നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയെന്ന വിവരത്തെ തുടര്‍ന്ന് നടപടി... വിദേശത്തുനിന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന് ലഭിച്ച ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം...

നടി ആക്രമിക്കപ്പെട്ട കേസിൽ ട്വിസ്റ്റോടു ട്വിസ്റ്റാണ് ദിനംപ്രതി പുറത്ത് വരുന്നത്. ഒളിപ്പിച്ച ഫോണുകൾ ദിലീപ് കൊടുക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ സംഭവത്തിലെ ദൃശ്യങ്ങള്‍ കണ്ടെത്താനായി അന്വേഷണം ദിലീപിന്റെ പ്രവാസി സുഹൃത്തുക്കളിലേക്ക്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. വിദേശത്തുനിന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന് ലഭിച്ച ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി യുകെയിലെ ദിലീപിന്റെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദൃശ്യങ്ങള്‍ എങ്ങനെ ലഭിച്ചു, പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ വരുന്നത്. പീഡനദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് യു.കെ, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നാണ് ബാലചന്ദ്രകുമാറിന് ഫോണ്‍ കോളുകള്‍ വന്നത്. ഇക്കാര്യവും റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സ്വിറ്റ്‌സര്‍ലാന്റില്‍ വ്യവസായിയായ മട്ടഞ്ചേരി സ്വദേശിയുടെ കൈവശമാണ് ദൃശ്യമുള്ളതെന്നാണ് വെളിപ്പെടുത്തല്‍. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന ഇയാള്‍ ഇപ്പോള്‍ അദ്ദേഹവുമായി അകല്‍ച്ചയിലാണ്. ഇയാള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ജനുവരി ഒന്‍പതിന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു...''ഇന്നലെ ലണ്ടനില്‍ നിന്ന് ആലുവ സ്വദേശിയായ ഷരീഫ് എന്നയാള്‍ വിളിച്ചു. പീഡന ദൃശ്യങ്ങള്‍ ലണ്ടനിലെ നാലുപേരുടെ പക്കലുണ്ടെന്നും ഫോര്‍ട്ട് കൊച്ചിയിലുള്ള ദിലീപിന്റെ ഒരു സുഹൃത്ത് മുഖേനയാണ് ഈ ദൃശ്യങ്ങള്‍ പകര്‍പ്പെടുത്തു ലണ്ടനിലേക്ക് കടത്തിയതെന്നും അയാള്‍ പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍പ്പെടുത്തു വിദേശത്തേക്ക് അയച്ചതിനേക്കുറിച്ച് ദിലീപിന് വ്യക്തമായ വിവരമുണ്ടെന്നും അയാള്‍ അവകാശപ്പെട്ടു.''
അതേസമയം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തന്റെ മൊബൈല്‍ ഫോണുകള്‍ ബുധനാഴ്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കില്ലെന്ന് നടൻ ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകന് കൈമാറിയിരിക്കുകയാണെന്നും അതിനുശേഷം ഹാജരാക്കാമെന്നുമാണ് ദിലീപിന്റെ വിശദീകരണം. ബുധനാഴ്ച മൂന്ന് മണിക്ക് മുമ്പ് പഴയ ഫോണുകള്‍ ഹാജരാക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലെന്നും ഫോണുകളില്‍ കൃത്രിമം കാണിക്കുമെന്ന് ആശങ്കയുണ്ടെന്നുമാണ് ദിലീപിന്റെ നിലപാട്.
https://www.facebook.com/Malayalivartha



























