നേരെ ഡല്‍ഹിച്ച് വിളിച്ചാലോ... ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ് ബിരുദം നല്‍കണമെന്ന ഗവര്‍ണറുടെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ് നാണം കെടുത്തി; ഇപ്പോഴിതാ നിര്‍ണായക ലോകായുക്ത ഫയല്‍ ഗവര്‍ണറുടെയടുത്ത്; ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് അഭ്യര്‍ഥിച്ച് പ്രതിപക്ഷനേതാവ്; കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നു

ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് ഡി ലിറ്റ് ബിരുദം നല്‍കണമെന്ന ഗവര്‍ണറുടെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ് നാണം കെടുത്തിയത് അടുത്തിടെയാണ്. ഇപ്പോഴിതാ ലോകായുക്തയുടെ നിര്‍ണായക ഫയല്‍ ഗവര്‍ണറുടെയടുത്താണ്. അതില്‍ ഒപ്പ് വയ്ക്കണമോയെന്ന് ഗവര്‍ണര്‍ തീരുമാനിക്കും.
ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് അഭ്യര്‍ഥിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കി. ലോകായുക്തയെ നിര്‍ജീവമാക്കുന്നതു മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുമെതിരായ കേസ് പരിഗണിക്കുന്നതിനാലാണെന്നും ആരോപിച്ചു.
ലോകായുക്ത പദവിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസോ സുപ്രീം കോടതി ജഡ്ജിയോ ആയിരുന്നവര്‍ക്കു പകരം ഇനി ഹൈക്കോടതി ജഡ്ജിയായാലും മതിയെന്നാണു സര്‍ക്കാര്‍ തീരുമാനം. ലോകായുക്തയെ തീരുമാനിക്കുന്ന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമാണ് അംഗങ്ങള്‍. എന്നാല്‍, ഇത്രയും ഗൗരവമുള്ള ഭേദഗതി പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ല. അടുത്തമാസം പകുതിയോടെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ, ധൃതി പിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതു ദുരൂഹമാണെന്നും ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിനെതിരെ ലോകായുക്തയുടെ മുന്നിലുള്ളത് 5 കേസുകളാണ്. ഇവയില്‍ ചിലതില്‍ ഉടന്‍ തീര്‍പ്പുണ്ടാകാനും സാധ്യതയുണ്ട്. ഈ കേസുകളില്‍ ലോകായുക്തയുടെ തീര്‍പ്പ് എതിരായാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 16 മന്ത്രിമാര്‍ പ്രതിക്കൂട്ടിലാകും. സഭയില്‍ ചര്‍ച്ചയ്ക്കു വച്ചു നിയമമാക്കാന്‍ നില്‍ക്കാതെ സര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സിലൂടെ ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നത് ഈ കേസുകളില്‍ ഉണ്ടായേക്കാവുന്ന തിരിച്ചടി ഭയന്നാണ് എന്നാണ് പ്രതിപക്ഷ ആരോപണം.
ഇതില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടതാണ് 3 കേസുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായിരുന്ന എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കെ.ടി.ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, എം.എം.മണി, മാത്യു ടി.തോമസ്, ജെ.മേഴ്‌സിക്കുട്ടിയമ്മ, എ.സി.മൊയ്തീന്‍, കെ.രാജു, രാമചന്ദ്രന്‍ കടന്നപ്പള്ളി, ടി.പി.രാമകൃഷ്ണന്‍, സി.രവീന്ദ്രനാഥ്, കെ.കെ. ശൈലജ, ജി.സുധാകരന്‍, പി.തിലോത്തമന്‍, ടി.എം.തോമസ് ഐസക് എന്നിവരായിരുന്നു ഈ തീരുമാനങ്ങളെടുത്ത മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. മന്ത്രിയായിരുന്ന വി.എസ്.സുനില്‍കുമാര്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ അദ്ദേഹം കേസില്‍ നിന്ന് ഒഴിവായി.
വെറും 50 രൂപയുണ്ടെങ്കില്‍ കേസ് ഫയല്‍ ചെയ്യാം. വക്കീല്‍ ഫീസ് നല്‍കാന്‍ പണമില്ലെങ്കില്‍ സ്വന്തമായി വാദിക്കാം. ജനപ്രതിനിധികളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അവരുടെ പദവി ദുരുപയോഗിച്ച് അഴിമതിക്കു ശ്രമിച്ചാല്‍ അതിനെതിരെ ഏതു സാധാരണക്കാരനും ഓടിയെത്തി പരാതി നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് ലോകായുക്ത. നിലവില്‍ എണ്ണൂറോളം കേസുകളാണ് തീര്‍പ്പു കല്‍പിക്കാനുള്ളത്. ലോകായുക്തയുടെ പല ഉത്തരവുകളും നടപ്പാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തയാറാകാറില്ലെന്നാണു വസ്തുത. എന്നാല്‍, കെ.ടി.ജലീല്‍ രാജിവച്ചതു പോലെ ലോകായുക്തയുടെ കണ്ടെത്തലുകള്‍ പലതും ഉന്നതരുടെ ഇറങ്ങിപ്പോക്കിനു കാരണമാകുമെന്നതാണ് ഈ സംവിധാനം ഇപ്പോഴും ജനങ്ങളില്‍ പ്രതീക്ഷ പകരുന്നത്.
അതേസമയം ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകള്‍ നിലവിലെ ലോകായുക്ത നിയമത്തിലുണ്ടെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വ്യവസ്ഥയാണു കേരളത്തില്‍ ലോകായുക്തയ്ക്ക് ഉള്ളത്. കെ.ടി.ജലീലിന്റെ രാജിയും മുഖ്യമന്ത്രിക്കും മന്ത്രി ആര്‍.ബിന്ദുവിനുമെതിരായ പരാതിയുമായി ഭേദഗതി ഓര്‍ഡിന്‍സിനു ബന്ധമില്ല. ഭരണഘടനയ്ക്കു വിധേയമായ നടപടിയാണിത്.
എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ലോകായുക്തയെ ഭരണഘടനാനുസൃതമാക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ഹൈക്കോടതിയുടെ 2 വിധികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിര്‍ദേശം നല്‍കാന്‍ മാത്രമേ ലോകായുക്തയ്ക്ക് അധികാരമുള്ളൂവെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























