ചത്ത കുതിരയായ ജോർജിന് പിണറായിയുടെ ബൂസ്റ്റ്! മരുമോൻ പറഞ്ഞപ്പോൾ അമ്മാവൻ ഇളകിയതിൻെറ ഫലം
പിണറായിക്ക് വീണ്ടും പിഴച്ചു. പി.സി.ജോർജിൻ്റെ കാര്യത്തിലാണ് ഇക്കുറി പിഴച്ചത്. മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിൻ്റെ താത്പര്യങ്ങൾക്ക് വഴങ്ങിയാണ് പി.സി.ജോർജിനെ പുലർച്ചെ അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് തീവ്രവാദികളെ പോലെ അറസ്റ്റ് ചെയ്ത് താരപരിവേഷം നൽകിയത്. ചത്ത കുതിരയായ ജോർജിനെ പിണറായി ബൂസ്റ്റ് കൊടുത്ത് ഉഷാറാക്കിയെന്ന് പറഞ്ഞാൽ മതി.
പി.സി.ജോർജിനെ പിണറായി വിജയൻ രക്ഷിച്ചുവെന്നു തന്നെ പറയാം.. പിണറായിയെ ഇത്രയധികം ദ്രോഹിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് പി.സി.ജോർജിനെ പോലെ മറ്റൊരാളില്ല. എന്നിട്ടും പി.സി.ജോർജിനെ അദ്ദേഹം സഹായിച്ചു.
പി.സി.ജോർജ് ഏറെ നാളായി നിശബ്ദനായിരുന്നു. പൂഞ്ഞാറിലെ തോൽവിക്ക് ശേഷം അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് അകന്നുവെന്ന് തന്നെ പറയാം. ഹിന്ദുമഹാ സമ്മേളനത്തിൽ അദ്ദേഹത്തെ ബി ജെ പി ക്ഷണിച്ചത് ക്യത്യമായ തിരിച്ചറിവോടുകൂടിയാണ്. തീവ്ര ഹിന്ദു നിലപാട് കേരളത്തിൽ സ്വീകരിക്കാൻ മടിച്ചു നിന്ന ബി ജെ പി യെ പോലും കടത്തി വെട്ടികൊണ്ട് തികച്ചും ബുദ്ധി പൂർവമാണ് പി.സി.ജോർജ് ഹിന്ദു മഹാസമ്മേളനത്തിൽ തീവ്രനിലപാട് സ്വീകരിച്ചത്. ജോർജ് ബി ജെ പി നേതാക്കളെ ഞെട്ടിച്ചു. എന്നാൽ തനിക്കെതിരെ കേസെടുത്ത് തനിക്ക് ഒരു പ്ലേസ്മെൻറ് പിണറായി നേടിതരുമെന്ന് ജോർജ് പോലും പ്രതീക്ഷിച്ചില്ല. ഇവിടെയാണ് പിണറായിക്ക് പാളിയത്.
153. എ, 295 എ തുടങ്ങിയ വകുപ്പുകളാണ് പി.സി.ജോർജിനെതിരെ ചുമത്തിയത്. സാധാരണ ഗതിയിൽ പോലീസിൽ നിന്ന് ജാമ്യം കിട്ടില്ല. നിരവധി നേതാക്കൾക്കെതിരെ ഇത്തരം വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. 2015ൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസംഗത്തിനും 2003 ൽ പ്രവീൺ തൊഗാഡിയക്കെതിരെയും ഇതേ വകുപ്പ് ഉപയോഗിച്ച് കേസെടുത്തിരുന്നു.
ഏറ്റവുമൊടുവിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെതിരെയും ഇതേ വകുപ്പ് ഉപയോഗിച്ചാണ് കേസെടുത്തത്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കേസെടുക്കാറുണ്ടെങ്കിലും തുടർനടപടികൾ സാ ധാരണ ഗതിയിൽ ഉണ്ടാകാറില്ല.
ജോർജിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ അദ്ദേഹത്തിന് ഇത്രത്തോളം ഇമേജ് കിട്ടുമായിരുന്നില്ല. ഈരാറ്റുപേട്ടയിൽ ചെന്ന് ജോർജിനെ അറസ്റ്റ് ചെയ്യാൻ ഉപദേശിച്ചത് മന്ത്രി റിയാസാണെന്നാണ് കേൾക്കുന്നത്. അമേരിക്കയിലുള്ള മുഖ്യമന്ത്രിയുമായി നടത്തിയ കൂടിയാലോചനയിൽ അറസ്റ്റിനുള്ള അനുവാദം കിട്ടി. എന്നാൽ അത് ഇത്തരത്തിൽ പാളുമെന്ന് മുഖ്യമന്ത്രി മനസിലാക്കിയില്ല. അമേരിക്കയിലായതിനാൽ അദ്ദേഹം കൂടിയാലോചനകളും നടത്തിയില്ല.
പി.ശശിയാണ് ഇത്തരത്തിൽ ഒരു ഡ്രാമക്ക് പോലീസ് മേധാവിക്ക് നിർദേശം നൽകിയത്. ലാവ്ലിൻ കേസിൽ പിണറായിക്കെതിരെ ജോർജ് സ്വീകരിച്ച കടുത്ത നിലപാടുകൾക്കുള്ള ശശിയുടെ പക രംവീട്ടലായിരുന്നു ഇത്. അന്ന് ഇടതു മുന്നണിയിലായിരുന്ന ജോർജിനെ അച്ചുതാനന്ദനാണ് അദ്ദേഹത്തിൻ്റെ താത്പര്യാനുസരണം ഉപയോഗിച്ചത്. പിണറായിക്കെതിരെ കമലാ ഇൻറർനാഷണൽ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നത് ഇതേ ക്യാമ്പിൽ നിന്നാണ്. വി എസ് പിണറായിക്കെതിരായ കേസുകൾ കണ്ടെത്താൻ വി എസ് ജോർജിനെ വിദേശത്ത് വരെ അയച്ചെന്ന് ആരോപണം ഉയർന്നിരുന്നു.. ഇതെല്ലാം പരസ്യമായ രഹസ്യമാണ്. തരാതരം പോലെ ജോർജ് വി എസിനെ സഹായിച്ചിട്ടുമുണ്ട്. ഒരിക്കൽ എ .കെ ജി സെൻ്ററിൽ നിന്നും ജോർജിനെ പിണറായി ഇറക്കിവിട്ടതും വാർത്തയായിരുന്നു. വിവിധ പാർട്ടികളിലൂടെ ഇടതു മുന്നണിയിൽ കയറി പറ്റാവുന്ന ജോർജിൻ്റെ എല്ലാ ശ്രമവും പിണറായി നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് തൊട്ടുമുമ്പ് ഇടതു മുന്നണിയിൽ കയറി പറ്റാനുള്ള ജോർജിൻ്റെ ശ്രമവും പിണറായി തകർത്തു.
ഇടതു-വലത് പക്ഷങ്ങളുമായി കലഹിച്ച് നിൽക്കുന്ന ജോർജിനെതിരെ നടപടിയെടുക്കാൻ കാത്തിരിക്കുകയായിരുന്നു ഭരണപക്ഷവും പ്രതിപക്ഷവും. അതാണ് ഇപ്പോൾ സംഭവിച്ചത്. അതും ലീഗിൻെറ ചെലവിൽ.ഹിന്ദുമുഖമുള്ള ഇടതുമുന്നണിക്ക് ഇതും തിരിച്ചടിയായി.
മുമ്പും നിരവധി തവണ ജോർജ് ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.
തീവ്രവാദം തടയാൻ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്നാണ് പി.സി. ജോർജ് എം.എൽ. എ പറഞ്ഞത് ഒരിക്കൽ കേസിൻ്റെ വക്കു വരെ എത്തിയതാണ്.
2030 ഓടെ രാജ്യത്തെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാൻ ചില സംഘടനകൾ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലമാണ് അത് നടക്കാതെ പോയതെന്നും തൊടുപുഴയിൽ ഹൈറേഞ്ച് റൂറൽ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.
" തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കിൽ ഒറ്റമാർഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം." - പി.സി. ജോർജ് അന്ന് പറഞ്ഞു.
ക്രൈസ്തവനായ പി.സി. ജോർജിന്റെ പ്രസ്താവനയെ ക്രൈസ്തവ സഭ പോലും അത്ഭുതത്തോടെയാണ് കണ്ടത്. ബിജെപിയുമായി പിണങ്ങാതെ നിൽക്കുന്ന ക്രൈസ്തവ സഭകൾ പി.സി. ജോർജിനെ ഒരു ഘട്ടത്തിലും അനുകൂലിച്ചിരുന്നില്ല. പൂഞാറിൽ ക്രൈസ്തവ സഭകളുടെ പിന്തുണ കൊണ്ടാണ് ജോർജ് ഇക്കാലമത്രയും ജയിച്ചിട്ടുള്ളത്. എന്നാൽ സഭകൾ മലക്കം മറിഞ്ഞതാണ് ജോർജിനെ കഴിഞ്ഞ തവണ തോൽപ്പിച്ചത്..
ബി ജെ പി മാത്രമാണ് ജോർജിനെ സഹായിക്കാൻ അന്ന് ഉണ്ടായിരുന്നത്. അതു തന്നെയാണ് സഭകളെയും ഇസ്ലാം മത വിശ്വാസികളെയും ജോർജിന് എതിരാക്കിയത് . ഈരാറ്റുപേട്ടയിൽ ജോർജിന്റെ പ്രചരണ വാഹനം തടഞ്ഞത് തീവ്രവാദികൾ ആണെന്ന ജോർജിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.ജോർജ് ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നു.
ഭരണഘടന പ്രകാരം നമ്മൾ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണെന്നും ആ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഉൾപ്പെടെയുള്ള രാഷ്രീയത്തിനപ്പുറത്തുള്ള വർഗീയ നിലപാടുകൾ ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു..
കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന പ്രസ്താവനയിൽ എന്നും ജോർജ് ഉറച്ചു നിന്നു.പാലാ ബിഷപ്പിന് അദ്ദേഹം പിന്തുണ നൽകി.മാർ ജോർജ് ആലഞ്ചേരി അടക്കമുള്ള ക്രൈസ്തവ സഭാ മേധാവികളെ ജോർജ് പിന്തുണച്ചു.
ഇന്ത്യയെ 2030 ഓടെ ഒരു മുസ്ലീം രാജ്യമാക്കി മാറ്റണമെന്ന് ഉദ്ദേശിച്ച് കേരളത്തിൽ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പക്ഷേ പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ ആ മേഖലയിൽ താമസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇത് ദേശവിരുദ്ധ പ്രസ്താവനയാണെന്നാണ് പറയുന്നത്.
മുമ്പേ മുസ്ലീം വിരുദ്ധ പരാമർശത്തിന്റെ പേരിൽ അദ്ദേഹം പുത്താറിൽ പൊതുവേ അസ്വീകാര്യനായി രുന്നു.. ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി ഭാഗത്ത് മുസ്ലീം സമുദായത്തിന് ഗണ്യമായ സ്വാധീനമുണ്ട്. ഒരിക്കൽ പി.സി ജോർജ് എൻ ഡി എ വിട്ടത് തനിക്ക് സ്വാധീനം കുറയുന്നു എന്ന തിരിച്ചറിവ് കൊണ്ടാണ് .
യുഡിഎഫിൽ ഘടക കക്ഷിയാവാൻ ജോർജ് ശ്രമിച്ചിരുന്നു. കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയതോടെയാണ് നിലപാട് മാറ്റിയത്.
പി.സി. ജോർജിനെ മുന്നണിയിലെടുത്താൽ സമാന്തര സ്ഥാനാർഥിയെ നിർത്തുമെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചു. അവസാനം പൊതു സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണ നൽകാമെന്ന് യുഡിഎഫ് നിലപാടെടുത്തു. എന്നാൽ ഇതിനോട് പി.സി ജോർജിന് താതപര്യമുണ്ടായിരുന്നില്ല. ഇതേതുടർന്നാണ് മറ്റ് മാർഗങ്ങൾ നോക്കാൻ പി.സി. ജോർജ് നിർബന്ധിതനായത് . തനിക്കെതിരെ കരുക്കൾ നീക്കിയത് ഉമ്മൻ ചാണ്ടിയാണെന്ന വിശ്വാസത്തിലാണ് ജോർജ് ഇന്നും. പൂഞാറിൽ എ ഗ്രൂപ്പിനാണ് ആധിപത്യമുള്ളത്. ഉമ്മൻ ചാണ്ടിയാണ് പുഞ്ഞാറിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ജോർജ് കരുതുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം എൻഡിഎയുടെ ഭാഗമായത്. പത്തനംതിട്ട മണ്ഡലത്തിൽ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ച വിജയം എൻഡിഎയ്ക്ക് ലഭിച്ചില്ല. തൊട്ടുപിന്നാലെ എൻഡിഎ എന്നത് കേരളത്തിൽ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോർജ് മുന്നണി വിടുകയും ചെയ്തു. കെ.സുരേന്ദ്രനുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ജോർജ്. അവർ ഒരുമിച്ചാണ് ഇത്രയും കാലം പ്രവർത്തിച്ചിരുന്നത്.
നിലവിൽ ഒരുമുന്നണിയുടെയും ഭാഗമല്ലാതിരിക്കുന്ന പി.സി ജോർജിനെ എൻഡിഎയിലേക്ക് തിരികെ കൊണ്ടുവരാൻ ബിജെപിയാണ് ശ്രമിച്ചത്. പൂഞ്ഞാർ മണ്ഡലത്തിൽ പി.സി ജോർജിന് കാര്യമായ സ്വാധീനം ഉണ്ടെന്നതും അതിനൊപ്പം ബിജെപി സംവിധാനവും ചേരുമ്പോൾ വിജയം ഉറപ്പാണെന്നാണ് ബിജെപി വിലയിരുത്തിയത്..
രാമക്ഷേത്ര നിർമാണ ഫണ്ടിലേക്ക് പി.സി ജോർജ് സംഭാവന നൽകിയിരുന്നു. ഇതോടെയാണ് എൻഡിഎ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നത്. രാമക്ഷേത്രഫണ്ട് ജോർജിൻ്റെ ഒരു നമ്പ റായിരുന്നു.
നിയമസഭയിൽ പരമാവധി സീറ്റുകൾ നേടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേരളാ കോൺഗ്രസ് നേതാവ് പി.സി തോമസാണ് ഇതിനായി ശ്രമം തുടങ്ങിയത്. കുറെനാളായി മുന്നണിയിൽ നിന്ന് അകലം പാലിച്ച പി.സി തോമസ് തിരികെ സജീവമായിട്ടുമുണ്ട്.
ചെന്നിത്തല ജോർജിൻ്റെ ആരാധകനാണ്. ജോർജുമായി ചെന്നിത്തലക്ക് ഹൃദയ ബന്ധം കൂടുതലാണ്. കെ.എം മാണിക്കെതിരായ ബാർ കേസിലും ഉമ്മൻ ചാണ്ടിക്ക് എതിരായ സോളാർ കേസിലും ചെന്നിത്തല ജോർജിനെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ തന്ത്രങ്ങളിൽ വീണുപോയ ചെന്നിത്തലക്ക് ഇപ്പോൾ ജോർജിനെ സഹായിക്കാൾ കഴിയുന്നില്ല.
നിയമസഭയുടെ എത്തിക്സ് കമ്മിറ്റി അംഗമായിരിക്കെ ഫ്രാങ്കോ മുളയ്ക്കലിൻ്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രിക്കെതിരെ ജോർജ് നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.
പി സി ജോർജിനെതിരെ നൽകിയ പരാതി അദ്ദേഹം കൂടി ഉൾപ്പെട്ട നിയമസഭാ എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതിനെതിരെ വനിതാകമ്മീഷൻ അധ്യ ക്ഷയായിരിക്കെ എംസി ജോസഫൈൻ നൽകിയ പരാതിയിൽ നടപടി ഉണ്ടാകാതെ പോയത് ഭാഗ്യത്തിന് മാത്രമാണ്.
പി സി ജോർജ് കന്യാസ്ത്രിക്കെതിരെ നടത്തിയ പരാമർശം വിവാദമായിരുന്നു. കന്യാസ്ത്രി പോലീസിൽ പരാതി നൽകുകയും ചെയ്തു. സ്ത്രീത്വത്തെഅപമാനിച്ചതിനെതിരെ ജോർജിനെ പ്രതിയാക്കി പോലീസ് കേസുമെടുത്തു. ഉടൻ തന്നെ സ്പീക്കർ ജോർജിനെതിരെ രംഗത്തെത്തി. ജോർജ് മര്യാദ കാണിക്കണമെന്ന് സ്പീക്കർ പറഞ്ഞപ്പോൾ ധനമന്ത്രിയായിരുന്ന കെഎം മാണി ബജറ്റ് അവതരിപ്പിച്ചപ്പോൾ സ്പീക്കറുടെ കസേര ശ്രീരാമകൃഷ്ണൻ തള്ളിയിട്ട കാര്യം ജോർജ് ഓർമ്മിപ്പിച്ചു. ഇതിനിടയിലാണ് പി സി ജോർജിനെ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വനിതാകമ്മീഷൻ രംഗത്തെത്തിയത് .
നടൻ ദിലീപിന്റെ കേസിലും ജോസഫൈനുമായി ജോർജ് കൊമ്പുകോർത്തിരുന്നു. അന്നത്തെ വിവാദങ്ങൾ അങ്ങനെയിങ്ങനെ അവസാനിച്ചു. ജോസഫൈന്റെ പേരിൽ മനുഷ്യവിസർജ്യം അയച്ചുവെന്ന ആരോപണമാണ് പിന്നീട് ജോർജ് നേരിട്ടത്.
പി സി ജോർജിനെ ദേശീയ വനിതാ കമ്മീഷനും വിളിച്ചു വരുത്താൻ തീരുമാനിച്ചു. ഇതിനെതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു. കേരള സർക്കാരിന്റെ നോട്ടപുള്ളിയാണ് പി സി ജോർജ്. പിണറായിക്കാണെങ്കിൽ ജോർജിനെ പണ്ടേ കാണാൻ പാടില്ല. ജോർജും അച്യുതാനന്ദനും തമ്മിലുള്ള ബന്ധം തന്നെയാണ് കാരണം.
രാഷ്ട്രീയ മര്യാദയും പക്വതയും ജോർജീനറിയില്ലെന്ന കാര്യം പണ്ടേ പ്രസിദ്ധമാണ്. ടോൾ ചോദിച്ച ബൂത്ത് ജീവനക്കാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച പക്യതയാണ് അദ്ദേഹത്തിന്റെത്. ഭക്ഷണം നൽകാൻ താമസിച്ചതിന് എം എൽ എ ഹോസ്റ്റൽ കാന്റീൻ ജീവനക്കാരനെ കൈയേറ്റം ചെയ്തതും കേസായി. ഇത്തരത്തിൽ കലഹം പതിവാക്കിയ ജോർജിനെയാണ് ഇപ്പോൾ പിണറായി സ്റ്റാറാക്കിയത്.
https://www.facebook.com/Malayalivartha