അന്നും ഫോണ്‍ തന്നെ പ്രശ്‌നം... അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗൂഢാലോചന നടത്തിയ കേസില്‍ പുലിവാലായി ഫോണ്‍; അഭിഭാഷകര്‍ക്ക് ഫോണ്‍ കൈമാറിയെന്ന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ പറഞ്ഞുവെങ്കിലും ഇപ്പോള്‍ പറയുന്നു സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ ഫോണ്‍ ഫൊറന്‍സിക് വിദഗ്ധന് നല്‍കിയെന്ന്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വീഡിയോ റെക്കോഡ് ചെയ്ത ഫോണും പെന്‍ഡ്രൈവുമൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് കേസിനെ വല്ലാതെ ബാധിച്ചിരുന്നു. ഏതാണ്ട് അതുപോലെ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗൂഢാലോചന നടത്തിയ കേസില്‍ പുലിവാലായി ഫോണ്‍ മാറുന്നത്.
പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികള്‍ ക്രൈംബ്രാഞ്ചിന് ഫോണ്‍ കൈമാറില്ല. ഫോണ്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടിസിന് ഉടന്‍ മറുപടി നല്‍കും. അഭിഭാഷകര്‍ക്ക് ഫോണ്‍ കൈമാറിയെന്ന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ പറഞ്ഞു.
ദിലീപ് അടക്കം നാല് പ്രതികള്‍ ഫോണ്‍ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ദിലീപിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്തത് പുതിയ ഫോണ്‍ ആണ്. തെളിവുകള്‍ നശിപ്പിക്കാനാണ് ഫോണ്‍ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പഴയ ഫോണ്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നോട്ടിസ് നല്‍കുകയായിരുന്നു.
അതേസമയം നേരത്തേ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് വിദഗ്ധനു നല്‍കിയെന്ന് നടന്‍ ദിലീപ് വ്യക്തമാക്കി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അയച്ച സന്ദേശങ്ങള്‍ വീണ്ടെടുക്കാനാണു ഫോണ്‍ നല്‍കിയത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കിട്ടും. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാം.
ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയതു നിയമപരമല്ല. കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയതാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെയും ഫോണുകള്‍ പിടിച്ചെടുക്കണം. ഇവര്‍ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോണ്‍ പരിശോധിച്ചാല്‍ തെളിയുമെന്നും ദിലീപ് അവകാശപ്പെട്ടു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കും.
ദിലീപിനും ക്രൈംബ്രാഞ്ച് സംഘത്തിനും ഒരുപോലെ നിര്‍ണായകമാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്. 3 ദിവസം, 36 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന്റെ വിവരങ്ങളടക്കമുള്ള റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കും. പരസ്പരമുള്ള സംസാരത്തിനപ്പുറം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ശ്രമം നടത്തിയെന്നു തെളിയിക്കാനായാല്‍ മുന്‍കൂര്‍ ജാമ്യം തള്ളും. മൊഴികളില്‍ വൈരുധ്യമുണ്ടെന്നും ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തു കൂടുതല്‍ ചോദ്യം ചെയ്യണമെന്നുമുള്ള നിലപാടിലാണു ക്രൈംബ്രാഞ്ച്.
ക്വട്ടേഷന്‍ പ്രകാരം നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ഒന്നാം പ്രതിയായ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാട്, ദിലീപിന്റെ വിശ്വസ്തനും തിരുവനന്തപുരം സ്വദേശിയുമായ അഡ്വ.സജിത് എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കേസിലെ പ്രധാന തെളിവായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖയിലെ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദം തിരിച്ചറിയാനാണു വ്യാസനെ വിളിച്ചുവരുത്തിയതെന്നാണു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
ദിലീപിനു വേണ്ടി ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്തു നേരില്‍ക്കണ്ടു സംസാരിച്ചയാളാണ് അഭിഭാഷകന്‍. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം 3 ദിവസങ്ങളിലായി ദിലീപ് അടക്കമുള്ള 5 പ്രതികളെയും ക്രൈംബ്രാഞ്ച് 33 മണിക്കൂര്‍ ചോദ്യം ചെയ്തു. ദിലീപിന്റെ സഹോദരന്‍ പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.
https://www.facebook.com/Malayalivartha