കാര്യങ്ങള്‍ മാറിമറിഞ്ഞു... പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്നു ദിലീപ് അടുപ്പമുള്ളവരോടു പറഞ്ഞുവെന്നതല്ലാതെ തെളിവുണ്ടോയെന്ന് കോടതി; ചില തെളിവുകള്‍ മുദ്രവച്ച കവറില്‍ ഉണ്ടെന്ന് പറഞ്ഞതോടെ കാര്യങ്ങള്‍ മാറി; ആരോപണങ്ങള്‍ ഗുരുതരം ക്രിമിനല്‍ ഗൂഢാലോചന; വഴിത്തിരിവായത് രഹസ്യതെളിവ്
കൊച്ചില്‍ നടിയെ ആക്രമിക്കപ്പെട്ട കേസിന് അനുബന്ധമായ കേസില്‍ ദിലീപ് പെട്ടുപോയിരിക്കുകയാണ്. ഇന്നലെ ശക്തമായ വാദമാണ് കോടതിയില്‍ നടന്നത്. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്നു ദിലീപ് അടുപ്പമുള്ളവരോടു പറഞ്ഞുവെന്നതല്ലാതെ അതിനുള്ള നീക്കം നടത്തിയതായി തെളിവുണ്ടോയെന്നു വാദത്തിന്റെ ആദ്യ ഘട്ടത്തില്‍ കോടതി ചോദിച്ചിരുന്നു. ചില തെളിവുകളുണ്ടെന്നും തുറന്ന കോടതിയില്‍ പറയാതെ മുദ്രവച്ച കവറില്‍ നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ വസ്തുതകള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഇടവേളയ്ക്കുശേഷം ചേര്‍ന്നപ്പോള്‍ കോടതി പറഞ്ഞു. ആരോപണങ്ങള്‍ ഗുരുതരമാണ്. ക്രിമിനല്‍ ഗൂഢാലോചനയിലേക്കും പ്രേരണയിലേക്കും വിരല്‍ ചൂണ്ടുന്ന വിവരങ്ങളുണ്ട്. എന്നാല്‍ നിലവില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം സ്ഥിരീകരിക്കത്തക്ക വസ്തുതകളില്ലെന്നും വിശദ അന്വേഷണം വേണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അന്വേഷണം സുഗമമായി മുന്നോട്ടുപോകാന്‍ വേണ്ട സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും പറഞ്ഞു. അന്വേഷണവുമായി ഏതു രീതിയിലും സഹകരിക്കാമെന്നു പ്രതികളുടെ അഭിഭാഷകനും മറുപടി നല്‍കി. കോടതിക്കു െകെമാറിയ രേഖകളെന്തെന്നു വ്യക്തമല്ല. കേസുമായി ബന്ധപ്പെട്ട ഒരു നിര്‍ണായക വ്യക്തിയെ സ്വാധീനിക്കാനുള്ള ശ്രമം സംബന്ധിച്ച തെളിവാണെന്നാണു സൂചന.
ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു മേല്‍ക്കോടതികളില്‍ നിയമ പോരാട്ടം നടക്കുന്നതിനിടെ വിചാരണക്കോടതി ഇന്നലെ വീണ്ടും സാക്ഷികളുടെ വിസ്താരം തുടങ്ങി. ഒന്നാം പ്രതി പള്‍സര്‍ സുനി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, അഞ്ചാം പ്രതി വടിവാള്‍ സലിം എന്നിവര്‍ കോടതിയില്‍ നേരിട്ടു ഹാജരായപ്പോള്‍ എട്ടാം പ്രതി നടന്‍ ദിലീപ് അടക്കമുള്ളവര്‍ അവധി അപേക്ഷ നല്‍കി വിട്ടുനിന്നു.
ഹൈക്കോടതി ഉത്തരവു പ്രകാരം സാക്ഷിപ്പട്ടികയില്‍ പുതുതായി ചേര്‍ത്ത 4 പേരില്‍ 2 പേരുടെ വിസ്താരമാണ് ഇന്നലെ നടന്നത്. മറ്റു 2 പേര്‍ക്കു സമന്‍സ് കൈമാറാന്‍ കഴിഞ്ഞിട്ടില്ലെന്നു ലോക്കല്‍ പൊലീസ് അറിയിച്ചു. വിസ്താരം ചൊവ്വാഴ്ച തുടരും. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍.അനില്‍കുമാര്‍ രാജിവച്ചതിനാല്‍ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി.സുനില്‍കുമാറാണു ഹാജരാകുന്നത്.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ സംവിധായകന്‍ ബാലചന്ദ്രകുമാറിന് ഹൈക്കോടതിയുടെ വിമര്‍ശനവുമുണ്ടായി. 2017 ലാണ് ഗൂഢാലോചന നടത്തിയതായി പറയുന്നതെന്നും അന്ന് ബാലചന്ദ്രകുമാര്‍ ദിലീപിനൊപ്പമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ബാലചന്ദ്രകുമാറിന്റെ സിനിമയില്‍നിന്ന് പിന്മാറിയ ശേഷമല്ലേ ദിലീപിനെതിരെ ആരോപണം വന്നതെന്നും കോടതി ചോദിച്ചു.
ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണെന്നും നേരത്തെ ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. പറഞ്ഞു പഠിപ്പിച്ച രീതിയിലായിരുന്നു അഭിമുഖമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുധ്യമുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി ഇല്ലാത്ത ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് പുതിയ കേസ്. പൊതുജനാഭിപ്രായം ദിലീപിനെതിരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
"
https://www.facebook.com/Malayalivartha