അഭിഭാഷകന്‍ വാ തുറന്നില്ല.. പിസി യുടെ ജാമ്യം റദ്ധാക്കണം.. അല്ലങ്കിൽ പിണറായി ക്ലിഫ് ഹൗസില്‍ ഒരു വാഴ നട്ടെങ്കിലും പ്രതിഷേധിക്കു!
പി.സി ജോര്‍ജിന്റെ കസ്റ്റഡിയും സ്വന്തം കാറില്‍ ആഘോഷപൂര്‍വ്വം കൊണ്ടു നടന്നതും അറസ്റ്റ് ചെയ്തതുമൊക്കെ വെറും നാടകമായിരുന്നോ എന്ന് സംശയിക്കാന്‍ ഇടനല്‍കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്.'ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കോടതിയില്‍ ഹാജരാക്കിയ ജോര്‍ജിന് ജാമ്യം ലഭിച്ചിരിക്കുന്നു. കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരക്ഷരം മിണ്ടിയില്ല എന്നാണ് പി.സി ജോര്‍ജ് തന്നെ പറയുന്നത്. ഇത് ഒത്തുകളിയാണോ എന്ന സംശയത്തിന് ഇടനല്‍കുന്നതാണ്' - ഫിറോസ് പറഞ്ഞു.
ജാമ്യം കിട്ടിയ ജോര്‍ജ് പറഞ്ഞത് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ്. ഇത് നല്‍കുന്ന സന്ദേശമെന്താണ്? ജാമ്യം നല്‍കുമ്പോള്‍ കോടതി പറഞ്ഞത് ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ വീണ്ടും നടത്തരുതെന്നാണ്. എന്നാല്‍ ജാമ്യം കിട്ടി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പി.സി ജോര്‍ജ് ഉപാധി ലംഘിച്ചിരിക്കുന്നു. സര്‍ക്കാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കണം. അല്ലെങ്കില്‍ ക്ലിഫ് ഹൗസില്‍ ഒരു വാഴ നട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കണമെന്നും ഫെയ്‌സ്ബുക്ക് പ്രതികരണത്തില്‍ പി.കെ.ഫിറോസ് വ്യക്തമാക്കി.
വിദ്വേഷ പ്രസംഗം നടത്തിയെന്നാണല്ലോ പി.സി. ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അങ്ങനെയെങ്കില്‍, അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറയുന്ന വിദ്വേഷം ജനിപ്പിക്കുന്ന പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെയല്ലേ ആദ്യം നടപടി എടുക്കേണ്ടത് എന്നാണ് കുമ്മനം രാജശേഖരൻ ക്രതികരിച്ചത്. ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പി.യെ പരനാറി യെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ്, പി.സി.ജോര്‍ജിന്റെ പ്രസംഗത്തില്‍ കുറ്റമാരോപിക്കുന്നത്, അതു തന്നെ വിചിത്രമായിരിക്കുന്നു.
നേരത്തെ ലവ് ജിഹാദിനെതിരെ പ്രസംഗിച്ചതിന് ബിഷപ്പിനെതിരെയും പിണറായി സര്‍ക്കാര്‍ കേസെടുത്തിരുന്നു. വിദ്വേഷ പ്രസംഗം എന്തെന്ന് ഈ സര്‍ക്കാര്‍ ആദ്യം നിര്‍വ്വചിക്കണം. മുഖ്യമന്ത്രിയുടെ വിവാദ പ്രസംഗം അഭിപ്രായസ്വാതന്ത്യമായിട്ടാണ് കാണുന്നതെങ്കില്‍ അതേ അവകാശം ലവ് ജിഹാദിനെതിരെ മുന്നറിയിപ്പ് നല്‍കിയ ബിഷപ്പിനും പി.സി. ജോര്‍ജ്ജിനുമില്ലേ. പ്രസംഗമാണോ വിദ്വേഷ പ്രവൃത്തിയാണോ ആപത്ക്കരം. വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കുനേരെ കണ്ണാടച്ചിട്ട്, അത് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നത് നീതിയാണോ. ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടണമെന്നും അദേഹം പറഞ്ഞു.
അതേസമയം വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പിസി ജോർജ്ജിന് ഉപാധികളോടെയാണ് ജാമ്യം ലഭിച്ചു. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്. ഹിന്ദു മഹാസമ്മേളന വേദിയിൽ വച്ച് മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിലാണ് മുൻ എംഎൽഎ പിസി ജോർജ്ജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പുഞ്ഞാറിലെ വീട്ടിൽ നിന്നും ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ കസ്റ്റഡിയിൽ എടുത്ത പിസി ജോർജിനെ പത്ത് മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെയാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
https://www.facebook.com/Malayalivartha