തൃക്കാക്കരയിൽ മികച്ച മുന്നൊരുക്കം നടത്താനായി; എല്ലാ മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷമാണ് സ്ഥാനാർത്ഥിയായി ഉമ തോമസിനെ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കഴിഞ്ഞ ദിവസമാണ് തൃക്കാക്കരയിൽ നിന്ന് സ്ഥാനാർത്ഥിയായി പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഇത് മൂലം തൃക്കാക്കരയിൽ മികച്ച മുന്നൊരുക്കം നടത്താനായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കുകയുണ്ടായി. എല്ലാ മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷമാണ് സ്ഥാനാർത്ഥിയായി ഉമ തോമസിനെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.
'നേരത്തെ തന്നെ തൃക്കാക്കരയിൽ പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ കുറച്ച് പേർക്ക് അതൃപ്തിയുണ്ടായിരുന്നെങ്കിലും അതെല്ലാം ചർച്ച ചെയ്ത് മാറ്റി. സഹതാപ വോട്ടെന്ന വാക്കിന് ഇവിടെ പ്രസക്തി ഇല്ല. നല്ലൊരു സ്ഥാനാർത്ഥിയെ ഞങ്ങൾ അവതരിപ്പിച്ചു എന്നതാണ്.
ഉമ തോമസ് നല്ലൊരു സ്ഥാനാർത്ഥിയാണ്. ഏറ്റവും നന്നായി ആളുകളോട് ആശയവിനിമയം നടത്തുന്നയാളാണ്. പി ടി തോമസിനേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ ഉമ തോമസ് ജയിക്കും.'- എന്നും വി ഡി സതീശൻ ഒരു സ്വകാര്യ ചാനലിനോട് പറയുകയുണ്ടായി. 2021ലെ തിരഞ്ഞെടുപ്പിൽ 14,392 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി ടി തോമസ് ജയിച്ചത്.
അതേസമയം തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ സി പി എം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. കൊച്ചി മേയർ എം അനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗം കെ എസ് അരുൺകുമാർ, കോളേജ് അദ്ധ്യാപിക കൊച്ചുറാണി ജോസഫ് എന്നിവരെയാണ് ഇതിൽ പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha





















