കേസിനെ മാറ്റിമറിക്കുന്ന നിര്‍ണായക തെളിവ്, ദിലീപിലെ സംശയ നിഴലിലാക്കുന്ന പ്രോസിക്യൂഷന്റെ ആ 2 ചോദ്യങ്ങൾ...., നാടകീയ നീക്കങ്ങളുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയിൽ, ദിലീപിനെ പൂട്ടാൻ കട്ടയ്ക്കിറങ്ങി ക്രൈംബ്രാഞ്ച്

വധശ്രമ ഗൂഢാലോചന കേസില്‍ ഒന്നാം പ്രതിയാണ് നടൻ ദിലീപ്. കേസിൽ നടനുൾപ്പെടെയുള്ള കൂട്ടുപ്രതികളെ കോടതി അനുമതിപ്രകാരം മൂന്നു ദിവസം അതായത് മുപ്പത്തിമൂന്ന് മണിക്കൂറാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യ ചെയ്തത്. മൂന്നു ദിവസം പ്രതികളെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും ഡിജിറ്റല്‍ തെളിവുകളുമാടങ്ങിയ റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമര്‍പ്പിച്ചിരിക്കുകയാണ്.
റിപ്പോർട്ടിൽ കാര്യമായ വിവരങ്ങളില്ലെന്ന സൂചനയാണ് പുറത്തു വരുന്നതെങ്കിലും ദിലീപിനെതിരെ നിര്‍ണായക തെളിവ് കണ്ടെത്തി കഴിഞ്ഞിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കേസിലെ വിചാരണക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്.ഇത് കേസിൽ ഏറെ പ്രധാനപ്പെട്ട തെളിവാണ്. ഈ നിർണായക തെളിവ് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.
അന്വേഷണ സംഘം ആവശ്യപ്പെട്ട പഴയ ഫോൺ നൽകാനാവില്ലെന്ന ദിലീപിൻ്റെ നിലപാടിന് പിന്നിലും തനിക്കൊന്നും സംഭവിക്കില്ലെന്ന ഉറച്ച വിശ്വാസം തന്നെയാണെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ രണ്ട് ചോദ്യങ്ങളാണ് ഇതിൽ പ്രധാനമായും പ്രോസിക്യൂഷന്‍ ഉയർത്തുന്നത്.
ഫോണ്‍ ഹാജരാക്കാന്‍ ആകില്ല എന്ന് വ്യക്തമാക്കി ദിലീപ് നല്‍കിയ നോട്ടീസ് നിയമവിരുദ്ധമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു എന്നാണ് ദിലീപിന്റെ മറുപടി.
പ്രതിക്ക് എങ്ങനെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാന്‍ ആകുമെന്ന ചോദ്യമാണ് പ്രോസിക്യൂഷന്‍ ഒന്നാമതായി ഉന്നയിക്കുന്നത്. ഇത് കൂടാതെ രണ്ടാമതായി, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തൊട്ട് മുന്‍പത്തെ ദിവസം ഫോണുകള്‍ ഫോറെന്‍സിക് പരിശോധനക്ക് അയച്ചതിലും പ്രോസിക്യൂഷന്‍ സംശയം ഉയര്‍ത്തിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് നടൻ സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. അതിനാലാണ് പ്രധാന തെളിവായ മൊബൈൽ ഫോൺ കൈമാറാത്തതെന്നും കേസുമായി സഹകരിക്കണമെന്ന കോടതി നിർദ്ദേശം പ്രതികൾ ലംഘിക്കുകയാണെന്നും അവർ ശക്തമായി വാദിക്കുന്നു.
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കാന്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. കഴിഞ്ഞ ദിവസം പരിഗണിക്കാനെടുത്ത കേസ് പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരമാണ് അടുത്ത ബുധനാഴ്ചത്തേക്ക് കോടതി മാറ്റിയത്. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, വളരെ നാടകീയമായിട്ടാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിനെതിരെ പുതിയ തെളിവുകള്‍ കിട്ടിയ സാഹചര്യത്തിലാണ് കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയിലെത്തിയത്. പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും.
ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിന് ദൃക്‌സാക്ഷിയായ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്‌ത ശബ്ദരേഖയും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha

























