വ്യാജക്കള്ളു നിർമാണവും വിൽപനയും തടയാൻ സർക്കാർ നീക്കം; കള്ളുചെത്തു നടക്കുന്ന മുഴുവൻ തെങ്ങിൻതോപ്പുകളിലും ലൈസൻസികൾക്ക് റജിസ്റ്റർ നിർബന്ധമാക്കി; റജിസ്റ്റർ സൂക്ഷിക്കാത്തവർക്കെതിരെ കേസെടുക്കാനും തീരുമാനിച്ച് എക്സൈസ് വകുപ്പ്

സംസ്ഥാനത്ത് ഇനിമുതൽ കള്ളുചെത്തു നടക്കുന്ന മുഴുവൻ തെങ്ങിൻതോപ്പുകളിലും ലൈസൻസികൾക്ക് റജിസ്റ്റർ നിർബന്ധമാക്കിയിരിക്കുകയാണ്. വ്യാജക്കള്ളു നിർമാണവും വിൽപനയും തടയാനുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റജിസ്റ്റർ സൂക്ഷിക്കാത്തവർക്കെതിരെ കേസെടുക്കാനും എക്സൈസ് വകുപ്പ് തീരുമാനിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ പല തോപ്പുകളിലും ചില കള്ളുഷാപ്പുകളിലും സ്പിരിറ്റും പ്രത്യേക പേസ്റ്റുകളും പൊടികളും ചേർത്തു കൃത്രിമമായി കള്ളു നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നതിനെക്കുറിച്ചു ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ച പരമ്പരയെയും റിപ്പോർട്ടുകളെയും തുടർന്നാണ് നടപടി സ്വീകരിച്ചത്. വ്യാജക്കള്ള് ഇടപാടിൽ എക്സൈസിലെ ഒരു വിഭാഗം ‘സന്തോഷപ്പണ’മെന്ന പേരിൽ വൻതുക കൈക്കൂലി വാങ്ങുന്നതു സംബന്ധിച്ച റിപ്പോർട്ടുകൾ വകുപ്പുമന്ത്രിയും പിന്നീട് ശരിവയ്ക്കുകയായിരുന്നു. വിവാദത്തിൽ എക്സൈസ് വിജിലൻസും ഇന്റലിജൻസ് സ്പെഷൽ ടീമും എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
കൂടാതെ തോപ്പ് ലൈസൻസ് പുതുക്കൽ മുതൽ കള്ള് ഷാപ്പിൽ വിൽക്കുന്നതുവരെയുള്ള നടപടികൾ പരിശോധിക്കണമെന്നാണു നിയമമെങ്കിലും വർഷങ്ങളായി മിക്കയിടത്തും അതു നടക്കാറില്ല എന്നതാണ്. തോപ്പുകൾ രാവിലെയും വൈകിട്ടുമാണ് ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടത്.
അങ്ങനെ പുതിയ തീരുമാനമനുസരിച്ചു ലൈസൻസി തോപ്പിൽ സൂക്ഷിക്കുന്ന റജിസ്റ്ററിൽ തെങ്ങുകളുടെ എണ്ണം, അതിൽ നമ്പറുള്ളവ, ചെത്തുന്നവ, നൽകിയ നികുതിത്തുക, ലഭിക്കുന്ന കള്ള്, ഏതൊക്കെ സ്ഥലത്തേക്കു കള്ളു കൊണ്ടുപോകുന്നു, വാഹനങ്ങളുടെയും തൊഴിലാളികളുടെയും എണ്ണം എന്നിവ ദിവസവും രേഖപ്പെടുത്തണം എന്നും വ്യക്തമാക്കുന്നു.
പ്രിവന്റീവ് ഒാഫിസർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് ഇതു പരിശോധിക്കാനുള്ള ഉത്തരവാദിത്തം എന്നത്. വീഴ്ചയുണ്ടായാൽ ലൈസൻസിക്കെതിരെ കേസെടുത്ത് റിപ്പോർട്ട് ചെയ്യാനാണ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണന്റെ നിർദേശം നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥർക്കിടയിലെ ഒത്തുകളി കണ്ടെത്താൻ കമ്മിഷണർ സ്ക്വാഡിന്റെ മിന്നൽ പരിശോധനയുമുണ്ടാകുന്നതാണ്.
https://www.facebook.com/Malayalivartha























