സിഐ മോശം പെൺകുട്ടിയാക്കി അപമാനിച്ചു, പ്രതിശ്രുത വരനോട് തന്നെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞു... പീഡന വിവരം നാട്ടുകാരെയെല്ലാം അറിയിച്ചു! പുറത്തിറങ്ങാൻ പോലും വയ്യാത്ത അവസ്ഥ; തേഞ്ഞിപ്പലത്ത് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്: സിഐയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ
കഴിഞ്ഞദിവസം തേഞ്ഞിപ്പലത്ത് ആത്മഹത്യ ചെയ്ത പോക്സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെണ്‍കുട്ടി നേരത്തെ ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പോക്‌സോ കേസ് അന്വേഷിച്ച ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സിഐക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. സിഐ തന്നെ മോശം പെൺകുട്ടിയെന്ന് വിളിച്ച് അപമാനിച്ചു. പീഡനവിവരം നാട്ടുകാരോടെല്ലാം പറഞ്ഞു.
പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. തന്റെ നിലവിലെ മാനസികാവസ്ഥയ്ക്ക് കാരണം സിഐ ആണെന്നും കുറിപ്പിലുണ്ട്. വിവാഹാലോചന നടക്കുന്ന സമയത്ത് പെണ്ണുകാണലിനെത്തിയ യുവാവിനോടാണ് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി തുറന്നുപറയുന്നത്.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ബന്ധുക്കളടക്കം ആറു പേര്‍ക്കെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. എന്നാല്‍ പ്രതിശ്രുത വരനെ സിഐ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും താന്‍ മോശം പെണ്‍കുട്ടിയാണെന്നും വിവാഹം കഴിക്കേണ്ടെന്നും പറഞ്ഞതായാണ് പെണ്‍കുട്ടിയുടെ കുറിപ്പിലുള്ളത്. കേസിന്റെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ അവിടെയുണ്ടായിരുന്ന നാട്ടുകാരോടെല്ലാം പീഡനവിവരം പറഞ്ഞ് അപമാനിച്ചു.
പുറത്തിറങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയാണ്. തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് കാരണം കേസിലെ പ്രതികളും കേസ് അന്വേഷിച്ച സിഐയാണെന്നും കുറിപ്പില്‍ ആരോപിക്കുന്നു. അതേസമയം, പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കണമെന്ന് നിരന്തരം പൊലീസിനോട് ആവശ്യപ്പെട്ടിട്ടും പൊലീസ് അതിന് തയ്യാറായില്ലെന്ന് ഇരയുടെ മാതാവും ആരോപിച്ചു.
ഇപ്പോള്‍ പുറത്തുവന്ന കുറിപ്പ് നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ എഴുതിയതാണ്. അതിനുശേഷം കൗണ്‍സിലിങ് നല്‍കാന്‍ പൊലീസിനോട് പലതവണ പറഞ്ഞിരുന്നു. എന്നാല്‍ ഒരിടത്തും കൊണ്ടുപോയില്ല. ഞങ്ങളോട് കൗണ്‍സിലിങ്ങിന് കൊണ്ടുപോകാനാണ് പൊലീസ് പറഞ്ഞത്. എനിക്ക് ആരുമില്ല. പൊലീസ് അന്ന് നല്ലരീതിയില്‍ ഇടപെട്ടിരുന്നെങ്കില്‍ മകള്‍ ഇത്തരം മാനസികാവസ്ഥയിലേക്ക് പോകില്ലായിരുന്നു. കേസ് അന്വേഷിക്കാനെല്ലാം പൊലീസ് വേഷത്തിലാണ് അവര്‍ വന്നത്.
എല്ലായിടത്തും ഞങ്ങളെ നാറ്റിച്ചു'- മാതാവ് വെളിപ്പെടുത്തി. കഴിഞ്ഞദിവസം മകള്‍ ജീവനൊടുക്കാനുള്ള കാരണം പ്രതിശ്രുത വരനുമായുള്ള പ്രശ്‌നങ്ങളാണെന്നാണ് കരുതുന്നതെന്നും മാതാവ് പറഞ്ഞു. 'ഇതില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയോ എന്ന് അറിയില്ല. പലതും പുസ്തകങ്ങളിലെല്ലാം കുറിച്ചിട്ടിരുന്നു. പ്രതിശ്രുത വരനും മകളും തമ്മില്‍ ഫോണിലൂടെ നിരന്തരം വഴക്കിട്ടിരുന്നു. പിന്നെ അവര്‍ എല്ലാം ഒത്തുതീര്‍പ്പാക്കി ശരിയാകും. അവന്‍ ഒരു പത്തുമിനിറ്റ് നല്ലതുപോലെ സംസാരിച്ചാല്‍ മകള്‍ ഇത് ചെയ്യില്ലായിരുന്നു'- മാതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha