അഞ്ച് പ്രതികൾക്കും 26 സംഭവങ്ങളിലും തങ്ങളുടേതായ റോളുകൾ ഉണ്ട്; അവരുടെ സാന്നിധ്യം എത്രത്തോളമെന്ന് ചോദ്യം ചെയ്യലിലൂടെ മാത്രമേ മനസിലാക്കാൻ സാധിക്കൂ; പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കും കാര്യങ്ങൾ മനസ്സിലാക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നത്; 26 സംഭവങ്ങളിൽ ഉത്തരം തേടുക എന്ന വലിയ ദൗത്യത്തിലേക്ക് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച സംഭവത്തിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിലുമായി നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യുകയാണ്. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നടക്കുന്ന ചോദ്യം ചെയ്യലിനായി നടൻ ഹാജരായി. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലാണ് നടക്കുന്നത് . ആദ്യ ദിവസമായ ഇന്നലെ 11 മണിക്കൂറാണ് നടനെയും ഒപ്പമുള്ളവരേയും ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്തത്.
26 സംഭവങ്ങളിൽ ഉത്തരം തേടുക എന്ന ദൗത്യമാണ് ക്രൈംബ്രാഞ്ചിനു ഉള്ളത്. ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലുമായി 26 സംഭവങ്ങളാണ് അറിയാൻ ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങളടക്കം ചോദ്യം ചെയ്യാൻ ഉൾപ്പെടുത്തുന്നുണ്ട് .
അഞ്ച് പ്രതികൾക്കും 26 സംഭവങ്ങളിലും തങ്ങളുടേതായ റോളുകൾ ഉണ്ട്.അവരുടെ റോൾ എത്രത്തോളമെന്ന് ചോദ്യം ചെയ്യലിലൂടെ മാത്രമേ മനസിലാക്കാൻ സാധിക്കൂ . പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കും കാര്യങ്ങൾ മനസ്സിലാക്കാൻ അന്വേഷണ സംഘം ശ്രമങ്ങൾ നടത്തുന്നത്. കഴിഞ്ഞ ദിവസം ദിലീപിനെ ഉന്നത ഉദ്യോഗസ്ഥർ പ്രത്യേകം ചോദ്യംചെയ്തു.
എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ഐ.ജി. യോഗേഷ് അഗർവാൾ എന്നിവരാണ് ദിലീപിനെ ഒരുമണിക്കൂർ ചോദ്യം ചെയ്യലിന് വിധേയമാക്കിയത് .രാവിലെ തയ്യാറാക്കിയ ചോദ്യങ്ങളിൽ മാറ്റംവരുത്തിയ ശേഷമായിരുന്നു ഉച്ചയ്ക്കുശേഷത്തെ ചോദ്യംചെയ്യൽ നടന്നത് . ബാലചന്ദ്രകുമാർ തന്നെ ബ്ലാക്ക്മെയിൽ ചെയ്തെന്ന് ദിലീപ് വീണ്ടും വീണ്ടും പറയുകയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളെക്കുറിച്ചും ചോദ്യങ്ങൾ പോലീസ് ഉന്നയിച്ചു .
ആരെയും നോവിച്ചിട്ടില്ലെന്നും വിചാരണക്കോടതിയിൽ ജഡ്ജി പറഞ്ഞപ്പോൾപ്പോലും ദൃശ്യം കാണാൻ കൂട്ടാക്കാത്ത ആളാണ് താനെന്നുള്ള മറുപടിയാണ് ദിലീപ് നൽകിയത്. ചോദ്യംചെയ്യൽ തുടങ്ങിയപ്പോൾ 'ഓർമയില്ലെന്ന' മറുപടിനൽകി ഒഴിഞ്ഞുമാറാൻ പ്രതികൾ ശ്രമിച്ചെന്ന വിവരവും ലഭ്യമാകുന്നുണ്ട് . പല നിർണായക ചോദ്യങ്ങൾക്കും നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഒരേ മറുപടിയാണു നൽകിയത്.
കുഴപ്പമാകില്ലെന്നു ബോധ്യമുള്ള ചോദ്യങ്ങൾക്കു മാത്രമാണ് ഇവർ മറുപടി നൽകിയത്.രാവിലെ 8.50-നാണ് ദിലീപ്, അനൂപ്, സൂരജ് എന്നിവർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.അതിനു മുമ്പുതന്നെ ബൈജു ചെങ്ങമനാട്, അപ്പു എന്നിവർ ഹാജരായിരുന്നു. മാധ്യമപ്രവർത്തകർ പ്രതികരണം ചോദിച്ചുവെങ്കിലും ദിലീപും കൂട്ടരും മറുപടിയൊന്നും നൽകാതെയായിരുന്നു മടങ്ങിയത്.
ചോദ്യംചെയ്യലിൽ പ്രതികളുടെ സഹകരണംമാത്രമല്ല, നിസ്സഹകരണവും കേസിലെ തെളിവിലേക്ക് ഉപകരിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറഞ്ഞു . ചോദ്യംചെയ്യലിന്റെ ഫലം നോക്കിയ ശേഷം കൂടുതൽ ആവശ്യങ്ങളുണ്ടെങ്കിൽ കോടതിയെ അറിയിക്കും. സത്യസന്ധമായ അന്വേഷണം നടത്തുകയെന്നതാണ് തങ്ങളുടെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കി . അതിന് എന്തുഫലമുണ്ടാകുമെന്ന് പറയാൻ തങ്ങൾആളല്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകുമ്പോൾ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ കഴിയുംവിധം പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. ഇത് വിജയിക്കാതെവന്നാൽ ചോദ്യംചെയ്യലിൽ പ്രതികൾ നടത്തിയ നിസ്സഹകരണം അന്വേഷണ സംഘം ആയുധമാക്കുകയും അതനുസരിച്ച് നീക്കങ്ങൾ നടത്തുകയും ചെയ്യും . കസ്റ്റഡിയിൽ തുടർച്ചയായി ചോദ്യംചെയ്താൽ പ്രതികൾ നിർണായക വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
https://www.facebook.com/Malayalivartha


























