ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയിൽ; വാവസുരേഷിനെ വിദഗ്ധചികിത്സയ്ക്കായി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി; വാവാ സുരേഷിന് പാമ്പ് കടിയേറ്റത് കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ

കോട്ടയം : കോട്ടയം കുറിച്ചിയില്‍ പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പ് സ്‌നേഹി വാവ സുരേഷിന് പാമ്പ് കടിയേറ്റു. പാമ്പിന്റെ കടിയേറ്റ് അബോധാവസ്ഥയിലായ വാവാ സുരേഷിനെ ആദ്യം കോട്ടയം ഭാരത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ സുരേഷിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ കോട്ടയം ജില്ലാ ആശുപത്രിയിലും തുടർന്ന് ഇവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സുരേഷിന്റെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
കുറിച്ചി പഞ്ചായത്ത് ഒന്നാം വാര്‍ഡ് അഞ്ചലശേരിയില്‍ പാട്ടാശേരില്‍ മുന്‍ പഞ്ചായത്ത് ഡ്രൈവര്‍ നിജുവിന്റെ വീട്ടില്‍ പാമ്പിനെ പിടികൂടാന്‍ എത്തിയ വാവാ സുരേഷിനാണ് പാമ്പ് കടിയേറ്റത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വീടിന് സമീപത്തുള്ള കന്നുകാലിക്കൂടിനുള്ളില്‍ കൂട്ടയിട്ടിരുന്ന കല്ലിനുളളില്‍ പാമ്പിനെ കണ്ടെത്തിയത്. അന്ന് മുതല്‍ തന്നെ കുടുംബം വാവ സുരേഷിനെ വിളിച്ച് വരുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ന് വൈകുന്നേരം 4.45 മണിയോടെയാണ് സുരേഷ് സ്ഥലത്ത് എത്തിയത്. സുരേഷ് എത്തിയ ഉടന്‍ നാട്ടുകാരും പാമ്പിനെ പിടികൂടുന്നത് കാണാന്‍ തടിച്ചുകൂടി. പാമ്പിനെ പിടികൂടിയ സുരേഷ് ചാക്കിനുള്ളിലേക്ക് ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. മുട്ടിന് മുകളിലായി തുടയിലാണ് കടിയേറ്റത്. രക്തം പുറത്ത് വന്ന രീതിയില്‍ ആഴത്തിലുള്ള കടിയാണേറ്റത്.
ഇതിനിടെ, കയ്യില്‍ നിന്നും കുതറിയ പാമ്പ് തിരികെ കല്ലിനിടയിലേക്ക് തന്നെ പോയി. ഇതിനെ പിന്തുടര്‍ന്ന സുരേഷ് വീണ്ടും പാമ്പിനെ പിടകൂടി ചാക്കിനുള്ളില്ലാക്കിയ ശേഷം, തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്ന് നാട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സുരേഷും ബോധരഹിതനായത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ ഇദ്ദേഹം ബോധരഹിതനായിരുന്നതായി ഭാരത് ആശുപത്രി എം ഡി വിനോദ് വിശ്വനാഥന്‍ അറിയിച്ചു.
സുരേഷിന് കടിയേല്‍ക്കുന്നത് കണ്ട യുവാവ് ബോധരഹിതനായി നിലത്ത് വീണു. അതേസമയം, പാമ്പിനെ കണ്ട വിവരം അറിഞ്ഞ ഉടന്‍ സുരക്ഷഇതമായി പാമ്പിനെ പിടികൂടാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ പൊന്നമ്മ സത്യന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha