നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മാനുഷിക മുഖം ഒന്നുകൂടി പ്രകടമാക്കുകയാണ് പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും; ആശുപത്രികളെ രോഗീ സൗഹൃദമാക്കുകയെന്ന മുദ്രാവാക്യം നാം ഉയര്‍ത്തിയത് ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ആരോഗ്യ പ്രവര്‍ത്തകരെ ചേര്‍ത്ത് നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ്; സന്തോഷം പങ്കു വച്ച് കെ കെ ഷൈലജ ടീച്ചർ

നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മാനുഷിക മുഖം ഒന്നുകൂടി പ്രകടമാക്കുകയാണ് പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമെന്ന് കെ കെ ഷൈലജ ടീച്ചർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മാനുഷിക മുഖം ഒന്നുകൂടി പ്രകടമാക്കുകയാണ് പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും. ആശുപത്രികളെ രോഗീ സൗഹൃദമാക്കുകയെന്ന മുദ്രാവാക്യം നാം ഉയര്‍ത്തിയത് ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ആരോഗ്യ പ്രവര്‍ത്തകരെ ചേര്‍ത്ത് നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ്.
ഇന്നത്തെ കൊവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ ഗവണ്‍മെന്റ് ആശുപത്രികള്‍ എറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ആശ്രയിക്കുന്ന ഇടം എന്ന നിലയില്‍ ചില അടിയന്തിര ചികിത്സകള്‍ക്ക് പ്രയാസം നേരിടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. എങ്കിലും അവധാനതയോടെ പ്രവര്‍ത്തിച്ചാല്‍ നമുക്ക് രോഗികള്‍ക്കാവശ്യമായ സഹായം ചെയ്തുകൊടുക്കാന്‍ കഴിയുമെന്നതാണ് ചിറ്റൂര്‍ സംഭവം വ്യക്തമാക്കുന്നത്.
ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി കഴിഞ്ഞ ദിവസം എത്തിയ സന്ധ്യ എന്ന സഹോദരിക്ക് രക്തസമ്മര്‍ദം താഴ്ന്നതിന്റെ ഭാഗമായി ഗുരുതരാവസ്ഥയില്‍ ആവുകയുണ്ടായി താലൂക്ക് ആശുപത്രിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അവിടെ സൗകര്യ കുറവുണ്ടായിരുന്നു. നമ്മുടെ താലൂക്ക് ആശുപത്രികളും ജില്ലാ ആശുപത്രികളും ഇപ്പോള്‍ നവീകരണത്തിന്റെ പാതയിലാണ്.
രണ്ടു കൊല്ലം കൊണ്ട് ഇത്തരം പ്രവൃത്തികളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ ഏതൊരു സ്വകാര്യ സ്ഥാപനത്തോടും കിടപിടിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ളവയായി ഇവയെല്ലാം മാറും. എന്നാല്‍ നിര്‍മാണം നടക്കുന്ന ഘട്ടത്തില്‍ ഇത്തരം ചില അസൗകര്യങ്ങള്‍ അനുഭവപ്പെടുന്നുണ്ട് എന്നത് വസ്തുതയാണ്.
എന്നാല്‍ ഇവിടെ സൗകര്യമില്ല എന്നുപറഞ്ഞ് ഒഴിവാക്കുന്നതിന് പകരം താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് രോഗിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും അവിടെ വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം പ്രസവം നടക്കുന്നതുവരെ താലൂക്ക് ആശുപത്രിയിലെയും ജില്ലാ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ ഈ സഹോദരിയോടൊപ്പംനിന്നു എന്നതാണ് മനുഷ്യത്വപൂര്‍ണമായ കാര്യം.
സുഖപ്രസവം നടന്നതിന് ശേഷമാണ് അവര്‍ തിരിച്ചുപോവുന്നത്. ഇത് മാതൃകാപരമായ പ്രവര്‍ത്തനം തന്നെയാണ്. ഇത്തരത്തിലുള്ള ധാരാളം പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റ് ആരോഗ്യ മേഖലയില്‍ നടക്കുന്നുണ്ട്. ചിലപ്പോള്‍ അപൂര്‍വ്വമായുണ്ടാവുന്ന മോശമായ കാര്യങ്ങള്‍ പൊതുജനം അറിയുമെങ്കിലും നല്ല കാര്യങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറില്ല.
ഏതായാലും ചിറ്റൂരെ പ്രവര്‍ത്തനത്തെ കുറിച്ച് മലയാള മനോരമയടക്കം മുഖപ്രസംഗമെഴുതിയത് വളരെ ഉചിതമായി. നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് തയ്യാറായി മുന്നോട്ടുവരും അതൊരു വലിയ പ്രത്സാഹനമാവും.
ഏതായാലും ജീവന്‍ രക്ഷിക്കാനും പുതിയൊരു അതിഥിയെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ കഴിഞ്ഞ ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടര്‍മാരെയും സ്റ്റാഫിനെയും അങ്ങേയറ്റം അഭിനന്ദിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാട്ടില്‍ കൂടുതലായി ഇണ്ടാവട്ടെയെന്ന് ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍...
https://www.facebook.com/Malayalivartha


























