കേസ് നടക്കുന്നതിനും വർഷങ്ങൾക്ക് മുൻപാണ് ദിലീപ് തനിക്ക് സംവിധായകൻ എന്ന നിലയിൽ പണം നൽകിയത്! ഭീഷണിപ്പെടുത്തി പത്ത് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്ന ദിലീപിന്റെ ആരോപണം നിഷേധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ...

ഭീഷണിപ്പെടുത്തി പത്ത് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്ന ദിലീപിന്റെ ആരോപണം നിഷേധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് പണം നൽകിയതെന്ന് അദ്ദേഹം പ്രതികരിച്ചു. കേസ് നടക്കുന്നതിനും വർഷങ്ങൾക്ക് മുൻപാണ് ദിലീപ് തനിക്ക് പണം നൽകിയത്. സാമുദായിക സ്പർദ്ധയുണ്ടാക്കാനാണ് ബിഷപ്പിനെ ഇതിലേക്ക് വലിച്ചിഴച്ചതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. സത്യവാങ്മൂലം പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു സംവിധായകന്റെ പ്രതികരണം.
ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലായിരുന്നു ദിലീപിന്റെ ആരോപണം. ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും, പലപ്പോഴായി പത്ത് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്നുമാണ് ദിലീപ് പറയുന്നത്. ജാമ്യത്തിനായി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയെന്നും പ്രതിഫലമായി എന്തെങ്കിലും കൊടുക്കണമെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടതെന്നും നടൻ ആരോപിച്ചിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യുന്നത് മുഴുവൻ വീഡിയോ ക്യാമറയിൽ പകർത്തും. ആദ്യഘട്ടത്തിൽ ഓരോ പ്രതികളെയും വെവ്വേറെയാണ് ചോദ്യം ചെയ്യുന്നത്. ആവശ്യമെങ്കിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. അതേസമയം, ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിച്ചു.
ദിലീപിൻ്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എത്തണമെന്നാണ് ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് നൽകിയിരിക്കുന്ന നിർദ്ദേശം. ബുധനാഴ്ച ആയിരിക്കും ബാലചന്ദ്രകുമാറിൽ നിന്ന് മൊഴിയെടുക്കുക. രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെയാണ് ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍. അന്വേഷണസംഘം മൂന്ന് ദിവസം ദിലീപിനെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷനോട് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























