ദിലീപിന്റെ വീട്ടിൽ സഹായിയായി ഉണ്ടായിരുന്നയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; ചോദ്യം ചെയ്തു വിട്ടയുടൻ സഹായി പോയത് അവിടേക്ക്; അയാൾ ആരെയൊക്കെ ബന്ധപ്പെട്ടുവെന്നതും ക്രൈംബ്രാഞ്ച് പരിശോധിച്ചു; ഇതിൽ നിന്നും ലഭിച്ച ചില വിവരങ്ങൾ അന്വേഷണത്തിനു സഹായകമാകുമെന്ന വിലയിരുത്തലിൽ ക്രൈംബ്രാഞ്ച്

ദിലീപിന്റെ ഫോണുകൾക്കായുള്ള നെട്ടോട്ടത്തിലാണ് ക്രൈംബ്രാഞ്ച്. ആ ഫോണുകൾ ലഭ്യമായിക്കഴിഞ്ഞാൽ നിർണ്ണായക നീക്കം നടത്താനൊരുങ്ങുകയാണ് അന്വേഷണ സംഘം. ദിലീപിന്റെ ഫോണുകൾ ലഭിച്ചാലുടൻ അവ കൈമാറിയ ഫൊറൻസിക് ലാബിലേക്ക് അന്വേഷണം വ്യാപിപ്പിക്കും . മുംബൈയിൽ ഫോണിൽ നിന്ന് എന്തൊക്കെയാണു പരിശോധിച്ചതെന്നു കണ്ടെത്തുന്നതിനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
വർഷങ്ങളായി ദിലീപിന്റെ വീട്ടിൽ സഹായിയായി ഉണ്ടായിരുന്നയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയുണ്ടായി . ചോദ്യം ചെയ്തു വിട്ടയുടൻ സഹായി പോയ സ്ഥലവും ക്രൈംബ്രാഞ്ച് അന്വേഷിച്ചു. അയാൾ ആരെയൊക്കെ ബന്ധപ്പെട്ടുവെന്നതും ക്രൈംബ്രാഞ്ച് പരിശോധിച്ചു.ഇതിൽനിന്നു ലഭിച്ച ചില വിവരങ്ങളും അന്വേഷണത്തിനു സഹായകമാകുമെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ഉള്ളത്.
ഇതിനിടെ ദിലീപിന്റെയും അടുത്ത ബന്ധുക്കളുടെയും സാമ്പത്തിക ഇടപാടുകളിലും ക്രൈംബ്രാഞ്ച് സമാന്തരമായി അന്വേഷണം തുടങ്ങിയെന്നാണു ലഭ്യമാകുന്ന വിവരങ്ങൾസൂചിപ്പിക്കുന്നത്. അതേസമയം പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈൽ ഫോണുകൾ ദിലീപ് ഇന്നു ഹൈക്കോടതി റജിസ്ട്രാർ ജനറലിനു മുദ്രവച്ച കവറിൽ കൈമാറുവാൻ തയ്യാറെടുക്കുകയാണ്.
മുംബൈയിൽ പരിശോധനയ്ക്കയച്ചതായി ദിലീപ് അറിയിച്ച 2 ഫോണുകൾ ഇന്നു പുലർച്ചയോടെ കൊച്ചിയിലെത്തും. ഹൈക്കോടതി ഉത്തരവിട്ടിരുന്നത് ഈ ഫോണടക്കം 6 ഫോണുകൾ ഇന്നു രാവിലെ 10.15നു മുൻപു കൈമാറാനാണ്. ക്വട്ടേഷൻ നൽകി നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് നടപടി.
ഈ കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ ഒന്നാം പ്രതി ദിലീപ്, സഹോദരനും രണ്ടാം പ്രതിയുമായ പി.അനൂപ്, സഹോദരീഭർത്താവും മൂന്നാം പ്രതിയുമായ ടി.എൻ.സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന ഫോണുകൾ പരിശോധിച്ചാൽ മാത്രമേ സാധിക്കൂ എന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ചു .
ശേഷമാണ് ഫോണുകൾ ഹാജരാക്കാൻ നിർദേശം നൽകിയത്. ദിലീപ് ഉപയോഗിച്ചിരുന്ന 4 ഫോണുകളിൽ മൂന്നെണ്ണം മാത്രമാണു കൈമാറുന്നതെന്നും നിർണായകമായ ഒരു ഫോൺ ഒളിപ്പിച്ചതായും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആരോപണം ഉയർത്തുന്നുണ്ട്. ഒളിപ്പിച്ച ഫോണിന്റെ ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി നമ്പർ (ഐഎംഇഐ) ലഭിച്ചിട്ടുണ്ട്. എവിടെ നിന്നാണു ഫോൺ വാങ്ങിയതെന്നു കണ്ടെത്തിയതായും സൂചനകൾ ലഭ്യമാകുന്നുണ്ട്.
https://www.facebook.com/Malayalivartha