പാമ്പ് കടിയേറ്റാൽ സാധാരണ നൽകാറുള്ളത് 25 കുപ്പി ആന്റിവെനം!!! ആ ഒറ്റക്കാരണത്താൽ വാവയ്ക്ക് 65 കുപ്പി ആന്റിവെനം നൽകാൻ ഡോക്ടർമാർ തീരുമാനിച്ചു... വാവ സുരേഷ് നാളെ ആശുപത്രി വിട്ടേക്കും: വാവയുടെ തിരിച്ചുവരവിനായി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി തമിഴ്നാട് പൊലീസും

മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷിന് നൽകിയത് 65 കുപ്പി ആൻ്റിവെനം. സാധാരണ മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി 25 കുപ്പിയാണ് നല്‍കാറുള്ളത്. എന്നാല്‍ ഇത് നല്‍കിയിട്ടും സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ലാതിരുന്നതിനെ തുടർന്നാണ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കൂടുതല്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചത്. പാമ്പ് കടിയേറ്റ് എത്തുന്ന ആള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളെജില്‍ ആദ്യമായാണ് ഇത്രയും ആന്റിവെനം നല്‍കുന്നത്. ശരീരത്തില്‍ പാമ്പിന്റെ വിഷം കൂടുതല്‍ പ്രവേശിച്ചത് മൂലമാണ് ഇത്രയധികം മരുന്നു നല്‍കേണ്ടി വന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പാമ്പ് കടിയേറ്റ് ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച വാവ സുരേഷിനെ സ്ഥിതി ഗുരുതരമെന്ന് കണ്ട് കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രി യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതും ഇദ്ദേഹത്തിന്റെ നില ഗുരുതരമാക്കി. ഇരുപത് ശതമാനം മിടിപ്പുള്ള ഹൃദയുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിക്കുന്നത്.
ആരോഗ്യവകുപ്പും വനംവകുപ്പും വാവ സുരേഷിന്റെ ചികിത്സ്‌ക്ക് സഹായം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ആന്റി ബയോട്ടിക്കുകൾ മാത്രമാണ് വാവയ്ക്ക് നൽകുന്നത്. തിങ്കളാഴ്ച അല്ലെങ്കിൽ ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യും. സ്വയം ഖരഭക്ഷണം കഴിച്ചു തുടങ്ങുകയും പരസഹായമില്ലാതെ നടക്കുകയും ചെയ്യുന്നുണ്ടിപ്പോൾ അദ്ദേഹം.അതേസമയം വാവ സുരേഷിന്റെ ജീവൻ രക്ഷിക്കുന്നതിനായി തമിഴ്നാട് പൊലീസ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി. തെങ്കാശി ജില്ലയിലെ കരിവാലം വണ്ടനല്ലൂർ സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ കാളിരാജൻ, സബ് ഇൻസ്‌പെക്ടർ രാജഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ് മാരിയപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് സുരേഷിന്റെ ഫോട്ടോ പതിച്ച ബോർഡുമായി ശ്രീ പാൽവണ്ണനാഥർ ക്ഷേത്രത്തിലേക്കു നടന്നെത്തി പൂജകളും വഴിപാടുകളും നടത്തിയത്. പിടിക്കുന്ന പാമ്പുകളെ വനത്തിൽ സുരക്ഷിതമായി എത്തിച്ച് ആവാസ വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനാലാണ് വാവ സുരേഷിനായി പ്രത്യേകം പൂജ നടത്തിയതെന്ന് പൊലീസ് പറയുന്നു. സുരേഷിന് ആശംസകളുമായി പോസ്റ്ററുകളും കാണാം.
ജനുവരി 31 ന് ഉച്ചയ്ക്കാണ് വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത്. കുറിച്ചി പാട്ടശ്ശേരിയില്‍ വെച്ചായിരുന്നു സംഭവം. കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയില്‍ ഒരാഴ്ച മുമ്പാണ് ആളുകള്‍ പാമ്പിനെ കണ്ടിരുന്നത്. അന്ന് ആളുകള്‍ വാവ സുരേഷിനെ വിവരമറിയിച്ചിരുന്നെങ്കിലും അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ എത്താന്‍ സാധിച്ചിരുന്നില്ല. പിന്നീടാണ് വാവ സുരേഷ് അവിടെയെത്തിയത്. ആറടിയിലേറെ നീളമുള്ള മൂര്‍ഖനാണ് വാവ സുരേഷിനെ കടിച്ചത്. പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ വാവ സുരേഷിന് കടിയേല്‍ക്കുകയായിരുന്നു കാല്‍ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. പാമ്പിനെ പിടികൂടി കുപ്പിലാക്കിയ ശേഷം സ്വയം പ്രാഥമിക ശുശ്രൂഷ ചെയ്താണ് ആശുപത്രിയിലേക്ക് പോയത്.
https://www.facebook.com/Malayalivartha
























