തലവേദനയുമായി നിരന്തരം ആശുപത്രിയിലെത്തിയ പെൺകുട്ടിയോട് ഞാൻ വീണ്ടും ചോദിച്ചു എന്തേ ആരെയും കൂട്ടി വരാത്തത്; ഉത്തരം പതിവുപോലെ മൗനം! എപ്പോഴും ഫുൾസ്ലീവ് ടീഷർട്ടിൽ വരുന്ന പെൺകുട്ടിയുടെ ഇടതു കയ്യിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ പോലുള്ള നാലഞ്ച് വരകൾ; കടുത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെട്ട പെൺകുട്ടി രണ്ടുതവണ ആത്മഹത്യാശ്രമം; വ്യക്തിപരമായ നിരാശയും പ്രൊഫഷണൽ പരാജയവും എല്ലാം കൂട്ടുനിന്നിട്ടുണ്ടാകണം; ഉക്രൈൻ ബിരുദധാരിയായ പെൺകുട്ടിയുടെ ജീവിതാവസ്ഥ വ്യക്തമാക്കി ഡോ. സുൽഫി നൂഹ്

ഉക്രൈൻ ബിരുദധാരിയായ പെൺകുട്ടിയുടെ ജീവിതാവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ് ഡോ. സുൽഫി നൂഹ്.അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഒരു ഉക്രൈൻ ആത്മഹത്യ കുറിപ്പ് ഏതാനും വർഷങ്ങൾക്കു മുൻപാണ്. നിർത്താത്ത തലവേദനയുമായി നിരന്തരം ആശുപത്രിയിലെത്തിയ പെൺകുട്ടിയോട് ഞാൻ വീണ്ടും ചോദിച്ചു. എന്തേ ആരെയും കൂട്ടി വരാത്തത്. ഉത്തരം പതിവുപോലെ മൗനം!
തലവേദനയുടെ കൃത്യമായ കാരണം കണ്ടെത്താനാകാതെ ചില പരിശോധനകൾ കൂടി ഞാൻ ആവശ്യപ്പെട്ടു. ദന്തരോഗവിദഗ്ദ്ധനും നേത്രരോഗ വിദഗ്ധനും പ്രത്യേകിച്ച് ബുദ്ധിമുട്ടുകളില്ലായെന്ന് വിധിയെഴുതിയ ഒരു നോൺ സ്പെസിഫിക് തലവേദന. ആദ്യദിവസം മുതൽ ഒരു സൈക്യാട്രി കൺസൾട്ടേഷൻ അത്യാവശ്യമെന്ന് തോന്നൽ കൂടുതൽ കൂടുതൽ ശക്തമായി. അതും കൂടി മനസ്സിൽ കണ്ടാണ് വീട്ടിൽ നിന്നും ആരെയെങ്കിലും കൂട്ടി വരാൻ ആവശ്യപ്പെട്ടത്.
വീണ്ടും ഒറ്റയ്ക്കെത്തിയ പെൺകുട്ടിയോട് ഞാൻ കാര്യകാരണങ്ങൾ ഒന്നുകൂടി ചോദിച്ചു. ഒന്നും കണ്ടെത്താനായില്ലെങ്കിലും എപ്പോഴും ഫുൾസ്ലീവ് ടീഷർട്ടിൽ വരുന്ന പെൺകുട്ടിയുടെ ഇടതു കയ്യിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ പോലുള്ള നാലഞ്ച് വരകൾ ഞാൻ ശ്രദ്ധിച്ചു. റ്റെൻടെടിവ് കട്സ് എന്നറിയപ്പെടുന്ന ഈ മുറിവുകൾ ആത്മഹത്യ ശ്രമത്തിനിടെ കിട്ടിയതെന്നുറപ്പ്. എങ്കിലും ഞാൻ വീണ്ടും ചോദിച്ചു.
"ഇതെന്താ"? ഒരു നിമിഷം പരിപൂർണ്ണ നിശബ്ദത. പെട്ടെന്ന് പെൺകുട്ടി പൊട്ടിക്കരയാൻ തുടങ്ങി. ഒരുതരത്തിൽ കുട്ടിയെ സമാധാനിപ്പിച്ചു. മെല്ലെമെല്ലെ പെൺകുട്ടി കഥയുടെ ചുരുളഴിച്ചു. ആദ്യത്തെ വാചകം തന്നെയെന്നെ ഞെട്ടിച്ചു. "പറഞ്ഞില്ലെന്നേയുള്ളൂ. ഞാൻ ഡോക്ടറാണ്". അതുകേട്ട് ഞാൻ ചെറുതായൊന്ന് ഞെട്ടിയെങ്കിലും പിന്നെ പറഞ്ഞ കഥകൾ എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല.
ഒരു ഉക്രയിൻ ബിരുദധാരി.
യുക്രൈൻ കോഴ്സ് കഴിഞ്ഞെങ്കിലും ഭാരതത്തിലെ ലൈസൻസിങ് പരീക്ഷയായ എഫ് എം ജി എഴുതുവാനുള്ള നിരന്തര ശ്രമം പരാജയപ്പെട്ട വിദ്യാർത്ഥിനി. പരീക്ഷ എഴുതാനായി ഡൽഹിയിലും തിരുവനന്തപുരത്തും പറന്നു നടക്കുന്നു. ഇത്തവണ അഞ്ചാം തവണയാണ് പരീക്ഷ എഴുതുന്നത്. വീണ്ടും വീണ്ടും പരീക്ഷ എഴുതുന്നു .വീണ്ടും വീണ്ടും തോൽക്കുന്നു. വലിയ തുക ലോണെടുത്ത് വലിയ പ്രതീക്ഷയോടെ ഡോക്ടറാക്കാൻ പറഞ്ഞു വിട്ട മാതാപിതാക്കൾ കടുത്ത നിരാശയിൽ.
കല്യാണ ആലോചനകൾ സ്വയംതട്ടിയെറിഞ്ഞ പെൺകുട്ടി ലൈസൻസ് പരീക്ഷ എഴുതി എടുക്കാനുള്ള ശ്രമം തുടർന്നു. കടുത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെട്ട പെൺകുട്ടി രണ്ടുതവണ ആത്മഹത്യാശ്രമം വ്യക്തിപരമായ നിരാശയും പ്രൊഫഷണൽ പരാജയവും എല്ലാം കൂട്ടുനിന്നിട്ടുണ്ടാകണം. മാതാപിതാക്കളെ കണ്ടാലെ ചികിത്സ തുടരാൻ കഴിയൂയെന്ന് നിർബന്ധം പിടിച്ച ഞാൻ ഒരു തരത്തിൽ സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടു. ആ കുട്ടി എന്ത് പിഴച്ചു.
എനിക്ക് ആർക്കിടെക്ട് ആകാനാണ് ഇഷ്ടമെന്ന് മാതാപിതാക്കളോട് ആയിരംവട്ടം പറഞ്ഞതായി കുട്ടി പറയുന്നു. കുറ്റവാളികൾ തീർച്ചയായും മാതാപിതാക്കൾ തന്നെയാണ് സമൂഹവും പിന്നെ കഴുകൻ കണ്ണുകളുമായി കാത്തിരിക്കുന്ന ചില റിക്രൂട്ടിങ് ഏജൻസികളും. ഈ സംഭവം നടക്കുമ്പോൾ നീറ്റ് പരീക്ഷ ആവശ്യമില്ലെന്നാണ് ഓർമ്മ. ഇപ്പോൾ നീറ്റ് പരീക്ഷയിൽ വെറും15 ശതമാനത്തിനടുത്ത് മാർക്ക് വാങ്ങിയാൽ (ഫിഫ്റ്റിയത്ത് പെർസെന്റെൽ)
പരീക്ഷ പാസാകും. പ്ലസ് ടു പരീക്ഷ പാസാകുന്ന എല്ലാ കുട്ടികളും നീറ്റിൽ ക്വാളിഫൈ ചെയ്യാതിരിക്കാൻ കഴിയില്ല. നീറ്റ് പരീക്ഷ പാസായി എന്ന ഒറ്റ കാരണം കൊണ്ട് ഇതുപോലെ പോലെ ആയിരക്കണക്കിന് കുട്ടികൾ കടുത്ത മനോവ്യഥയിൽ. തിരിച്ചറിയേണ്ടത് രക്ഷകർത്താക്കളും പൊതുസമൂഹം. വീണ്ടും വീണ്ടും ആത്മഹത്യാക്കുറിപ്പുകൾ ഉണ്ടാകാതിരിക്കട്ടെ. ഡോ സുൽഫി നൂഹു
https://www.facebook.com/Malayalivartha
























