വീണ്ടും ഭക്ഷ്യവിഷബാധ! തിരുവനന്തപുരത്ത് നിന്നും വയനാട്ടിൽ എത്തിയ വിനോദ സഞ്ചാരികൾ ആശുപത്രിയിൽ; 15 പേരെ കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, 23 അംഗ വിനോദ സഞ്ചാരി സംഘത്തിൽ 18 പേർക്ക് അസ്വസ്ഥത, ഇവര്‍ ഭക്ഷണം കഴിച്ചത് വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലിൽ നിന്ന്...

സംസ്ഥാനത്തുടനീളം ഭക്ഷ്യവിഷബാധയെ മുൻനിർത്തിയുള്ള ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് സ്വദേശിയായ പെണ്‍കുട്ടി മരണപ്പെട്ടത്. സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കെടുകാര്യസ്ഥതയെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതിഷേധം ഉയരുകയാണ്. ഈ കെടുകാര്യസ്ഥതയ്ക്ക് ഇരയായി മാറുകയായിരുന്നു പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയായ ദേവനന്ദ.
ഇപ്പോഴിതാ സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിൽ എത്തിയ വിനോദ സഞ്ചാരികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 15 പേരെ കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. തിരുവനന്തപുരം കിളിമാനൂർ സ്വദേശികൾക്കാണ് ഇത്തരത്തിൽ ഭക്ഷ്യ വിഷബാധയേറ്റത്. വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. 23 അംഗ വിനോദ സഞ്ചാരി സംഘത്തിൽ 18 പേർക്ക് അസ്വസ്ഥത ഉണ്ടായിരുന്നു. നാല് പേർക്ക് അവശത അനുഭവപ്പെടുകയും ചെയ്തു.
അതോടൊപ്പം തന്നെ കാസർഗോഡിനും കൊല്ലത്തിനും പിന്നാലെ കോട്ടയത്തും ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ. ഷവർമ കഴിച്ച വിദ്യാർത്ഥിനിക്കു ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന്, കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.കോട്ടയം മെഡിക്കൽ കോളജിലെ ബിഎസ്‌സി ഡയാലിസിസ് വിദ്യാർത്ഥിനിക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 20കാരിയായ പെൺകുട്ടി തിരുവനന്തപുരം സ്വദേശിനിയാണ്. ഇന്നലെ മെഡിക്കൽ കോളജ് മോർച്ചറി ഗെയിറ്റിനു എതിർവശത്തു സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിൽ നിന്നാണു വിദ്യാർത്ഥിനി ഷവർമ കഴിച്ചത്. ഭക്ഷണം കഴിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോൾ ശാരീരിക അസ്വസ്ഥതയും ശരീരമാകെ ചൊറിച്ചിലും അനുഭവപ്പെടുകയായിരുന്നു.
അതേസമയം, കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് അസുഖം ബാധിച്ചതുമായ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് പിന്നാലെ സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലപ്പോഴും ഷവര്‍മയ്ക്കുപയോഗിക്കുന്ന ചിക്കന്‍ മതിയായ രീതിയില്‍ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്.
സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാല്‍ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
പൂര്‍ണമായും ചിക്കന്‍ വേവിക്കാന്‍ കഴിയുന്ന മെക്കനൈസ്ഡ് മെഷീന്‍ മാത്രമേ ഷവര്‍മ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതില്‍ നിശ്ചിത അളവില്‍ മാത്രമേ ചിക്കന്‍ വയ്ക്കാന്‍ പാടുള്ളൂ. ചിക്കന്റെ എല്ലാ ഭാഗവും പൂര്‍ണമായും വെന്തു എന്ന് ഉറപ്പാക്കണം. ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























