ജനങ്ങൾക്ക് ഇരുട്ടടിയായി വൈദ്യുതി ചാര്‍ജ് കൂട്ടി, സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6 ശതമാനം വര്‍ദ്ധനവ്, മാരക രോഗമുളളവരുടെ വീടുകളിൽ ഇളവ്, അന്‍പത് യൂണിറ്റ് വരെയുളള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് വര്‍ദ്ധനയില്ല, കൊച്ചി മെട്രോയ്ക്ക് എനർജി ചാർജ് 4.80ൽ നിന്നും 5.10 രൂപ ആക്കി ഉയര്‍ത്തി

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചതായി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അറിയിച്ചു. ശരാശരി 6.6 ശതമാനം വര്‍ധനയാണ് വരുത്തിയത്. പ്രതിമാസം അന്‍പത് യൂണിറ്റ് വരെയുളള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് വര്‍ദ്ധനയില്ല. ഒരു വർഷത്തേക്കുള്ള പുതിയ നിരക്കാണ് റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചത്.
യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധന വേണമെന്നായിരുന്നു കെഎസ്ഈബിയുടെ ആവശ്യം. 150 യൂണിറ്റ് വരെ 25 പൈസ വര്‍ധനയാണ് വരുത്തിയത്. 150 യൂണിറ്റ് വരെയുള്ളവര്‍ മാസം 47.50 രൂപ അധികം നൽകേണ്ടി വരും. 151-200 യൂണിറ്റ് ആണെങ്കിൽ 70 രൂപ എന്നത് 100 ആക്കി ഫിക്സഡ് ചാർജ്. 250 യൂണിറ്റ് മറികടന്നാൽ ഫിക്സഡ് ചാർജ് 100 എന്നത് 130 ആവും. 500 വരെ യൂണിറ്റ് എത്തിയാൽ ഫിക്സഡ് ചാർജ് 150ൽ നിന്ന് 225 ആകും.വ്യാവസായിക നിരക്കും, കാർഷിക ഉപഭോക്താക്കൾക്കുള്ള നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.
എന്നാൽ ബിപിഎല്‍ പരിധിയിലുളളവര്‍ക്ക് വര്‍ദ്ധനയില്ല.പെട്ടിക്കടകള്‍ക്ക് കണക്‌ടഡ് ലോഡ് 2000 വാട്ട് ആക്കി ഉയര്‍ത്തി. വൃദ്ധസദനങ്ങള്‍, അങ്കണ്‍വാടികള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങില്‍ നിരക്ക് വര്‍ദ്ധനയില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും നിലവിലെ ഇളവ് തുടരും. മാരക രോഗമുളളവരുടെ വീടുകളിലും ഇളവുണ്ടാകും.
പുതുക്കിയ നിരക്കനുസരിച്ച് 10 കിലോവാട്ട് വരെ ലോഡ് ഉള്ളവർക്ക് യൂണിറ്റിന് 15 പൈസ കൂടും. മില്ലുകൾ, തയ്യൽ പോലുള്ളവർക്ക്, ചെറുകിട സംരംഭങ്ങൾക്ക് 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധന 25 പൈസ വരെയാവും.കൊച്ചി മെട്രോയ്ക്ക് എനർജി ചാർജ് 4.80ൽ നിന്നും 5.10 രൂപ ആക്കി ഉയര്‍ത്തി.ഗുരുതര രോഗികളുള്ള വീടുകൾക്ക് നൽകിവരുന്ന ഇളവുകൾ തുടരും.
2020-21 ൽ കെഎസ്ഇബിയുടെ പ്രവര്‍ത്തനലാഭം 10 കോടി രൂപയാണെന്ന് കമ്മീഷൻ അറിയിച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് അനുകൂല താരിഫാണെന്ന അവകാശവാദത്തോടെയാണ് റെഗുലേറ്ററി കമ്മീഷൻ വൈദ്യുതിനിരക്ക് പ്രഖ്യാപിച്ചത്. അനാവശ്യമായി ഒരു വിഭാഗത്തിന് മുകളിലും ഭാരം വരില്ലെന്നും കമ്മീഷൻ അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha























