ശാസ്താംകോട്ടയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം!

ശാസ്താംകോട്ടയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം. ഇവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യവിഷബാധയെ തുടർന്നാണ് ദേഹാസ്വാസ്ഥമുണ്ടായതെന്നാണ് സംശയം. ഇവർ മൂന്ന് പേരും ഭക്ഷണം കഴിച്ച ശാസ്താംകോട്ട പുന്നമൂട് പ്രവർത്തിക്കുന്ന ഫാത്തിമ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി അടപ്പിച്ചു. ഭക്ഷണത്തിന്‍റെ സാമ്പിൾ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മലപ്പുറം വേങ്ങരയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഇന്ന് ഒരു ഹോട്ടൽ അടപ്പിച്ചിരുന്നു. വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഇന്നലെ രാത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേർക്കാണ് ഇന്ന് ഭക്ഷ്യവിഷബാധയേറ്റത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ ഇന്ന് ഉച്ചയോടെ ആശുപത്രി വിട്ടിരുന്നു. പരിശോധനയിൽ മന്തിയിലെ കോഴി ഇറച്ചിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് ബോധ്യപ്പെട്ടതായി അരോഗ്യ വകുപ്പു അറിയിച്ചു. പൊലീസും സ്ഥലം സന്ദർശിച്ചു. ഹോട്ടൽ ഉടമക്കും ഇറച്ചി വിറ്റ കച്ചവടക്കാരനെതിരേയും നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം ഷവർമ കഴിച്ചു മരിച്ച ചെറുവത്തൂർ സ്വദേശിനി ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികളിൽ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽവിശദമായ പരിശോധനാ ഫലങ്ങൾ കൂടെ വന്ന ശേഷമായിരിക്കും അന്തിമ സ്ഥിരീകരണം. പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം കൂടെ വന്നാലേ ഇക്കാര്യം ഉറപ്പിക്കാനാവൂ എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
സംഭവത്തിൽ ഹോട്ടലുടമയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മരണകാരിയായ ഷവർമ്മ നിർമ്മിച്ച ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞഹമ്മദിനെയാണ് പ്രതി ചേർത്തത്. കേസിൽ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്. ഇയാൾ വിദേശത്താണ്. ദേവനന്ദ മരിച്ച സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് റിപ്പോർട്ട് കൈമാറിയത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കടയിൽ നിന്ന് ശേഖരിച്ച വെളളവും ഭക്ഷ്യ വസ്തുക്കളും വിശദ പരിശോധനയ്ക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















