ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം ഈ ഗ്രാമത്തിലെ ജനങ്ങളാണ്; നാട്ടുകാരുടെ ആരോഗ്യ പരിശോധനകൾക്കായി സൈന്യം എല്ലാ മാസവും ഡോക്ടറെയും നഴ്സിനെയും അയയ്ക്കും; ചികിത്സയ്ക്കായി വെല്ലിങ്ടനിലെ സൈനിക ആശുപത്രിയിൽ ഗ്രാമവാസികൾക്കു എത്താം; രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികൾക്കുള്ള ആദരമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി കരസേന

ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.20 ഓടെയാണ് ഊട്ടിക്ക് സമീപമുള്ള കുനൂരിലെ വനമേഖലയിൽ സംയുക്ത സൈനിക മേധാവിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് വീണത്. റാവത്തും ഭാര്യയും ഉൾപ്പടെ 13 പേർ മരിച്ച അപകടത്തിൽ നിന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപെട്ടത്.അന്ന് ആ അപകടം നടന്ന ദിവസം രക്ഷാപ്രവർത്തനത്തിനു നിരവധി സമീപവാസികൾ വന്നിരുന്നു.
‘ഗ്രാമവാസികളാണ് അപകടസ്ഥലത്ത് ആദ്യം എത്തിയത്. തീ അണയ്ക്കാനും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയിൽ എത്തിക്കാനും ജനങ്ങൾ മുന്നോട്ടുവന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം ഈ ഗ്രാമത്തിലെ ജനങ്ങളാണെന്ന് ലഫ്. ജനറൽ എ.അരുൺകൂനൂർ പറഞ്ഞു. കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സ്വന്തം ജീവനെ വരെ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികൾക്കുള്ള ആദരമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി കരസേന പ്രഖ്യാപിക്കുകയുണ്ടായി.
നാട്ടുകാരുടെ ആരോഗ്യ പരിശോധനകൾക്കായി സൈന്യം എല്ലാ മാസവും ഡോക്ടറെയും നഴ്സിനെയും അയയ്ക്കും. ചികിത്സയ്ക്കായി വെല്ലിങ്ടനിലെ സൈനിക ആശുപത്രിയിൽ ഗ്രാമവാസികൾക്കു എത്താമെന്നും ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ഓഫിസർ ലഫ്. ജനറൽ എ.അരുൺ അറിയിക്കുകയുണ്ടായി . ഗ്രാമവാസികൾക്ക് പുതപ്പുകൾ, സോളർ എമർജൻസി ലൈറ്റുകൾ, റേഷൻ എന്നിവ വിതരണം ചെയ്തു.
അപകടവിവരം ആദ്യം അറിയിച്ച 2 പേർക്കു 5000 രൂപ വീതം നൽകുകയും ചെയ്തു . പൊലീസ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥർ, കരസേനാ ഉദ്യോഗസ്ഥർ, വനം ജീവനക്കാർ,എന്നിവർക്കും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. തമിഴ്നാട് സർക്കാരിനെയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും അദ്ദേഹം നന്ദി അറിയിക്കുകയുണ്ടായി.
അതിനിടയിൽ, നഞ്ചപ്പസത്രത്തിന്റെ പേര് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഗ്രാമമെന്നാക്കണമെന്നും ആവശ്യമുയർന്നു. ഹെലികോപ്റ്റർ തകർന്നു വീണിടത്തു സ്മാരകം നിർമിക്കണമെന്നും ഗ്രാമവാസികൾ കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകിയിരിക്കുകയാണ് .
അതേസമയം കോപ്റ്റർ ദുരന്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് വച്ചുപിടിപ്പിക്കാനുള്ള ചർമം (സ്കിൻ ഗ്രാഫ്റ്റ്) ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചർമ ബാങ്ക് കൈമാറി കഴിഞ്ഞു. വ്യോമസേനാ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
അദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. നില ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോടു പ്രതികരിക്കുന്നത് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. കൂടുതൽ സ്കിൻ ഗ്രാഫ്റ്റ് ആവശ്യമായാൽ മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് എത്തിക്കുവാൻ തയ്യാറെടുക്കുകയാണ്. തമിഴ്നാട്ടിലെ ഊട്ടിക്ക് സമീപം കുനൂരിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്അ ടക്കം മരിച്ച സൈനിക ഹെലികോപ്ടർ അപകടത്തെ അതിജീവിച്ചത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങ് മാത്രമാണ് ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫാണ് വരുണ്‍ സിങ്ങ്.
2020-ലുണ്ടായ ഒരു അടിയന്തര സാഹചര്യത്തില്‍, തേജസ് യുദ്ധവിമാനം സുരക്ഷിതമാക്കിയതിന് ധീരതയ്ക്കുള്ള അംഗീകാരമായി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ശൗര്യചക്ര പുരസ്കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. വിമാനത്തിന്‍റെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മർദ സംവിധാനത്തിനുമായിരുന്നു അന്ന് തകരാർ സംഭവിച്ചത് . ഉയർന്ന വിതാനത്തിൽ പറക്കുന്നതിനിടെ യ പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റൻ വരുൺ സിങ് സംയമനത്തോടെ നേരിട്ടു.
യുദ്ധവിമാനം നിയന്ത്രണവിധേയമാക്കാനാകാത്ത സാഹചര്യങ്ങളിൽ അറ്റകൈയെന്ന നിലയിൽ പൈലറ്റിന് വിമാനം ഉപേക്ഷിച്ച് പുറത്തുകടക്കാൻ സാധിക്കും. പക്ഷേ പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിക്കാൻ തയാറായ ക്യാപ്റ്റൻ വരുൺ സിങ് സ്വന്തം ജീവൻ പോലും അവഗണിച്ച് വിമാനത്തെ നിയന്ത്രണത്തിലാക്കി. ഒടുവിൽ സുരക്ഷിതമായി വിമാനത്തെ ലാൻഡ് ചെയ്യിക്കാനും അദ്ദേഹത്തിന് സാധിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha