നടിയെ ആക്രമിച്ച കേസിലെ രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം കോടതി ജീവനക്കാരിലേക്കും... രേഖകള്‍ കൈവശപ്പെടുത്താന്‍ ദിലീപിന്റെ അഭിഭാഷകരും കോടതി ജീവനക്കാരും തമ്മിലുള്ള ബന്ധം ഉപയോഗപ്പെടുത്തിയോ, ദിലീപ് നേരിട്ട് കോടതി ജീവനക്കാരുമായി ബന്ധം സ്ഥാപിച്ചോ? ജീവനക്കാരെ ചോദ്യംചെയ്യാനായി അന്വേഷണസംഘം വിചാരണ കോടതിയുടെ അനുമതി തേടും...

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണായക വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേസിലെ രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം കോടതി ജീവനക്കാരിലേക്കും. ദിലീപിന്റെ ഫോണില്‍നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടെടുത്തതിന് പിന്നാലെയാണ് കോടതി ജീവനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിരിക്കുന്നത്. ജീവനക്കാരെ ചോദ്യംചെയ്യാനായി അന്വേഷണസംഘം വിചാരണ കോടതിയുടെ അനുമതി തേടും. ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ദിലീപിന്റെ ഫോണില്‍നിന്നാണ് കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട ചില രേഖകള്‍ കണ്ടെടുത്തത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായം നല്‍കിയ സായ് ശങ്കറിന്റെ ഹാര്‍ഡ് ഡിസ്‌ക്കില്‍നിന്നും ഈ രേഖകള്‍ കണ്ടെടുത്തിരുന്നു. ഇതെല്ലാം കോടതിയില്‍നിന്ന് സര്‍ട്ടിഫൈഡ് കോപ്പികളായി ലഭിച്ച രേഖകളെല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ചില കൈയെഴുത്ത് രേഖകളടക്കം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ ഈ രേഖകളെല്ലാം ദിലീപ് നിയമവിരുദ്ധമായി സംഘടിപ്പിച്ചതാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് എങ്ങനെയാണ് ഇതെല്ലാം ദിലീപിന്റെ കൈയിലെത്തിയതെന്ന് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. രേഖകള്‍ കൈവശപ്പെടുത്താന്‍ ദിലീപിന്റെ അഭിഭാഷകരും കോടതി ജീവനക്കാരും തമ്മിലുള്ള ബന്ധം ഉപയോഗപ്പെടുത്തിയോ, ദിലീപ് നേരിട്ട് കോടതി ജീവനക്കാരുമായി ബന്ധം സ്ഥാപിച്ചോ തുടങ്ങിയ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
ബാലചന്ദ്ര കുമാര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പുനരന്വേഷണത്തിന്റെ ചോദ്യം ചെയ്യലിൽ ദിലീപ് നിഷേധിക്കുകയായിരുന്നു. തന്റെ പണം തട്ടിയെടുക്കാന്‍ ബാലചന്ദ്രകുമാര്‍ ശ്രമിച്ചുവെന്നും ഈ കെണിയില്‍ വീഴാതിരുന്നതിനാലാണ് ആരോപണങ്ങളുമായി രംഗത്തുവന്നെതന്നും ദിലീപ് മൊഴി നല്‍കിയത്. ഇത്രയും ഗുരുതര സ്വഭാവമുള്ള കേസില്‍ പ്രതിയായ ഞാന്‍ ബാലചന്ദ്ര കുമാറിന്റെയും മറ്റു പലരുടെയും മുന്നില്‍ വച്ച് ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് കരുതുന്നുണ്ടോ എന്ന് ദിലീപ് അന്വേഷണ സംഘത്തോട് ചോദിച്ചു. കുടുംബത്തിലെ മുഴുവന്‍ പുരുഷന്‍മാരെയും കേസില്‍ പ്രതിയാക്കിയതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദീലീപ് സംശയം പ്രകടിപ്പിച്ചു.
ദിലീപ് പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ ദിലീപില്‍ നിന്ന് അറിയണ്ടതുണ്ട്. ഇന്നും ചോദ്യം ചെയ്യുന്നതിന് അതിന് വേണ്ടിയാണ്. ദിലീപില്‍ നിന്ന് ഇന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്ന വേളയില്‍ കൂടുതല്‍ വ്യക്തത കിട്ടാന്‍ മറ്റു പലരെയും ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട വീഡിയോ കണ്ട ശേഷം ലാപ്‌ടോപ് കാവ്യയ്ക്കാണ് കൈമാറിയത് എന്നാണ് പറയുന്നത്. ഈ സമയം വീട്ടിലെത്തിയ വിഐപിയെ കാവ്യ ഇക്ക എന്ന് അഭിസംബോധന ചെയ്തുവെന്നും പറയുന്നു. ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ പറയുന്ന ദിവസം നടന്ന കാര്യങ്ങള്‍ കാവ്യയില്‍ നിന്ന് ചോദിച്ചറിയും.
ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് കാവ്യ മാധവന് വൈകാതെ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കുമെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ പറഞ്ഞുകേള്‍ക്കുന്ന മാഡം ആര് എന്ന ചോദ്യത്തിനും വൈകാതെ ഉത്തരം ലഭിക്കുമെന്നാണ് സൂചന. ബാലചന്ദ്ര കുമാര്‍ പറയുന്ന ദിവസങ്ങളില്‍ വീട്ടിലുണ്ടായിരുന്ന മറ്റൊരു നടി ആര് എന്ന കാര്യത്തിലും കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. കഴിയുന്നിടത്തോളം ഉറ്റവരെയൊന്നും കേസിൽ വലിച്ചിഴക്കാതിരിക്കാൻ ദിലീപ് ശ്രദ്ധിച്ചിരുന്നു. എന്നാൽ ദിലീപ് ഭയപ്പെട്ടതു പോലെ തന്നെ സംഭവിക്കുകയാണ്. കാവ്യയെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, ആലപ്പുഴ സ്വദേശി സാഗറിനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. സാക്ഷിയാണ് ഇയാള്‍. മൊഴി മാറ്റാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് സാഗറിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സാഗര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചത്. ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനാണ് സാഗര്‍.
https://www.facebook.com/Malayalivartha