഹനം പിന്തുടർന്നിരുന്നു. ഈ വിവരം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ അംഗം വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കുടുബം ക്രൈബ്രാഞ്ചിനും പരാതി നൽകിയത്.
https://www.facebook.com/Malayalivartha
























