കൊച്ചിയില്‍ മോഡലുകളുടെ മരണം... ഹോട്ടല്‍ 18ലെ സസിസിടിവി വീഡിയോ റെക്കോഡ് ചെയ്ത ഹാര്‍ഡ് ഡിസ്‌കിന് വേണ്ടി കായലില്‍ തിരച്ചില്‍; ഹാര്‍ഡ് ഡിസ്‌ക് മറ്റെവിടെയെങ്കിലും ഒളിപ്പിച്ച് വച്ചിരിക്കാനുള്ള സാധ്യതയും തള്ളികളഞ്ഞിട്ടില്ല

കൊച്ചിയില്‍ മോഡലുകള്‍ വാഹാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക തെളിവായി പൊലീസ് കരുതുന്ന ഹാര്‍ഡ് ഡിസ്‌കിനായുള്ള തിരച്ചില്‍ തുടരുന്നു. ഡിജെ പാര്‍ട്ടി നടന്ന ഹോട്ടല്‍ 18ലെ സസിസിടിവി വീഡിയോ റെക്കോഡ് ചെയ്ത വീഡിയോ കായലിലെറിഞ്ഞെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപമാണ് സ്‌കൂബ ഡൈവിങ് സംഘത്തിന്റെ സഹായത്തോടെ പൊലീസ് തിരച്ചില്‍ നടത്തുന്നത്.
ഫയര്‍ഫോഴ്‌സ് സ്‌കൂബ ഡൈവിങ് സംഘമാണ് തിരച്ചിലിനിറങ്ങിയത്. ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ചതായി ജീവനക്കാര്‍ പറഞ്ഞ പ്രദേശത്താണ് പരിശോധന. ഈ മൊഴി നല്‍കിയ ജീവനക്കാരെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ച് ദിവസങ്ങള്‍ കഴിഞ്ഞതിനാലും പ്രദേശത്ത് ഒഴുക്ക് കൂടുതലായതിനാലും ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ സാധ്യത കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ ഹാര്‍ഡ് ഡിസ്‌ക് മറ്റെവിടെയെങ്കിലും ഒളിപ്പിച്ച് വച്ചിരിക്കാന്‍ സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു.
സംഭവത്തില്‍ ഡിജെ പാര്‍ട്ടി നടന്ന ഹോട്ടല്‍18ന്റെ ഉടമ റോയ് വയലാട്ട് ഹോട്ടല്‍ ജീവനക്കാരായ വില്‍സന്‍ റെയ്‌നോള്‍ഡ്, എംബി മെല്‍വിന്‍, കെകെ.അനില്‍, ജിഎ സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് അവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
കൊച്ചിയില്‍ മോഡലുകള്‍ വാഹാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്ന് അറസ്റ്റിലായ പ്രതികള്‍ കോടതിയില്‍ പറഞ്ഞിരുന്നു. പരാതി എഴുതി നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. കേസില്‍ തങ്ങളെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയെന്നും റോയ് വയലാട്ടും ജീവനക്കാരും ജാമ്യാപേക്ഷയില്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
തന്റെ ഹോട്ടലില്‍ ഒരു അനിഷ്ടവും സംഭവിച്ചിട്ടില്ലെന്നും ഹോട്ടലില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയാണ് അപകടം നടന്നതെന്നും റോയ് ബോധിപ്പിച്ചു. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളടങ്ങിയ കമ്ബ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ലെന്നും റോയ് ജാമ്യാപേക്ഷയില്‍ പറഞ്ഞു.
കാറോടിച്ച ഒന്നാം പ്രതി അബ്ദു റഹ്മാനെ രക്ഷിക്കാനാണ് പൊലീസിന്റെ നീക്കം. ഹൃദ്രോഗിയായ തന്നെ പീഡിപ്പിക്കുകയാണ്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റോയ് ബോധിപ്പിച്ചു. അതേസമയം ഹാര്‍ഡ് ഡിസ്‌ക് കായലിലെറിഞ്ഞുവെന്നു തെളിഞ്ഞതായി പൊലീസ് അറിയിച്ചു. കേസില്‍ എന്തൊക്കെയോ മറയ്ക്കാനുള്ളതിനാലാണ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതെും പൊലീസ് ബോധിപ്പിച്ചു.
സമയപരിധി കഴിഞ്ഞും ഹോട്ടലില്‍ മദ്യം വിളമ്ബിയതായും പൊലീസ് കോടതിയെ അറിയിച്ചു.
അതേസമയം, കേസില്‍ കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഫോര്‍ട്ട്‌കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത വരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ഹോട്ടലിലെ രജിസ്റ്ററില്‍ നിന്നും പാര്‍ട്ടിയില്‍ പങ്കെടുത്തതായി കണ്ടെത്തിയവരെയാണ് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുന്നത്.
പാര്‍ട്ടിക്കിടയില്‍ എന്തെങ്കിലും തര്‍ക്കങ്ങളോ മറ്റോ ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തുകയെന്നതാണ് പൊലീസിന്റെ ലക്ഷ്യം. കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരിക്കും ഇനി അന്വേഷണം.
https://www.facebook.com/Malayalivartha
























