പരനാറി എംപി; ബിഷപ്പ് നികൃഷ്ടം... പിണറായിയുടെ ഇരട്ടത്താപ്പ്! പിസിയെ തീർക്കാനിറങ്ങിയ ലക്ഷ്യം... പിസിയുടേത് മഹാഅപരാദം

മതവികാരം വ്രണപ്പെടുത്തിയെന്നും വിദ്വേഷ പ്രസംഗം നടത്തിയെന്നുമുള്ള കേസിൽ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചെങ്കിലും രാഷ്ട്രീയ വിവാദത്തിന് തല്ക്കാലം അറുതിയുണ്ടാവില്ല. കാരണം വിഷയം ഇനിയാണ് നടക്കാനിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അനുമതിയോടെ പൊലീസ് നടത്തിയ അറസ്റ്റിന് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിച്ചത് സര്‍ക്കാരിന് തിരിച്ചടിയായി. അതുകൊണ്ട് ആവശ്യം ഉയർത്തിയ മുസ്ലീം സംഘടനകൾക്ക് സർക്കാരിനോട് കടുത്ത അതൃപ്തി പുകയുന്നുണ്ട്.
153 (എ) വകുപ്പില്‍ ജോര്‍ജിനെ പിടിച്ച് അകത്തിടാൻ കഴിയാത്തത് പൊലീസിനും സര്‍ക്കാരിനും കടുത്ത ക്ഷീണമായി മാറിയിട്ടുണ്ട്. ക്ഷമ പറയില്ലെന്ന പി.സി ജോര്‍ജിന്‍റെ വാശി സര്‍ക്കാരിനെകൂടി വെല്ലുവിളിച്ചാണ് തുടരുന്നത്. പി സി ജോര്‍ജിന്‍റെ അറസ്റ്റിലുള്ള ആത്മമാര്‍ഥതയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.
ജോര്‍ജ് അബദ്ധം ഏറ്റുപറയണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ സര്‍ക്കാരിന് പ്രതിരോധം തീര്‍ത്തു. അല്ലെങ്കിൽ അതും അടുത്ത തിരിച്ചടിയാണ്. ഹിന്ദു മഹാസമ്മേനത്തില്‍ നടത്തിയ പ്രസംഗം അറസ്റ്റിലേക്ക് എത്തിതോടെ ബിജെപി കൂടുതൽ ശക്തിയാർജ്ജിച്ച് നിൽക്കുകയാണ്.
ഇതിനിടെ ചില വസ്തുതകൾ തുറന്ന് പറയുകയാണ് ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും. ഇടതുപക്ഷ സർക്കാരിന്റേയും സിപിഎമ്മിന്റേയും ഇരട്ടത്താപ്പിലേക്ക് വെളിച്ചം വീശുന്ന ചില തുറന്ന് പറച്ചിലുകളാണ് അവർ നടത്തിയിരിക്കുന്നത്.
ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ് പി.സി ജോർജിന്റെ പ്രസംഗത്തിൽ കുറ്റമാരോപിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരൻ ആരോപിച്ചത്. മതവിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് മുൻ എംഎൽഎ പി.സി ജോർജ്ജിനെതിരെയുള്ള പോലീസ് നടപടി ഏകപക്ഷീയവും പ്രതികാര ബുദ്ധിയോടെയുമുള്ളതാണെന്ന് കുമ്മനം രാജശേഖരൻ പ്രതികരിച്ചതും ചില ചരിത്രം ഓർമിപ്പിച്ച് കൊണ്ടാണ്.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണം. തെറ്റ് ആര് ചെയ്യുന്നോ, അവരെല്ലാം ശിക്ഷിക്കപ്പെടണം. ഒരേ നിയമം ചിലരെ മാത്രം ശിക്ഷിക്കാനുള്ള ചാട്ടവാറക്കാമെന്ന് മുഖ്യമന്ത്രി കരുതിയാൽ അതിനെതിരെ പ്രതിരോധം ഉണ്ടാകുമെന്നും ഫേസ്ബുക്ക് പ്രതികരണത്തിൽ കുമ്മനം രാജശേഖരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടുത്ത കാലങ്ങളായി ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കുമെതിരെ നടക്കുന്ന വിവേചനങ്ങൾക്കെതിരെ അതിനിശിത വിമർശനം നടത്തി വരികയായിരുന്നു പി.സി ജോർജ്ജ്. ഇതിൽ അസ്വസ്ഥത പൂണ്ട പിണറായി സർക്കാർ ജോർജിനെ കുരുക്കാൻ പിന്നാലെ പറ്റിയ ഒരു അവസരം നോക്കി നടക്കുകയായിരുന്നുവെന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തിയിട്ടുണ്ട്.
പുലർച്ചെ അഞ്ച് മണിക്ക് വീട്ടിലെത്തി ഒരു കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുന്ന മട്ടിലാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മറ്റു മതവിഭാഗങ്ങളെ അധിക്ഷേപിക്കുകയും അവരെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത നിരവധി മത നേതാക്കളുടെ പ്രസംഗം യുട്യൂബിൽ ലഭ്യമാണ്. അതിലൊന്നും യാതൊരു അസ്വസ്ഥതയും തോന്നാത്ത പിണറായിയും കൂട്ടരും പി.സി. ജോർജ്ജിന്റെ പിന്നാലെ നടക്കുന്നത് ഇരട്ടത്താപ്പാണെന്നും കുമ്മനം രാജശേഖരൻ വിമർശിച്ചു.
നാട്ടിൽ നടക്കുന്ന ചില യാഥാർത്ഥ്യങ്ങൾ, തന്റെ സ്വതസിദ്ധ ശൈലിയിൽ പി.സി. ജോർജ് ഹിന്ദു മഹാ സമ്മേളനത്തിൽ പറഞ്ഞത് മത വിദ്വേഷമെങ്കിൽ അതിലും തീവ്രതയോടെ ഹിന്ദു-ക്രിസ്ത്യൻ വിരോധം പ്രസംഗിച്ചവർക്കെതിരെ എന്തുകൊണ്ട് മുമ്പ് നടപടി എടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു. വിദ്വേഷ പ്രവർത്തനങ്ങൾക്കുനേരെ കണ്ണടച്ചിട്ട്, അത് ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നത് നീതിയാണോയെന്നും ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഇനി മറ്റൊരു ശ്രദ്ധേയമായ കാര്യം അവതരിപ്പിച്ചിരിക്കുന്നത് കെ. സുരേന്ദ്രനാണ്. അത് പി.സി. ജോര്‍ജ്ജ് എന്തു പറഞ്ഞു എന്നതിലല്ല കാര്യം ഇരിക്കുന്നത്. പി. സി. ജോര്‍ജ്ജിനുമേല്‍ ചാര്‍ത്തപ്പെട്ട അതേ കുറ്റം ആരോപിക്കപ്പെട്ട തീവ്രമുസ്‌ളീം പണ്ഡിതന്മാരോട് സര്‍ക്കാര്‍ എന്തു സമീപനം സ്വീകരിച്ചു എന്നതാണ് ഞങ്ങളെ സംബന്ധിച്ചുള്ള തര്‍ക്കമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. കുമ്മനം പറഞ്ഞതിന് തുടർച്ചയായി തന്നെയാണ് സുരേന്ദ്രനും ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
മുജാഹിദ് ബാലുശ്ശേരിയും ഫസല്‍ ഗഫൂറും വാഴ്ത്തപ്പെടുകയും പി.സി. ക്രൂശിക്കപ്പെടുകയും ചെയ്യുന്നിടത്താണ് ഞങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തുന്നത്. മതനിരപേക്ഷത വണ്‍ വേ ട്രാഫിക്ക് ആവരുതെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പാലാ ബിഷപ്പും ജോര്‍ജ്ജ് എം തോമസും പി. സി ജോര്‍ജ്ജും വേട്ടയാടപ്പെടുമ്പോള്‍ മുജാഹിദ് ബാലുശ്ശേരിയും ഫസല്‍ ഗഫൂറും ഓ. അബ്ദുള്ളയും വിശുദ്ധരാക്കപ്പെടുന്നതിലെ ഇരട്ടത്താപ്പാണ് ഞങ്ങള്‍ ശരിക്കും ചോദ്യം ചെയ്യുന്നത്. ഇരകളോടൊപ്പം നില്‍ക്കാനാണ് മറിച്ച് വേട്ടക്കാരെ മഹത്വവല്‍ക്കരിക്കാനല്ല ഞങ്ങള്‍ക്ക് താല്‍പ്പര്യമെന്നത് പരസ്യനിലപാടാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചതിനെതിരെ മുസ്ലീം ലീഗ് കടുത്ത ഭാഷയിൽ രംഗത്തെത്തിയിരുന്നു. സമുദായത്തെ ഒന്നടങ്കം കബളിപ്പിക്കുന്ന പിണറായി സർക്കാരിന്റെ നാടകമായിരുന്നു പി.സി ജോർജ്ജിന്റെ അറസ്‌റ്റെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ആരോപിച്ചു. ജാമ്യം കൊടുക്കരുത് എന്ന് പറയാനുളള ഉത്തരവാദിത്വം സർക്കാർ വക്കീലിനില്ലേ? എന്തുകൊണ്ടാണ് അദ്ദേഹം പറയാതിരുന്നതെന്ന് സലാം ചോദിച്ചു.
അതേസമയം, വിദ്വേഷ പ്രസംഗത്തിന്റെ പേരിലെ കേസിൽ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ മേൽക്കോടതിയിലേക്ക് നീങ്ങാൻ പോലീസ്. ജാമ്യ ഉത്തരവിന്റെ പകർപ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാൻ ആണ് നീക്കം. നിയമോപദേശം തേടി ആകും നടപടി. സർക്കാർ വാദം കേൾക്കാതെ ആണ് ജാമ്യം നൽകിയത് എന്നതും ഹർജിയിൽ ഉന്നയിക്കും.
കൂടാതെ, വിവാദമായ കേസിൽ മജിസ്‌ട്രേറ്റിന് മുന്നിൽ സർക്കാർ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടർ എത്താതിരുന്നതും ഏറെ ചർച്ചാവിഷയമാകും. പോലീസ് ആവശ്യപ്പെട്ടില്ല എന്ന എ പി പി യുടെ വിശദീകരണം പോലീസിന് തിരിച്ചടിയാണ്. പി.സി. ജോർജിന്റെ കാര്യത്തിൽ സർക്കാരിനെ സംശയത്തിൽ നിർത്താൻ ആണ് പ്രതിപക്ഷ നീക്കവും.
ഉപാധികളോടെയാണ് ഇന്നലെ ജാമ്യം നൽകിയത്.. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.
പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോർട്ട് പൊലീസ് പി സി ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha





















