അബ്കാരി മണിച്ചന്റെ ജയില്‍ മോചനം സംബന്ധിച്ച ഫയല്‍ ഗവര്‍ണര്‍ എടുത്തെറിഞ്ഞു; വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിഎസിന് പണികൊടുക്കാനുള്ള ശശിയുടെ നീക്കത്തിന് അന്ത്യമില്ല; കല്ലുവാതുക്കല്‍ വിഷമദ്യദുരന്തം ഒരു തിരിഞ്ഞുനോട്ടം..

മണിച്ചന്റെ ജയില്‍ മോചനം സംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവയ്ക്കില്ലെന്ന് സൂചന. പത്താം ക്ലാസുകാരിയെ അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ സമസ്ത നേതാവിനെതിരെ സര്‍ക്കാര്‍ കേസെടുക്കാത്തതില്‍ ഗവര്‍ണര്‍ പ്രതിഷേധത്തിലാണ്
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല ഏറ്റെടുത്ത പി.ശശി അച്ചുതാനന്ദനോട് ഒടുവില്‍ പകരം വീട്ടിയിരിക്കുകയാണ്. മദ്യരാജാവ് മണിച്ചനെ ജയില്‍ മോചിതനാക്കാനുള്ള തീരുമാനമെടുത്തു കൊണ്ടാണ് ശശി വി എസിനോട് പകരം വീട്ടിയത്. മണിച്ചന്‍ കേസില്‍ ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയെ പ്രതിയാക്കാന്‍ വി എസ് ശ്രമിച്ചിരുന്നു.
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രന്‍ എന്ന മണിച്ചന്‍. ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയെന്ന കാരണംപറഞ്ഞാണ് അദ്ദേഹത്തെ ജയില്‍ മോചിതനാക്കുന്നത്.. മണിച്ചനടക്കം വിവിധ കേസുകളില്‍പ്പെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയില്‍മോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനം. യഥാര്‍ത്ഥത്തില്‍ ഈ തീരുമാനം മണിച്ചനെ ജയില്‍ മോചിതനാക്കാന്‍ വേണ്ടിയുള്ളതായിരുന്നു.
മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവര്‍ക്ക് കൂട്ടമോചനം നല്‍കുന്നത്.
31 പേര്‍ മരിക്കുകയും ആറുപേര്‍ക്ക് കാഴ്ചനഷ്ടമാകുകയും 500 പേര്‍ ചികിത്സതേടുകയുംചെയ്ത മദ്യദുരന്തക്കേസിലെ പ്രതിയായതിനാല്‍ രാജ്ഭവന്‍ മണിച്ചന്റെ ജയില്‍മോചനമെന്ന ആവശ്യത്തെ ഗൗരവമായാണ് കാണുന്നത്. മൂന്നാഴ്ചയായിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠന്‍ എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി കഴിഞ്ഞ വര്‍ഷം വിട്ടയച്ചിരുന്നു.
ഗവര്‍ണര്‍ മണിച്ചന്റെ ഫയലില്‍ ഒപ്പുവയ്ക്കില്ലെന്ന് തന്നെയാണ് പി.ശശി കരുതുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പി.ശശി ഗവര്‍ണറെ കാണും. പൊളിറ്റിക്കല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം ശശിയാണ് ഗവര്‍ണറുടെ സെക്രട്ടേറിയറ്റുമായി ആശയവിനിമയം നടത്തുന്നത്. ഗവര്‍ണറുമായും ശശിക്ക് ബന്ധമുണ്ട്.
കഴിഞ്ഞയാഴ്ച മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ മുദ്രവെച്ച കവറില്‍ സംസ്ഥാനസര്‍ക്കാര്‍ ചില വിവരങ്ങള്‍ കോടതിയില്‍ നല്‍കാന്‍ ശ്രമിച്ചു. മോചനക്കാര്യമായിരുന്നു ഇതില്‍ എന്നാണ് സൂചന. എന്നാല്‍, മുദ്രവെച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച കോടതി വിവരങ്ങള്‍ സത്യവാങ്മൂലമായി നല്‍കാന്‍ നിര്‍ദേശിച്ചു. ഇപ്പോള്‍ സത്യവാങ്മൂലം തയ്യാറാക്കി വരികയാണ്. മണിച്ചന്റെ ഭാര്യയെ സുപ്രീം കോടതിയിലെത്തിച്ചത് സി പി എം തന്നെയാണ്. മണിച്ചന്റെ വിടുതല്‍ ഹര്‍ജി വേനല്‍ അവധിക്ക് ശേഷം പരിഗണിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഉപദേശക സമിതി തീരുമാനം എടുക്കാത്തതു എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മേയ് 19ന് മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ കോടതി ഉപദേശക സമിതിക്ക് നിര്‍ദ്ദേശം നല്‍കി.
വ്യാജമദ്യദുരന്ത കേസില്‍ മണിച്ചന് 302ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ചനഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷംകലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്പിരിറ്റ് കടത്തല്‍, ചാരായവില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്കായി മറ്റൊരു 43 വര്‍ഷവും വിധിച്ചിരുന്നു. ശിക്ഷ ഒരേകാലത്ത് അനുഭവിച്ചാല്‍ മതി. ജീവപര്യന്തം ജീവിതാവസാനംവരെയാണെന്നും വിചാരണചെയ്ത കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മറ്റുചില പ്രതികളുടെ ശിക്ഷയില്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും മണിച്ചന്റെ ശിക്ഷ ഇളവു ചെയ്തിരുന്നില്ല.
പൂജപ്പുര സെന്‍ട്രന്‍ ജയിലിലായിരുന്ന മണിച്ചന്‍ ശാന്തപ്രകൃതക്കാരനായതിനാല്‍ നെട്ടുകാല്‍ത്തേരി തുറന്നജയിലിലേക്ക് മാറ്റി. ജയിലില്‍ മികച്ച കര്‍ഷകനായിരുന്നു മണിച്ചന്‍.
2000 ഒക്ടോബര്‍ 31നാണ് മദ്യദുരന്തമുണ്ടാകുന്നത്. വ്യാജമദ്യ നിര്‍മാണത്തിനായി മണിച്ചന്റെ വീട്ടില്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റില്‍ മീഥൈല്‍ ആള്‍ക്കഹോള്‍ കലര്‍ത്തി വിതരണംചെയ്യുകയായിരുന്നു രീതി. വിതരണക്കാരി ഹൈറുന്നീസ(താത്ത) തടവ് അനുഭവിക്കേ 2009ല്‍ മരിച്ചു. മണിച്ചന്റെ ഡയറിയില്‍നിന്ന് ചില സി.പി.എം. നേതാക്കള്‍ക്കും പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്തിയതും വിവാദമായിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണ വിധേയനായെങ്കിലും മണിച്ചന്‍ ആര്‍ക്കെതിരെയും മൊഴി നല്‍കിയില്ല.
പി.ശശിയുമായി അടുത്ത ബന്ധമാണ് മണിച്ചനുണ്ടായിരുന്നത്. അന്ന് പി ശശി മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. മണിച്ചന്‍ ഉള്‍പ്പെടെയുള്ള മാഫിയകളുമായ ശശിക്ക് ബന്ധം ഉണ്ടെന്ന് വി എസ് ആരോപണം ഉന്നയിച്ചു. നായനാരുടെ വീട്ടിലെ സ്വകാര്യാവശ്യങ്ങള്‍ക്ക് മണിച്ചന്റെ ബെന്‍സ് കാറാണ് ഓടിയിരുന്നതെന്നാണ് അച്ചുതാനന്ദന്‍ പക്ഷക്കാര്‍ പറഞ്ഞു പരത്തിയ ആരോപണം. നായനാരുടെ ഭാര്യ ഗുരുവായൂരില്‍ പോയിരുന്നത് മണിച്ചന്റെ കാറിലാണെന്നും ആരോപണമുണ്ടായി.
കല്ലുവാതുക്കല്‍ ദുരന്തം അന്വേഷിക്കാന്‍ നിയുക്തനായ കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി .പി .മോഹന്‍കുമാറിനെ അച്ചുതാനന്ദന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം അക്കാലത്ത് പറഞ്ഞു കേട്ടിരുന്നു. നായനാരെയും ശശിയെയും കേസിന്റെ ഭാഗമാക്കുകയായിരുന്നു വി എസിന്റെ ലക്ഷ്യം. എന്നാല്‍ കാഞ്ഞങ്ങാടുകാരനായ ജസ്റ്റിസ് മോഹന്‍കുമാര്‍ വി എസിന്റെ വലയില്‍ വീണില്ല. പക്ഷേ വി എസ് ഇതിനെതിരെ മോഹന്‍കുമാറിനോട് പകരം വീട്ടി. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി എ.കെ ആന്റണി സര്‍ക്കാര്‍ നിയമിച്ച മോഹന്‍കുമാറിനെ വി എസ് മുഖ്യമന്ത്രിയായ ഉടന്‍ തല്‍സ്ഥാനത്ത് നിന്നും തരംതാഴ്ത്തി.
തന്നെ കല്ലുവാതുക്കല്‍ കേസില്‍ പ്രതിയാക്കാന്‍ കരുക്കള്‍ നീക്കി എന്നതാണ് ശശിക്ക് വി എസിനോടുള്ള ദേഷ്യം. തനിക്കെതിരെ ഒരക്ഷരം മിണ്ടാതിരുന്ന മണിച്ചനോട് ശശിക്ക് ഇന്നും വിധേയത്വമുണ്ട്.
നിരവധിയാളുകളുടെ ജീവന്‍ കവര്‍ന്ന കൊല്ലം കല്ലുവാതുക്കല്‍ വിഷമദ്യദുരന്തത്തിലൂടെയാണ് അബ്കാരി മണിച്ചന്റെ പേര് കേരളം ചര്‍ച്ച ചെയ്യുന്നത്. കല്ലുവാതുക്കല്‍, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലായി 31 പേരാണ് മരിച്ചത്. നിരവധി ആളുകള്‍ ആശുപത്രിയിലായി.
അടുത്ത കാലത്ത് വിദേശത്തുള്ള മാധ്യമ പ്രവര്‍ത്തകന്‍ തിരുവല്ലം ഭാസി മണിച്ചനെ കുറിച്ച് ഒരു ഫെയ്‌സ് ബുക്ക് കുറിപ്പ് പങ്കുവച്ചു.
22 വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ മണിച്ചനെ കണ്ടെന്നായിരുന്നു കുറിപ്പ്. തന്റെ ജീവിതത്തില്‍ മൂന്നാം വട്ടമാണ് മണിച്ചനെ കാണുന്നത്. മണിച്ചന്റെ ജീവിതം അനാവൃതമാക്കിയ ആ കുറിപ്പ് ഇങ്ങനെ തുടരുന്നു..' മദ്യരാജാവ് മണിച്ചന്‍ ' മാധ്യമങ്ങള്‍ ഒരു കാലത്ത് ആഘോഷിച്ച വാര്‍ത്തതാരം. എല്ലാ രാഷ്ട്രീയകാരുടെടെയും പ്രിയപ്പെട്ടവനായിട്ടും ഒരു പ്രതിക്ക് വേണ്ടി ദാഹിച്ച ഉന്നത പോലീസ്‌കാരന് ഈ 'ഭീകരനെ' ആവശ്യമായിരുന്നു. അനധികൃതമായി സ്പിരിറ്റ് വാങ്ങി കള്ളില്‍ ചേര്‍ത്ത് വിറ്റു എന്ന കുറ്റം മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു വെന്ന് ഇന്നും ഉറക്കെ പറയുന്ന മണിച്ചന്‍. ജയിലില്‍ കഴിയുന്ന കല്ലുവാതുക്കള്‍ മദ്യ ദുരന്തകേസ്സിലെ ഇപ്പോഴുള്ള ഏക പ്രതി. ഉന്നത പോലീസുദ്യോഗസ്ഥന്‍ മുന്‍ ഡി ജി പി സിബി മാത്യൂസാണ്.
'ഞാന്‍ വിറ്റ മദ്യത്തില്‍ വിഷം ഉണ്ടായിരുന്നെങ്കില്‍ പതിനായിരത്തിലേറെ പേര്‍ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു.. കാരണം അത്രയേറെ കള്ള് ഷാപ്പുകള്‍ എനിക്കുണ്ടായിരുന്നു. ' ഇപ്പോള്‍ എനിക്കാരോടും പ്രതികാരമോ, വിദ്വേഷമോ ഇല്ല. ചതിച്ചവര്‍ക്ക് അതിന്റെ ശിക്ഷ ലഭിക്കുന്നുണ്ട്..' മണിച്ചന്‍ പറഞ്ഞു.
നെട്ടുക്കാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് പരോളിലിറങ്ങിയ മണിച്ചന്‍ മദ്യത്തിന് പകരം ഇപ്പോള്‍ മധുരമുള്ള വിവിധതരം പഴം ജൂസുകളാണ് വില്‍ക്കുന്നത്. ആറ്റിങ്ങല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള ഫൈവ് സ്റ്റാര്‍ ജൂസുകടയില്‍ ലഹരിയില്ല, ആരോടും പരാതിയും ഇല്ല.
മദ്യദുരന്തത്തെ തുടര്‍ന്നു ഒളിവില്‍ പോയ മണിച്ചനെ തിരഞ്ഞു പോലീസും മാധ്യമങ്ങളും ആഴ്ചകളോളം അലയുമ്പോള്‍ ആണ് തന്റെ സായാഹ്നപത്രമായ ' ഫ്രീലാന്‍സിലൂടെ ' മണിച്ചന്റെ എക്‌സ് ക്ലൂസീവ് ഇന്റര്‍വ്യൂ പുറത്ത് വരുന്നത്.. കൂടെ ഏഷ്യാനെറ്റ് ന്യൂസില്‍ കെ അജിത്ത് /തെരുവിയം ടീം തന്റെ പത്ര ഓഫിസിലെത്തി തയ്യാറാക്കിയ മറ്റൊരു അഭിമുഖവും..
പിന്നെ സംഭവിച്ചതെല്ലാം വളരെ പെട്ടന്ന് ആയിരുന്നു. പിറ്റേ ദിവസം രാത്രിയില്‍ തന്റെ ഓഫിസില്‍ പോലീസ് റെയ്ഡ്, താന്‍ ഒളിവില്‍, സെക്രട്ടറിയേറ്റിനു മുന്നില്‍ മാധ്യമ പ്രവര്‍ത്തകരുടെ ധര്‍ണ. നിയമസഭയില്‍ അടിയന്തിര പ്രമേയം. അറസ്റ്റില്‍ നിന്ന് രക്ഷപെട്ടുവെങ്കിലും ആറു വര്‍ഷത്തോളം നീണ്ട കേസ്... അങ്ങനെ പലതും..
വീണ്ടും മണിച്ചനെ ഞാന്‍ കാണുന്നത് കൊല്ലം സബ് ജയിലില്‍ വച്ച് അതിന്റെ പേരില്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍, അവിചാരിതമയാണ് മണിച്ചനെ ഇന്നലെ കാണാന്‍ ഇടയായത്.. എഴുതാന്‍ ഏറെയുണ്ട് അതൊക്കെ മണിച്ചന്‍ തന്നെ എപ്പോളെങ്കിലും പറയുമായിരിക്കും.. പരോളിലിറങ്ങിയ മണിച്ചന്‍ ഒരാഴ്ച്ച കഴിയുമ്പോള്‍ വീണ്ടും മാതൃക കൃഷികാരനായി ജയിലിലേക്ക്
രണ്ടു ദിവസം കഴിയുമ്പോള്‍ എന്റെ കൃഷിയിടമായ ഓസ്‌ട്രേലിയയിലേക്ക് ഞാനും മടങ്ങുമെന്ന് കുറിപ്പ് അവസാനിക്കുന്നു. ഇടതുപക്ഷക്കാരനായ തിരുവല്ലം ഭാസി തന്റെ കുറിപ്പില്‍ ചില കാര്യങ്ങള്‍ മറച്ചു വച്ചു. മണിച്ചന്റെ അറസ്റ്റ് നടക്കുന്നത് നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്.മണിച്ചന്‍ സി പി എം നേതാക്കള്‍ക്കെതിരെ മൊഴി നല്‍കുമോ എന്ന ഭയമായിരുന്നു പെട്ടെന്നുള്ള അറസ്റ്റിന് കാരണം.
ഒരു മുന്‍ സി പി എം എം.പിയുടെ ബന്ധുവായ മദ്യരാജാവാണ് മണിച്ചനെ ചതിച്ചതെന്നും അക്കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു. ഇരുവരും തമ്മിലുള്ള മത്സരമാണത്രേ നിരപരാധികളുടെ ജീവന്‍ കവര്‍ന്നത്.
പിന്നീട് കല്ലുവാതുക്കല്‍ വിഷമദ്യക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്ന വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവരെ ശിക്ഷ ഇളവ്? നല്‍കി ജയിലില്‍നിന്ന് വിട്ടയച്ചു. അബ്കാരിയും കേസിലെ പ്രതിയുമായ മണിച്ച?ന്റ സഹോദരങ്ങളാണ് ഇരുവരും. സംസ്ഥാന ജയില്‍ ഉപദേശകസമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ്? തീരുമാനം.
മണിച്ചന്റ സഹായികളായിരുന്ന വിനോദ്കുമാറും മണികണ്ഠനും 20 വര്‍ഷമായി ജയിലിലായിരുന്നു. ജീവപര്യന്തം ശിക്ഷയില്‍ ഇളവു നല്‍കണമെന്ന വിനോദ് കുമാറിെന്റ ആവശ്യം ഒമ്പത് തവണയും മണികണ്ഠ?ന്റെത് 12 തവണയും ജയില്‍ ഉപദേശകസമിതി നിരസിച്ചിരുന്നു.
തുടര്‍ന്ന്, ഇരുവരുടെയും ഭാര്യമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ജയില്‍ ഉപദേശകസമിതിയോട്? തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മദ്യവ്യാപാരത്തില്‍ ഏര്‍പ്പെടില്ലെന്ന ഉറപ്പുവാങ്ങി ജയില്‍ മോചിതരാക്കാമെന്ന നിര്‍ദേശമാണ്? ജയില്‍ ഉപദേശകസമിതി നല്‍കിയത്. ശിക്ഷ അനുഭവിച്ച കാലയളവില്‍ ഇരുവരും ജയിലില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ല. ഇതുവരെയുണ്ടായിരുന്ന ജീവിത രീതികള്‍ മാറ്റണമെന്ന ചിന്ത രണ്ടുപേരിലുമുണ്ട്. പുതിയ ജീവിതം സാധ്യമാക്കാനുള്ള അവസരം രണ്ടുപേര്‍ക്കും നല്‍കണമെന്നും ഉപദേശകസമിതി ശിപാര്‍ശ ചെയ്തു.
എന്നാല്‍, സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സാവകാശം തേടി. കാരണങ്ങള്‍ പറയാതെ സര്‍ക്കാര്‍ സാവകാശം തേടുകയാണെന്നും ഇരുവരെയും 48 മണിക്കൂറിനുള്ളില്‍ വിചാരണ കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച്? ജാമ്യത്തില്‍ വിടാനും ആറാഴ്ചക്കകം തീരുമാനമെടുക്കാനും സുപ്രീംകോടതി സെപ്റ്റംബര്‍ 22ന് നിര്‍ദേശിച്ചു. 24ന് രണ്ടുപേര്‍ക്കും ജാമ്യം ലഭിച്ചു. ഇതിനുശേഷമാണ് ജയില്‍ മോചനത്തിനുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
അപ്പോഴും കേസിലെ ഏഴാംപ്രതിയായ മണിച്ചന്‍ ജയിലിലാണ്. ജീവപര്യന്തം തടവിനുപുറമേ 43 വര്‍ഷം തടവും അനുഭവിക്കണം. മുഖ്യപ്രതി ഹൈറുന്നിസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009ല്‍ കരള്‍രോഗം കാരണം മരിച്ചു.
കേരളത്തെ നടുക്കിയ വിഷമദ്യ ദുരന്തമായിരുന്നു കല്ലുവാതുക്കല്‍ മദ്യദുരന്തം. അബ്കാരിയായിരുന്ന മണിച്ചന്റെ ഗോഡൗണില്‍ നിന്നെത്തിയ മദ്യമാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഒന്നാം പ്രതിയായ ഹയറുന്നിസ എന്ന താത്തയും, മണിച്ചനും രണ്ട് സഹോദരങ്ങള്‍ക്കുമടക്കം 13 പേരെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്.
എന്നാല്‍ കല്ലുവാതുക്കല്‍ മദ്യ ദുരന്തത്തില്‍ മണിച്ചന് പങ്കുള്ളതായി താന്‍ കരുതുന്നില്ലെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ പറഞ്ഞു . തന്റെ ആത്മകഥയായ എന്റെ പൊലീസ് ജീവിതത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി.
ഏതായാലും ഫയല്‍ ഗവര്‍ണറുടെ കോര്‍ട്ടിലാണ്. വി എസിന് പണി നല്‍കാനുള്ള ശശിയുടെ പ്ലാന്‍ വിജയിക്കണമെങ്കില്‍ ഗവര്‍ണര്‍ വിചാരിക്കണം.
https://www.facebook.com/Malayalivartha