500 വർഷം പഴക്കമുള്ള അണക്കെട്ടിൽ വിള്ളൽ; വെള്ളം ചോരുന്നു; മഴക്കെടുതിയിൽ മരണം 41ഭീതിയായി ആന്ധ്ര; 20 ഗ്രാമങ്ങളെ ഒഴിപ്പിക്കുന്നു

ആന്ധ്രാപ്രദേശിൽ ശക്തമായ മഴ വലിയ നാശമാണ് വിതയ്ക്കുന്നത്. ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ കണ്ടെത്തി . തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയിൽ ആണ് വിള്ളൽ കണ്ടെത്തിയത്. വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയിലെ നാല് ഇടങ്ങളിൽ ആണ് ചോർച്ച. ജലസംഭരിണി അപകടാവസ്ഥയിലാണെന്ന് എന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.വിളളലും ചോർച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു.വ്യോമസേനയും ദുരന്തനിവാരണസേനയും ചേർന്നാണ് ആളുകളെ മാറ്റിയത്.
500 വർഷത്തിലേറെ പഴക്കമുള്ള ദാമൻ റയല ചെരിവ്. തിരുപ്പതിയിലെ രാമചന്ദ്രപുരത്താണ് ഈ ജലസംഭരണി സ്ഥിതി ചെയ്യുന്നത്. ജലസംഭരണിയിലെ ചോര്‍ച്ചയെ തുടര്‍ന്ന് അവശ്യവസ്തുക്കളും രേഖകളും എടുത്ത് ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറാന്‍ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബണ്ടുകള്‍ തകരുമെന്ന സ്ഥിതിയിലാണ്. എത്രയും വേഗം ഗ്രാമം വിട്ടുപോകാന്‍ ആവശ്യപ്പെട്ട് അനൗണ്‍സ്‌മെന്റ് നടത്തുകയാണ് അധികൃതര്‍. ജലസംഭരണിയിലെ വിള്ളല്‍ അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ചിറ്റൂര്‍ ജില്ലയില്‍ തിരുമല കുന്നുകളില്‍ നിന്നും മറ്റ് ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം കുത്തിയൊലിച്ച് വന്ന് സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകിയതിനാലാണ് ജലസംഭരണികളും അണക്കെട്ടുകളും നിറഞ്ഞത്.
നാല് ദിവസമായി തിരുപ്പതി വെള്ളത്തിനടിയിലാണ്. ഇപ്പോള്‍ മഴ പെയ്യുന്നില്ലെങ്കിലും വെള്ളം ഒഴിഞ്ഞുപോയിട്ടില്ല. ഇതിനിടെ ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുയാണ്. ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ടും കെട്ടിടം തകര്‍ന്നും മഴക്കെടുതിയില്‍ മരണം 41 ആയി.ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്.
വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇന്ന് വൈകിട്ടോടെ മഴകാര്യമായി കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍.തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെയാണ് ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴയും വെള്ളപ്പൊക്കവും നാശം വിതച്ചത്.
ആന്ധ്ര- വിജയവാഡ ഡിവിഷനിൽ മഴയും വെള്ളപ്പൊക്കവും കാരണം കേരളത്തിലൂടെ സർവീസ് നടത്തുന്ന ഒൻപത് ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസ്, നാഗർകോവിൽ– തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസ് എന്നിവ റദ്ദാക്കി. ആലപ്പുഴ- ധൻബാദ് ബൊക്കാറോ, നാഗർകോവിൽ - മുംബൈ ബൈ വീക്കിലി, കൊച്ചുവേളി-ഗൊരഖ്പുർ രപ്തിസാഗർ, തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി, എറണാകുളം-ടാറ്റാനഗർ എന്നീ എക്സ്പ്രസ് ട്രെയിനുകളും തിരുനെൽവേലി- ബിലാസ്പുർ പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിനും റദ്ദാക്കിയിട്ടുണ്ട്.
ധൻബാദ് - ആലപ്പുഴ ട്രെയിൻ ഭാഗികമായി റദ്ദ് ചെയ്തു. വെള്ളിയാഴ്ച ധൻബാദിൽനിന്നു പുറപ്പെട്ട ധൻബാദ് - ആലപ്പുഴ പ്രതിദിന ബൊക്കാറോ എക്സ്പ്രസ്, റൂർക്കല സ്റ്റേഷനിൽ യാത്ര അവസിപ്പിച്ചു. കനത്ത മഴയിൽ വിജയവാഡ, ഗുണ്ടകൽ റയിൽവേ ഡിവിഷനുകളിൽ പല സ്റ്റേഷനുകളും പാളങ്ങളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. അതേസമയം നവംബര്‍ 25 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha
























