ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... പിടി തോമസിന്റെ ഭാര്യയെ നിര്‍ത്തി എളുപ്പം ജയിക്കാമെന്നുള്ള നേതാക്കളുടെ പ്രതീക്ഷയ്ക്ക് വിള്ളല്‍; ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ജില്ലാ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ്; സ്ഥാനാര്‍ത്ഥിത്വം സജീവ പ്രവര്‍ത്തര്‍ക്ക് അവകാശപ്പെട്ടത്; പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കും

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ചൂട് പിടിച്ചിരിക്കുകയാണ്. തൃക്കാക്കരയില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചും കഴിഞ്ഞു. തൃക്കാക്കര പൊന്നാപുരം കോട്ടയെന്നാണ് പ്രതിപക്ഷ നേതാക്കള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ആ പൊന്നാപുരം കോട്ടയില്‍ കോണ്‍ഗ്രസുകാര്‍ തന്നെ വിള്ളലുണ്ടാക്കുകയാണ്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ ഒരു നേതാവുമായും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നല്ലെന്ന് എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ തുറന്നടിച്ചു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുരളീധരന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള തന്റെ എതിര്‍പ്പ് പരസ്യമാക്കിയത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ കുടുംബത്തെ പാര്‍ട്ടി സഹായിക്കേണ്ടത് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയല്ലെന്നും സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടതാണ് സ്ഥാനാര്‍ത്തിത്വമെന്നും മുരളീധരന്‍ വ്യക്തമാക്കി.
ഈ രീതിയില്‍ കോണ്‍ഗ്രസ്സില്‍ തുടരാനില്ലെന്നും പാര്‍ട്ടി വിടുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും പാര്‍ട്ടി ഭാരവാഹിയായി തുടരാന്‍ താത്പര്യമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
വളരെ വേഗമാണ് തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിശ്ചയിച്ചത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ എം എല്‍ എയായിരുന്ന പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനുള്ള കെ പി സി സിയുടെ നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചിരുന്നു. ഒറ്റക്കെട്ടായ തീരുമാനമാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. ഒരു തീരുമാനമെടുക്കുമ്പോള്‍ കുടുംബത്തില്‍ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. അതെല്ലാം പരിഹരിച്ചു കഴിഞ്ഞു. സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും. കെ റെയില്‍ പ്രചാരണ വിഷയമാക്കും. വിനാശമല്ല മറിച്ച് വികസനമാണ് വേണ്ടതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു. വിഡി സതീശന്‍, കെ സുധാകരന്‍, ഉമ്മന്‍ ചാണ്ടി, എംഎം ഹസന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഇന്ദിരാഭവനില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമായത്. ഈ മാസം 31നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം തൃക്കാക്കര നിയോജക മണ്ഡലം യു ഡി എഫിന്റെ പൊന്നാപുരം കോട്ടയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞ് തീരുന്നതിന് മുമ്പേ മറുപടിയുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തെത്തി. പൊന്നാപുരം കോട്ട ഇക്കുറി ഇടത് മുന്നണി ഇടിച്ച് തകര്‍ക്കുമെന്നും അത് തലയില്‍ വീഴാതെ ചെന്നിത്തല നോക്കണമെന്നും ഇ പി ജയരാജന്‍ തിരിച്ചടിച്ചു.
മികച്ച സ്ഥാനാര്‍ത്ഥിയായിരിക്കും എല്‍ ഡി എഫിന് ഇത്തവണയെന്നും ഈ തിരഞ്ഞെടുപ്പോടെ നിയമസഭയിലെ ഇടതുപക്ഷത്തിന്റെ സീറ്റ് മൂന്നക്കം കടക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എല്‍ ഡി എഫ് സംസാരിക്കുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണെന്നും സഹതാപതരംഗത്തെ ആശ്രയിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും ജയരാജന്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ ചര്‍ച്ച വികസനത്തിന്റെ കരുത്ത് കൂട്ടുമെന്നും ജനവികാരം സര്‍ക്കാരിന് അനുകൂലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha






















