ഗാനമേളക്കിടെ കുഴഞ്ഞുവീണു... പ്രശസ്ത ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു; ഗാനമേളക്കിടെ കുഴഞ്ഞുവീണാണ് അന്ത്യം; സ്‌റ്റേജില്‍ കുഴഞ്ഞു വീണ ബഷീറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ഗാനമേളയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവച്ച കലാകാരനെ ആദരിച്ച് കേരളം

ഇഷ്ട ഗാനം പാടിത്തീരും മുമ്പേ പ്രിയ ഗായകന്‍ ഇടവ ബഷീറിനെ മരണം വിളിച്ചു. ഗാനമേളക്കിടെ ഇടവബഷീര്‍ കുഴഞ്ഞു വീണു മരിച്ചു. ബ്ലൂ ഡയമണ്ട്‌സിന്റെ സുവര്‍ണ ജുബിലീ ആഘോഷങ്ങള്‍ക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററിലാണ് അന്ത്യം. സ്‌റ്റേജില്‍ കുഴഞ്ഞു വീണ ബഷീറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ തളര്‍ന്ന് വീഴുകായയിരുന്നു. ഗാനമേളയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവച്ച കലാകാരനാണ് ഇടവ ബഷീര്‍. സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.
മാനാ ഹോ തും ബേഹദ് ഹസി...' എത്രയോ ഗാനമേള വേദികളെ പുളകം കൊള്ളിച്ച തന്റെ ഇഷ്ടഗാനം പാടിത്തീരും മുമ്പേയാണ് ഇടവ ബഷീര്‍ യാത്രയായത്. ആലപ്പുഴ ബ്ലൂ ഡയമണ്ട്‌സിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പാടുമ്പോള്‍ ഇടവ ബഷീറിന്റെ മനസ്സില്‍ ആ പഴയ ഗാനമേള നാളുകള്‍ തെളിഞ്ഞുവന്നിരിക്കും. സൂചി കുത്താന്‍ ഇടമില്ലാത്ത വിധം തടിച്ചുകൂടിയ ജനങ്ങളെ സാക്ഷിയാക്കി നടത്തിയ അസംഖ്യം ഗാനമേളകള്‍. എല്ലാ പരിപാടിക്കും മുമ്പ് മുഴങ്ങിയിരുന്ന ആ അനൗണ്‍സ്‌മെന്റ്'ഗാനമേളവേദിയിലെ കിരീടം വെക്കാത്ത രാജാവ് ഇടവ ബഷീര്‍, ഇതാ നിങ്ങള്‍ക്കുമുന്നില്‍...
ആകാശരൂപിണി അന്നപൂര്‍ണേശ്വരി' എന്ന ഗാനമാണ് ബഷീര്‍ എല്ലാ പരിപാടികളിലും ആദ്യം പാടുക. അന്നൊക്കെ ഉത്സവപ്പറമ്പുകളില്‍ ഒഴിച്ചുകൂടാനാവാത്ത രണ്ട് പരിപാടികള്‍ ഉണ്ടായിരുന്നു; ഇടവ ബഷീറിന്റെ ഗാനമേളയും വി. സാംബശിവന്റെ കഥാപ്രസംഗവും. 'സന്യാസിനീ, നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍..' എന്ന പാട്ടായിരുന്നു ബഷീറിന്റെ ഗാനമേളകളിലെ മറ്റൊരു പ്രധാന ഹൈലൈറ്റ്. രണ്ടും മൂന്നും തവണ ഈ പാട്ട് ആരാധകര്‍ ബഷീറിനെ കൊണ്ട് പാടിക്കുമായിരുന്നു. ഒരു മടുപ്പും കൂടാതെ തന്റെ പ്രിയഗാനം അദ്ദേഹം പാടിക്കൊടുക്കുകയും ചെയ്യും.
യേശുദാസിന്റെ ശബ്ദത്തില്‍ കേള്‍ക്കും മുമ്പ് ആ പാട്ട് മലയാളികള്‍ ആസ്വദിച്ചത് ബഷീറിന്റെ സ്വരത്തിലായിരുന്നു എന്നത് മറ്റൊരു കാര്യം. ആ പാട്ടിന്റെ റെക്കോര്‍ഡിങിനായി ദാസിനൊപ്പം ബഷീറും പോയിരുന്നു. വയലാറും ദേവരാജന്‍ മാസ്റ്ററും ദാസിന് പാട്ട് പറഞ്ഞുകൊടുത്തപ്പോള്‍ തന്നെ ആ ഈണം ബഷീറിന്റെ മനസ്സില്‍ കയറിക്കൂടി. ദാസ് പാടുന്നതുകേട്ട് വരികള്‍ നോട്ടുബുക്കില്‍ എഴുതിയെടുത്തു. ഈണം മനഃപാഠമാക്കുകയും ചെയ്തു. പിറ്റേന്ന് നാട്ടില്‍ നടത്തിയ ഒരു പരിപാടിയില്‍ ചൂടോടെ പുതിയ ഗാനം ബഷീര്‍ മലയാളികളെ കേള്‍പ്പിക്കുകയും ചെയ്തു.
കോടമ്പള്ളി ഗോപാലപിള്ള എന്ന സംഗീതജ്ഞന്റെ അടുത്തുനിന്നാണ് ബഷീര്‍ ശാസ്ത്രീയ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. രത്‌നാകരന്‍ ഭാഗവതര്‍, വെച്ചൂര്‍ ഹരിഹര സുബ്രഹ്?ണ്യം തുടങ്ങിയവരില്‍നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മ്യൂസിക് കോളജില്‍നിന്ന്? ഗാനഭൂഷണം പൂര്‍ത്തിയാക്കിയശേഷം വര്‍ക്കലയില്‍ സംഗീതാലയ എന്ന ഗാനമേള ട്രൂപ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. 1978ല്‍ അടൂര്‍ ഭാസി സംവിധാനം ചെയ്ത രഘുവംശം എന്ന സിനിമയിലെ 'വീണവായിക്കുമെന്‍ വിരല്‍ത്തുമ്പിലെ...' എന്ന് തുടങ്ങുന്ന ഗാനമാണ് ബഷീറിന്റെ ആദ്യ ചലച്ചിത്രഗാനം. മദ്രാസില്‍ എ.വി.എം സ്റ്റുഡിയോയില്‍ വെച്ച് എസ്. ജാനകിക്കൊപ്പമാണ് ആ പാട്ട് പാടിയത്.
പിന്നീട് 'മുക്കുവനെ സ്‌നേഹിച്ച ഭൂതം' എന്ന സിനിമക്കുവേണ്ടി കെ.ജെ. ജോയിയുടെ സംഗീത സംവിധാനത്തില്‍ വാണി ജയറാമുമൊത്ത് പാടിയ 'ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍...' എന്ന ഗാനം ഹിറ്റായി. ഓള്‍ കേരള മ്യുസിഷന്‍സ് ആന്‍ഡ് ടെക്‌നീഷന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ഗാനമേള മേഖലയില്‍ നവീന സംഗീതോപകരണങ്ങള്‍ പരിചയപ്പെടുത്തുന്നതില്‍ ശ്രദ്ധേയ പങ്കാണ് ഇടവ ബഷീര്‍ വഹിച്ചത്.
ഗാനമേളയുടെ മുഖഛായ മാറ്റിയ ഗായകന്‍ എന്നും ബഷീറിനെ വിശേഷിപ്പിക്കാം. ഗാനമേളകളെ കൂടുതല്‍ ജനകീയമാക്കുകയും യുവഹൃദയങ്ങളോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്തതില്‍ അദ്ദേഹംനടത്തിയ വിപ്ലവാത്മകമായ പരീക്ഷണങ്ങള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഓള്‍ കേരള മ്യുസീഷ്യന്‍സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ലൈലയും റഷീദയുമാണ് ബഷീറിന്റെ ഭാര്യമാര്‍. മക്കള്‍: ഭീമ, ഉല്ലാസ്, ഉഷസ്, സ്വീറ്റാ, ഉന്‍മേഷ്.
https://www.facebook.com/Malayalivartha


























